'പാത തെറ്റി പോയതിനെ കുറിച്ച് എന്തിന് ആവലാതികള്‍ . കാണാതെ പോയ വഴികളെ കുറിച്ച് അസ്വസ്ഥന്‍ ആകുക...'
അയാളുടെ സ്വരം ആര്‍ദ്രമായി.
'മറഞ്ഞിരിക്കുന്ന വഴികളാണ് ഏറ്റവും പ്രിയപ്പെട്ടതായി തോന്നുന്നത്.'
ശരിയോ തെറ്റോ ഞാന്‍ കാതോര്‍ത്തു. രാവിലെ എത്തിയതാണ് അയാള്‍ . അപ്പോള്‍ വേണ്ടിയിരുന്നത് അല്‍പ്പം വെള്ളമായിരുന്നു. കണ്ണുകള്‍ ചുവന്നിരുന്നു. എത്രയോ രാത്രിയിലെ ഉറക്കം അവിടെ തൂങ്ങി നില്‍ക്കുന്നു. എങ്കിലും അയാള്‍ അതെ കുറിച്ച് ബോധവാനല്ല . ഒട്ടകത്തെ നീക്കി നിര്‍ത്തി അയാള്‍ തമ്പില്‍ കയറി. ഉദയസൂര്യനോടൊപ്പം തിളച്ചുയരുന്ന ചൂടും. അതിലും വലിയ കനലാണ് ഉള്ളില്‍ എരിയുന്നത്.

'തെളിഞ്ഞാല്‍ പിന്നെ വഴി ഇല്ല.
പ്രണയം ലഭിക്കാത്തവരാണ്
അതിനായി അലയുന്നത് ...
പ്രണയം യാഥാര്‍ത്ഥ്യമായാല്‍ പിന്നെ ശൂന്യത .'

അതുപോലെയാണോ നാം. ഞാന്‍ എന്നെ കണ്ടെത്തിയാല്‍ പിന്നെ ഞാന്‍ ഇല്ലാതെയെങ്കിലോ! അന്വേഷണത്തിന് ഉത്തരം ആയാല്‍ പിന്നെ അന്വേഷണം ഇല്ല.
അങ്ങനെ നീ എന്നില്‍ പൂര്‍ണമായി ലയിക്കുന്നിടത്തു
നാം ഇല്ലാതാകുന്നു.... അത് തന്നെയല്ലേ സൂഫി പാതയിലും സംഭവിക്കുന്നത്‌. സൂഫി സ്വയം ഈശ്വരന്‍ ആയി മാറുന്നു. എങ്കില്‍ സൂഫികളാവാം
ഏറ്റവും വലിയ നാസ്ഥികര്‍ .

Followers

About The Blog


MK Khareem
Novelist