എത്രയോ ആയി ഹൃദയത്തിലൊരു മഴ പെയ്യാനൊരിടം തേടുന്നു... അമർത്തപ്പെട്ട വികാരങ്ങളല്ലോ ശാപം... എന്റെ തൊണ്ടക്കുഴിയിൽ ചുഴിയായി ഒരു നിലവിളി..
നനഞ്ഞു പിണങ്ങിയ സന്ധ്യയെ കണ്ട് നിന്നത്.. അലിഞ്ഞു പോകുന്നത് നാമായി വായിച്ചത്.. ഒരേ വേദന ഒരേ സന്ധ്യയുടെ, പകലിന്റെയും ലയം...
പിന്നീടറിഞ്ഞു ചിണുങ്ങി പെയ്തത് നീ തന്നെ..
പിണങ്ങിയത് മഴയല്ല ഹൃദയമെന്ന് യാത്രയിൽ... തുടർ യാത്രകൾ ഹൃദയം തേടിയായിരുന്നു.. ഒരിരട്ടവാലൻ പക്ഷി വഴി തെറ്റായി പറഞ്ഞത്... ഞാനോ നിനക്കെതിരെ സഞ്ചരിച്ചത്...
വഴിയെത്ര തെറ്റട്ടെ, ഹൃദയമിരിക്കുന്ന ഇടം ഹൃദയത്തിനറിയാമല്ലോ.. ഏതെല്ലാം കരകൾ താണ്ടട്ടെ, നിന്നിലെത്താതിരിക്കുന്നത് എങ്ങനെ..
ഈ കടവിൽ നീയോ ഞാനോ ആദ്യമായി മൌനം മുറിക്കുക..
നിനക്ക് എത്ര കാലമിങ്ങനെ
മറഞ്ഞിരിക്കാനാവും...
എത്ര മഴക്കാലങ്ങൾ, വേനലുകൾ..
ഒരു തോരാവേദനയുടെ നദി
നിന്നിലെത്തുന്നുവോ?
അതു ഞാനാണ്..
ഞാൻ കാത്തുനിന്നതും
പിന്നെ യാത്ര തുടർന്നതും മറവിയിലേക്ക്..
എത്രയോ മുഖങ്ങൾ,
എത്രയോ സ്വരങ്ങൾ,
ഏതെല്ലാം രാഗങ്ങൾ..
അതൊന്നും നീയായിരുന്നില്ല..
എന്റെ ബാല്യത്തിന്റെ തുറസ്സിൽ
അലക്കാനിട്ട എന്നെ,
ഞാൻ ചവിട്ടി ഞെരിച്ച പാതകളെ,
ഞാൻ വലിച്ചെറിഞ്ഞ എന്റെ പ്രാണനെ
ഞാൻ മടക്കിവിളിക്കുന്നു..
അതിലൊന്നിൽ നീയുണ്ട്..
എന്റെ സ്വപ്നത്തിലൊരു വളയൻ കോണി,
നക്ഷത്രം,
മേഘം...
ആകാശപാതയിലൊരു മഞ്ഞു മഴ.
ഞാനിന്നെവിടെ,
നിന്നിലോ
എന്നിലോ...
ചിത്രത്തിലെങ്ങും ഞാനില്ല...
മരണത്തിനും ജീവിതത്തിനുമിടയിലെ
പാളത്തിൽ ഞാനില്ല..
പിരാന്തൻ കാറ്റിൽ
എന്റെ കീറിയ കുപ്പായം,
എന്റെ മെതിയടി,
എന്റെ ഇരിപ്പിടം...
ഞാനോ;
എവിടെയാണു ഞാൻ...
എനിക്കിനിയെത്ര കാലം
എന്നിൽ നിന്നും മറഞ്ഞിരിക്കാനാവും...
ഞാനെന്നിലേക്കൊരു
വളയമില്ലാത്ത ചാട്ടത്തിൽ..
About The Blog
MK Khareem
Novelist