മോഹന്‍ദാസ് കരംചന്ദ് ഗാന്ദിയെ മഹാത്മാവാക്കി നാം വിപ്ലവകാരിയെ കൊന്നു. അഹിംസ കൊണ്ടുള്ള ആ പോരാട്ടത്തെ ചെറുതായി അവതരിപ്പിച്ചു. വിപ്ലവമെന്നാല്‍ ആയുധം കൊണ്ടുള്ള പോരാട്ടമെന്ന് പറയാതെ പഠിപ്പിച്ചു. വിപ്ലവമെന്നാല്‍ മാറ്റമെന്ന് അറിയാതെ പോവുകയും.
മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയെ ഗാന്ധിജിയിലെക്കും കൊണ്ടുവന്നു. ഫിറോസ്‌ ഗാന്ധിയിലൂടെ ഇന്ദിരാ ഗാന്ധിയിലൂടെ രാജിവ് ഗാന്ധിയിലൂടെ സോണിയ ഗാന്ധിയിലൂടെ രാഹുല്‍ ഗാന്ധിയിലൂടെ കടന്നു പോകുന്ന തലമുറകള്‍ .... അതിനിടയില്‍ തേഞ്ഞു മാഞ്ഞു പോകുന്നത് മോഹന്‍ ദാസ് കരംചന്ദ്‌ ഗാന്ധിയും. ഒറിജിനല്‍ ഗാന്ധി അരങ്ങിനു പുറത്തേക്ക്...

ഇന്ത്യയുടെ വികസനം ഗ്രാമങ്ങളില്‍ നിന്നും വേണമെന്ന് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. നാം ഗ്രാമങ്ങളില്‍ നഗരം പണിതു ഗ്രാമീണരെ നരകത്തിലാക്കി ഞെളിയുന്നു. മഹാത്മാവ് എന്നു പോയിട്ട് ഗാന്ധിജി എന്ന് പോലും പറയാന്‍ യോഗ്യതയില്ലാത്ത ജന്മങ്ങള്‍ . മോഹന്‍ദാസ് കരംചന്ദ് ഗാന്ധി വിദേശി ഉല്‍പ്പന്നങ്ങളെ ബഹിഷ്കരിച്ചെങ്കില്‍ നാം അവയെ ഇന്ത്യന്‍ മണ്ണില്‍ കുടിയിരുത്തി. ഭാരതത്തെ വിദേശിക്കു തീറെഴുതി കൊടുത്തു. ആധുനിക ഗാന്ധിയന്മാര്‍ ജെയിലുകള്‍ തോറും ജീവിക്കാന്‍ പരുവപ്പെട്ടു.
ആ അര്‍ദ്ധനഗ്നനായ ഫക്കീറിനെ നോക്ക് കുത്തിയാക്കി ആധുനിക ഭാരതം സഞ്ചരിക്കുന്നു. വര്‍ഷത്തില്‍ രണ്ടു ദിവസം ഓര്‍മിച്ചു കൊണ്ട് ഗാന്ധിയന്‍ ചമയുന്നു.


എന്തിനാണ് ഈ വേദനയെന്ന് അറിയാതെ. എന്തോ ഒന്ന് അലട്ടുന്നുണ്ട്. എന്താവാം. ഭാഷയില്‍ ഇല്ലാത്ത ഒന്ന്. എന്റെ കാലത്തിന്റെ അതിരുകളില്‍ പ്രണയം പെയ്തു നില്‍ക്കുന്നു. അതെന്നിലേക്ക് അടുക്കാന്‍ മടിച്ചും. ചിലപ്പോഴൊരു ഞൊണ്ടി കാറ്റ് അടക്കം പറയുന്നുണ്ട്, മലിന നീക്കി പുറത്തു വരാന്‍ ..
മനസ്സ് തെളിവെയില്‍ നുകരാന്‍ കൂട്ടാക്കുന്നില്ല. കടലാസിലെ സ്വപ്നങ്ങള്‍ അയവിറക്കി നാറുന്ന ഇരുട്ടിനെ വെളിച്ചമായി കണ്ടു. കുണ്ടിലാണ്ട ആത്മാവ് പുറത്തേക്ക് ചാടാന്‍ വെമ്പുന്നുണ്ട്.
ഒരിക്കല്‍ നിന്നോട് പറഞ്ഞിട്ടുണ്ട്, എന്നിലുള്ളത് എന്താണോ അത് തന്നെ പ്രകൃതിയിലും അനുഭവിക്കാനാവുന്നു.. എന്നില്‍ പ്രണയം കെടുമ്പോള്‍ മരവിപ്പായി മടക്കി കിട്ടുന്നു. എന്നിലുള്ള ഈ വേദന പ്രകൃതിയുടെതോ, അല്ലെങ്കില്‍ എന്നില്‍ നിന്നും പുറപ്പെട്ടു കനംവച്ചു മടങ്ങി വരുന്നതോ...
പേനത്തുമ്പില്‍ നിന്നും ഇറങ്ങി പോയ കഥാപാത്രം അകലങ്ങള്‍ തേടുന്നു. ഓടിത്തളര്‍ന്ന വണ്ടി പോലെ ഈ പാളത്തില്‍ ഞാന്‍ വെറുതെ നില്‍ക്കുന്നു. എങ്കിലും ഒച്ചയില്ലാതെ പ്രണയം അലയടിക്കുന്നുണ്ട്. വേഗത്തിനു വേഗമെന്നു അറിയുന്നത് പ്രാണനില്‍ പ്രാണന്‍ പിടി മുറുക്കുമ്പോള്‍ ...
എന്റെയീ വേദനയുടെ പൊരുള്‍ നീയാണ്.. നിന്റെ നഖങ്ങളാണ് എന്റെ ഹൃദയത്തില്‍ പിടി മുറുക്കുന്നത്. ഞാനീ നോവിന്റെ ചാലിലൂടെ ഉഴറി നടക്കാം. യാത്രയില്‍ ഏതോ ഇടവഴിയില്‍ കളഞ്ഞു പോയ വേദനയുടെ മടങ്ങി വരവായി കരുതട്ടെ. മുറിവില്‍ തൂലിക മുക്കി എഴുതട്ടെ...
പ്രാണന്‍ അറിയുന്നുണ്ട്, ഉള്ളില്‍ പിടി മുറുകുന്നത്, അദൃശ്യമായ വിരലുകളും മുഖവും.
മനുഷ്യന് കിട്ടിയ വരദാനത്തിനു പ്രകൃതിയുമായൊരു കരാറുണ്ടായിരുന്നു. നല്ലത് ചിന്തിച്ച് സല്‍കര്‍മങ്ങള്‍ ചെയ്ത് പ്രകൃതിയെ ഊര്‍ജസ്വലമാക്കാന്‍ . എന്നില്‍ നിന്നും ചെല്ലുന്നത് എന്തോ അത് പ്രകൃതി പക്ഷി മൃഗാദികള്‍ക്ക് പകര്‍ന്നു കൊടുക്കുമെന്നും. അത് പ്രണയമെങ്കില്‍ അതുവഴി സ്വര്‍ഗീയാനുഭൂതി നിറയുമെന്നും.
യാത്രയില്‍ മനുഷ്യന്‍ സ്വാര്‍ത്ഥതയുടെ കളിയരങ്ങായി. തിന്മകള്‍ വളര്‍ന്നു. വെളിച്ചം കെടുകയും.
മനുഷ്യന്റെ നെഗറ്റീവ് ചിന്തയാണ് പ്രകൃതിയില്‍ നിന്നും വായിക്കാനാവുക.. നോക്കിയിരിക്കെ അംഗവൈകല്യം വന്നവളെ പോലെ പ്രകൃതി. ഞാന്‍ കൊടുക്കുന്ന നെഗറ്റീവിന്‌ അടിപ്പെട്ടു പ്രകൃതി. മറ്റു ജീവികള്‍ക്ക് അത് തന്നെ കിട്ടുമ്പോള്‍ പ്രകൃതിയാകെ ഇരുണ്ടു പോകുന്നു.
ഞാനീ വാതിലുകള്‍ അടക്കട്ടെ. തനിയെ ഇരിക്കട്ടെ. എല്ലാത്തരം ആരവങ്ങളും ഒഴിഞ്ഞു പോകട്ടെ. ഞാനെന്റെ പ്രണയത്തോടൊപ്പം സഞ്ചരിക്കട്ടെ...

Followers

About The Blog


MK Khareem
Novelist