മുറിവിന്റെ ചാറില്‍ പ്രണയം തുള്ളി തുളുമ്പുന്നു. പുസ്തകങ്ങള്‍ക്കിടയില്‍ തൂങ്ങുന്ന മൌനം... കനം കൂടിയതും എന്നാല്‍ ഒട്ടും ഭാരം അനുഭവപ്പെടാതെയും നീ.
ചെരുപ്പുകളുടെ കിരുകിരുപ്പ് നീ വെറുക്കുന്നുണ്ട്.
നിന്റെ മൌനത്തെ മുറിക്കുന്ന എന്തിനെയും ശപിക്കുകയും.
ഉള്ളിലേക്ക് ഏതൊക്കെയോ പഴുതാര പുളച്ചില്‍ പോലെ ... ചിലപ്പോള്‍ ഭാഷയ്ക്ക് വഴങ്ങാത്തൊരു സങ്കടം. ഒരിക്കല്‍ കുറിച്ചത് പോലെ പൊട്ടാന്‍ നില്‍ക്കുന്ന മാമ്പഴം കണക്കെ നീ.
എന്റെ കണ്ണുകളില്‍ നിന്റെ മുഖം. അക്ഷരങ്ങളില്‍ അക്ഷരം ലയിച്ചുണ്ടാവുന്ന വെട്ടം. അത് നീ തന്നെയെന്നു നിനക്ക് മുമ്പേ അറിഞ്ഞത്.
ആരാണ് ഈ വീഥിയില്‍ ആദ്യമായി മൌനം മുറിക്കുക?
നീയോ ഞാനോ?
ഇന്ന് പൂത്ത വാകയില്‍ എന്റെ കൂട്ടുകാരിയുടെ നനവൂറുന്ന നയനങ്ങള്‍ .. കടന്നു പോകുന്ന കാറ്റില്‍ നിന്റെ പുഞ്ചിരി.
പ്രണയമേ, ഈ രാത്രി നിന്റെ മൌനം പൂത്തു നില്‍ക്കുന്നു. തീരത്ത് അലസം വരുന്ന തിരകള്‍ പോലെ നിന്റെ സാന്നിധ്യവും. അങ്ങ് ദൂരെ വെളിച്ചത്തിന്റെ സുഷിരങ്ങള്‍ പാകി കപ്പല്‍ .. ഞാനീ ഹൃദയ തീരത്ത് പ്രണയത്തിന്റെ സൈറന്‍ കാത്തു നില്‍ക്കുന്നു..
എന്നില്‍ നിന്നും അടര്‍ന്നു പോയ ഹൃദയം കണ്ടെടുക്കാന്‍ നീ വേണം.. നീയൊരു സൂചിയും നൂലുമായി എന്നില്‍ തയ്ച്ചു കയറുന്നത് അനുഭവിക്കാന്‍ ഈ തീരത്തെ അന്തന്തമായ നില്‍പ്പ്. അല്ലയോ ലബനോന്‍ കാരീ, ഇന്ന് നിന്റെ പാതയില്‍ ഒലിവു മരങ്ങള്‍ മഞ്ഞു ചൂടിയിരുന്നോ. എന്റെ കുതിരകള്‍ വീഞ്ഞുമായി അതുവഴി കടന്നു പോയോ.
നിന്റെ പൂങ്കാവനത്തില്‍ ഇന്ന് ലില്ലി ചെടികള്‍ നിരന്നിരിക്കാം. അതുകൊണ്ടാണല്ലോ നീ ഇതുവഴി വരാന്‍ മടിക്കുന്നത്.
ഞാനിന്നലെ ഒരു സ്വപ്നം കണ്ടു, നീളന്‍ കോട്ടില്‍ നിന്നും അടര്‍ന്നു വീഴുന്ന മഞ്ഞു പാളികള്‍ ..
എന്റെ ഹൃദയത്തിന്റെ ചുവരുകള്‍ വിണ്ടു കീറി,
അതുവഴി തുളഞ്ഞിറങ്ങിയ സൂര്യ രശ്മികള്‍ ..
പുരാതനമായ തെരുവില്‍ ബാക്കി നിര്‍ത്തിയ സംസാരം ... പൊടിപാറുന്ന കാറ്റും വ്യസനം പേറുന്ന മഞ്ഞും. സ്ഥലനാമം വ്യര്‍ത്ഥമെന്നു കരുതിയിട്ടോ ഓര്‍മയില്‍ തങ്ങാതെ.
വരകളും കുറികളും മാത്രം, എങ്കിലും അതിനു എന്തെല്ലാം അര്‍ഥങ്ങള്‍ ... നമുക്കന്നു എന്തിലും അര്‍ഥങ്ങള്‍ ഉണ്ടായിരുന്നല്ലോ! യാത്രയുടെ ഏതു കടവിലാണ് അര്‍ഥങ്ങള്‍ നഷ്ടമായത്...
വെല്ലുവിളിയായി ഉയര്‍ന്ന അഹങ്കാരം ഇല്ലാത്ത വലുപ്പം അഭിനയിച്ചു ഫലിപ്പിച്ചു.
അരങ്ങുകള്‍ പലതു മാറി,
വേഷങ്ങള്‍ കൊഴിയുകയും.
ഋതുക്കള്‍ മാറി മാറി ...
അന്ന് നീ കുറിച്ച പ്രണയം, പുതിയ കാലത്ത് വായിക്കാന്‍ ആവാതെ.
എന്റെ പാതയില്‍ മഞ്ഞു പെയ്തുകൊണ്ടിരിക്കുന്നു. മരം കൊണ്ട് പണിത ഉയരം കുറഞ്ഞ കുടിലിന്റെ വരാന്തയില്‍ നീ ഒരു ഗ്ലാസ് വീഞ്ഞുമായി നില്‍ക്കുന്നു.
കടന്നു പോകുന്ന സഞ്ചാരികളില്‍ നീ തേടുന്നത് എന്നെയോ..
എന്നിട്ടും മുഖാമുഖം എത്തുമ്പോള്‍ നിന്റെ ചോദ്യം,
മീരക്ക് സുഖമല്ലേ?
ഉടല്‍ ധരിക്കുമ്പോള്‍ അതെന്നും തന്റേതെന്ന തോന്നല്‍ . എന്നുമതില്‍ വസിക്കാമെന്ന അഹങ്കാരം...
യാത്രകളില്‍ ഉടലുകള്‍ പലതു കൊഴിയുന്നു. ഉള്ളിത്തോട് ഊരിപോകും പോലെ.. ആത്മലയത്തില്‍ ബിംബങ്ങള്‍ നഷ്ടപ്പെടുന്നു, പേരും.
കാംബിലെത്തുമ്പോള്‍ ഉള്ളിയില്ലാതാവും പോലെ ആത്മാവെന്ന സത്യം.
എങ്കിലും,
കാണാവുന്ന അത്രയും ദൂരേക്ക് നോട്ടമയച്ചു നില്‍ക്കുന്നു... നീ മാത്രമെന്നില്‍ എന്നറിയുമ്പോഴും പിന്നെയും അറിയാന്‍ ബാക്കി.
ഉള്ളിന്റെയുള്ളില്‍ തടാകം സൃഷ്ടിച്ചു നീരാടുകയും.
തടാകമായി മാറുകയും,
ജലമെന്ന തിരിച്ചറിവിലേക്കും.
നിന്റെ മൌനം എന്നില്‍ കനം വയ്ക്കുമ്പോള്‍ പൊട്ടാന്‍ നില്‍ക്കുന്ന മാമ്പഴം പോലെ ഹൃദയം... പരിസങ്ങളില്‍ വീശുന്ന ഏതു കാറ്റാണ് മൊട്ടു സൂചിയായി എന്നില്‍ .
എനിക്കൊന്നു തുളയണം,
അതുവഴി പെയ്യണം.
എന്റെ കനം അങ്ങനെ ഒഴുകി പോകുമെങ്കില്‍ ..
പിന്നെ ഞാനും മൌനത്തിലേക്ക് പിന്‍വാങ്ങാം. നിന്റെ നിഴല്‍ പോലും കണ്ടില്ലെന്നു നടിച്ചു ഏകാന്ത പാതയില്‍ അങ്ങനെ ഏകാന്തമായി യാത്ര തുടരാം. ഞാനെന്റെ നിഴലിനെ ഭക്ഷിച്ചു വിശപ്പടക്കാം. ഏതെങ്കിലും വഴിവക്കില്‍ നീ എന്നെ തിരിച്ചറിയുമ്പോള്‍ ഞാന്‍ മടങ്ങി വരാം...
അതുവരേക്കും ഞാന്‍ നിന്നെ ഓര്‍ത്ത് പാടി കൊണ്ടിരിക്കും..
മീരാ, നിന്റെ കണ്ണീരിന്റെ തിളക്കമോ എന്റെ ഹൃദയത്തില്‍ ഇടനാഴിയില്‍ ഉതിച്ചു നില്‍ക്കുന്ന നക്ഷത്രം.
ജാലകം വഴി കിനിഞ്ഞിറങ്ങുന്ന പ്രകാശം നിന്റെ പ്രണയമോ?
നീ നിന്റെ വിരലുകള്‍ വായുവില്‍ വരക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ പോറല്‍ വീഴുന്നു.
ഒലിവു മരങ്ങള്‍ ചാഞ്ഞു നില്‍ക്കുന്നത് പ്രണയം തൂങ്ങിയിട്ട്. ഞാനും മുന്നോട്ടു ചാഞ്ഞു നടക്കുന്നു. എന്റെ ഉള്‍ക്കണ്ണില്‍ പൊടി പരത്തുന്ന കാറ്റില്‍ ചാഞ്ഞു ചാഞ്ഞു നീങ്ങുന്ന നീ.
ഞാന്‍ എങ്ങനെയോ അതുപോലെ നീയും...
നിന്റെ നിശബ്ദത എന്നില്‍ പ്രണയമായി ആളുന്നു.
നാളത്തിന്റെ ബ്ലേഡ് മൂച്ച ഹൃദയത്തെ അരിഞ്ഞിടുന്നു.
കടന്നു പോകുന്ന വീഥിയില്‍ വിരലുകള്‍ വായുവില്‍ ചിത്രം വരക്കുകയല്ല. കാഴ്ചയില്‍ ഭ്രാന്തമെന്നു തോന്നിയേക്കാം. ഞാന്‍ നിന്നെ വാരിയെടുക്കാന്‍ തിടുക്കപ്പെടുകയും.
നീ എവിടെയുമുണ്ടല്ലോ!
നമുക്കെന്തേ വിഡ്ഢിത്തത്തെ വിഡ്ഢിത്തമായി കാണാനാവുന്നില്ല? പോയ വിഡ്ഢിത്തത്തിന്റെ പ്രേതങ്ങള്‍ അരങ്ങു വാഴുന്നത് ഒട്ടു അങ്കലാപ്പോടെ വീക്ഷിച്ചു ചിലരെങ്കിലുമുണ്ട്. എന്നാല്‍ ഭൂരിപക്ഷവും അതൊരു അലങ്കാരമായോ അഭിമാനമായോ കൊണ്ടുനടക്കുകയാണ്. പ്രേതങ്ങള്‍ക്കു പുതുമയൊന്നുമില്ല ലേബലില്‍ മാത്രമാണ് മാറ്റം. മുടിയെ കേശമാക്കി പവിത്രമാക്കാന്‍ ശ്രമിക്കുന്നു. ഒരു മുസല്‍മാന്‍ മരിച്ചാല്‍ അവന്റെ ഉടലിന്റെ ഭാഗമായതെല്ലാം മണ്ണിനടിയില്‍ പോകണം എന്നിരിക്കെ പ്രവാചകന്റെ മുടിക്ക് മാത്രം എന്തെങ്കിലും പ്രത്യേകത കല്‍പ്പിച്ചിട്ടുണ്ടോ? ഇസ്ലാമില്‍ അങ്ങനെ കുചേലനും കുബേരനും പ്രവാചകനും വ്യത്യസ്തമായ നിയമങ്ങളില്ല. ഇത് നമ്മുടെ പണപ്പെട്ടിയുടെ കനത്തിന്റെ പ്രശ്നമാണ് ഇത് വിട്ടു പിടി എന്നാവും എ.പി.അബുബക്കര്‍ മുതലാളിയുടെ ഭാഷ്യം. കുട്ടിക്കാലത്ത് എന്നോ കേട്ടൊരു കഥയുണ്ട്. അത് ശരിയോ തെറ്റോ എന്നറിയില്ല. മരണാനന്തരം നരകം ഉദ്ഘാടനം ചെയ്യുന്നത് പണ്ഡിതരെ കൊണ്ടാവും എന്ന്. ഇത്തരം ജന്മങ്ങള്‍ ഉണ്ടായാലല്ലേ നരകത്തിന്റെ വിശപ്പടങ്ങൂ.. ഇതെഴുതുന്നത് ആരെയും നരകത്തിലേക്കോ സ്വര്‍ഗത്തിലെക്കോ വിടാനല്ല.
പ്രവാചക സ്നേഹം നല്ലത് തന്നെ. പക്ഷെ പ്രവാചകനെ പരാശക്തിക്ക് മുകളില്‍ പ്രതിഷ്ടിക്കരുത്. അത് പ്രവാചകന്‍ പോലും വെറുക്കുന്നത്. ഇവിടെയാര്‍ക്കും പരാശക്തിയെ വേണ്ട, മതങ്ങളും ആരാധനലായങ്ങളും മതി. പരാശക്തി തെരുവ് തോറും അനാഥയായി അലയുന്നു.
മത മുതലാളിമാര്‍ കരുതുന്നത് അവരൊന്നും ഇല്ലെങ്കില്‍ പരാശക്തിക്ക് നിലനില്‍പ്പില്ലെന്ന്. അവരിങ്ങനെ സേവിച്ചു സേവിച്ചു നടക്കുന്നു. ഭൂതം നിധി കാത്തു കൊണ്ടിരിക്കുന്നത് പോലെയോ. ഭൂതത്തിനും ഉണ്ടാവും കനിവ്. പക്ഷെ മത മുതലാളിമാര്‍ക്ക്?
ഉടല്‍ തേച്ചു കഴുകാതെ നല്ല വസ്ത്രം അണിഞ്ഞിട്ടെന്ത്.
വെടിപ്പില്ലാത്ത ആത്മാവില്‍ ഉടലോ....
എളുപ്പം സമ്പന്നനാവണം. അധികാരം നിലനിര്‍ത്തുകയും വേണം. രാവിലെ വിതക്കുന്നതിനു വൈകുന്നേരം തന്നെ വിള കിട്ടണമെന്ന് വാശിപിടിക്കുകയാണ്. ഒന്നിനും കാത്തു നില്‍ക്കാനുള്ള ക്ഷമയില്ല. പ്രാര്‍ഥനയില്‍ പോലും അതാണ് സ്ഥിതി. വിളിപ്പുറത്ത് എത്താത്ത പരാശക്തിയെ വേണ്ട. എളുപ്പം കാര്യം നടത്തിക്കിട്ടാന്‍ പരക്കം പായുകയാണ്. കാണാത്ത പരാശക്തി പ്രസാദിച്ചില്ലെങ്കില്‍ കിട്ടിയ തിരുകേശത്തിലൂടെ കാര്യം സാധിക്കാം എന്നൊരു തലത്തിലേക്ക് മനുഷ്യന്‍ നയിക്കപ്പെടുന്നു. ഈ പഴുതിലൂടെ ദൈവത്തെ പിന്തള്ളി ആള്‍ദൈവങ്ങള്‍ ഉയര്‍ന്നു വരുന്നു.
വണ്ടികള്‍ പലതു കടന്നു പോകുന്നു. ചിലപ്പോള്‍ സ്വയമറിയാതെ പുരാതന ഗ്രീസ്സോളം ചിറകു വിരിക്കുന്നു. ഗ്രന്ഥ ശാലകളുടെ പഴകിയ ഗന്ധം എന്റെ ഇന്ദ്രിയങ്ങളില്‍ കൊടുംകാറ്റു വേഗം കൊള്ളുകയും.
ഹാ നെഞ്ചിലൊരു നെരിപ്പോട്. എന്തെല്ലാമോ ഉരുകി എന്നിലേക്ക് തന്നെ.
യാത്രയില്‍ കണ്ട തുരങ്കങ്ങള്‍ , മറവി ഭക്ഷിക്കാതെ ചൂളം കുത്തുന്നു. കല്‍ക്കരി എരിയുന്ന ചൂളയില്‍ ഹൃദയം ചുവപ്പ് പുതച്ചു കിടക്കുകയും. പരാഗവേളയില്‍ എന്നെയെടുത്തെറിഞ്ഞ കാറ്റ് കാതില്‍ മധുരം മൂളുന്നു.
എനിക്കിന്ന് ഇവിടെയും അവിടെയും ഒരേ താളത്തോടെ നില കൊള്ളാമല്ലോ! വേണമെങ്കില്‍ വളയമില്ലാത്ത കുതിപ്പെന്നു നിനക്ക് അടി കുറിപ്പെഴുതാം.
ലെവല്‍ ക്രോസ്സില്ലാത്ത സഞ്ചാരങ്ങള്‍ ..
പുറപ്പാടിന്റെ ആരവമില്ലാതെ...
About The Blog
MK Khareem
Novelist