Showing posts with label എന്റെ പുസ്തകങ്ങള്‍. Show all posts
Showing posts with label എന്റെ പുസ്തകങ്ങള്‍. Show all posts


മാമൂല്‍ ധാരണകളെ പറിച്ചെറിയുന്ന പ്രണയകഥാഖ്യാനമാണ് എന്റെ മുന്നിരിക്കുന്ന ഈ മാനുസ്‌ക്രിപ്റ്റിലുള്ളത്. മാനുസ്‌ക്രിപ്‌റ്റെന്ന് എടുത്തുപറയാനൊരു കാരണമുണ്ട്. കൈകൊണ്ടല്ലാതെ എഴുതാനാവാത്ത ഒരു കഥയാണ്, അല്ലെങ്കില്‍ ആഖ്യാനമാണ് ' ആത്മായനത്തിന്റെ തമ്പുകള്‍' . ഇതിന് അവതാരികയെഴുതാന്‍ കൃതഹസ്തനായ എം. കെ. ഖരീം എന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് ഊഹം പോലുമില്ല. ഞാന്‍ അംഗീകാരമുള്ള എഴുത്തുകാരനല്ല. സാഹിത്യത്തിന്റെ മഹാക്ഷേത്രത്തില്‍ എവിടെയെങ്കിലും കയറിയിരിക്കാനുള്ളയോഗ്യതയൊന്നും ആരും എനിക്ക് നല്കിയിട്ടില്ല; അത് ഇടത്തുള്ളവരായാലും വലത്തുള്ളവരായാലും. അപ്പോള്‍ എന്തിനാണ് ഖരീമിനെ പോലെ ലബ്ധപ്രതിഷ്ഠനായ ഒരു നോവലിസ്റ്റ്, കൈരളി അറ്റ്‌ലസ് അവാര്‍ഡും ഒ. വി. വിജയന്‍ അവാര്‍ഡും നേടിയ ഒരാള്‍ എന്നെ അവതാരികാകാരനായി കണ്ടെത്തുന്നത്?

അവിടെയാണ് ഈ നോവലിലെ വിഗ്രഹധ്വംസനം ഞാന്‍ കാണുന്നത്. ഞാന്‍ ഒരു സ്ഥിരം വായനക്കാരനാണ്. ചേതന്‍ ഭഗത്തിന്റെ അവസാനത്തെ പൈങ്കിളിയും ഞാന്‍ വായിച്ചു തീര്‍ത്തിരിക്കുന്നു. എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല. വായിക്കാന്‍നിയോഗമുള്ള പലരുടെ കൂട്ടത്തില്‍ ഒരാളായതിനാല്‍ അങ്ങനെ ചെയ്യുന്നു.. അത്തരം രചനകള്‍പോലും, വായിച്ച ഉടനെ മറന്നുപോവുന്ന രചനകള്‍പോലും, വായിക്കുകയെന്ന നിയോഗം സ്വയം ഏറ്റെടുത്ത ഒരാളാണ് ഞാനെന്നര്‍ത്ഥം. അതൊരനര്‍ത്ഥമാണ് താനും. പക്ഷേ ഈയനര്‍ത്ഥത്തില്‍നിന്ന് ഉണ്ടായ ഒരു നേട്ടമാണ് ഈ അവതരണകര്‍മ്മം. വായനക്കാരുടെ പക്ഷത്തുനിന്ന് നോവലിനെ കാണുന്ന ഒരാളെന്നനിലയിലാവണം ഖരീം അവതാരികയെഴുതാന്‍ എന്നെ ചുമതലപ്പെടുത്തിയത്. നോക്കൂ, വായനക്കാരുടെ പക്ഷമറിഞ്ഞ് നോവലെഴുതാന്‍ എം. മുകുന്ദന്‍ തയ്യാറെടുക്കുന്ന കാലമാണിത്.
ഈ നോവല്‍ ഒരുപ്രണയകഥാഖ്യാനമാണ്. രമണന് ശേഷം മലയാളത്തില്‍ പ്രണയം വീണ്ടും ജീവിതവുമായി ലയിച്ചുചേരുകയാണ്. രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള അപൂര്‍വ്വമായ ഒരുപ്രണയാനുഭവം. പ്രായത്തിനും പദവിക്കുമപ്പുറം പ്രണയാനുഭവം തീക്ഷ്ണവും തീവ്രവുമായിത്തീരുന്ന നോവലാണ് എം. കെ. ഖരീമിന്റെ ഏറ്റവും പുതിയ ഈ കൃതി. വിശ്വം മുഴുവന്‍ രണ്ടു ബിന്ദുക്കളായി ചുരുങ്ങുന്നു. അവലയിച്ചുചേരുന്നു. സൂഫികളുടെ ആത്മലയത്തിന്റെ ധ്വനി ഈ രചനയില്‍ പൂവിടരുന്നപോലെ കേള്‍ക്കാവുന്നു.

അതെ, സൂഫികള്‍ക്ക് സവിശേഷമായ പ്രണയമാണ് ഈ രചനയുടെ സവിശേഷത. സൂഫികള്‍ക്ക് ജീവിതം മുഴുവന്‍ പ്രണയാനുഭവമാണ്. റൂമിയുടെ ജീവിതം ഇതിനു നല്ല ഉദാഹരണമാണ്. അപ്പോഴും ഒരു സൂഫിയും ജീവിതത്തില്‍നിന്ന് ഒളിച്ചോടുകയില്ല. അയാള്‍ രമണന്റെ വിഡ്ഢിത്തം കാണിക്കുകയില്ല. കാരണം, സൂഫിയില്‍ ആസക്തി പരിത്യാഗമായി പരിണമിക്കുകയാണ്. അതോ മറിച്ചോ? നിങ്ങള്‍ ഒരു സാധാരണ കാമുകനായിക്കൊള്ളട്ടെ, സൂഫിസം നിങ്ങളില്‍ ചേക്കേറുകയാണെങ്കില്‍ നിങ്ങളുടെ അനുരാഗം ദൃഢവും ശക്തവുമായി പരിണമിക്കും. നിങ്ങള്‍ ഒരു സാമൂഹികപ്രവര്‍ത്തകനാണെങ്കില്‍ സൂഫിസം നിങ്ങളിലെ പ്രതിബദ്ധതയെ ദൃഢതരമാക്കും. യോദ്ധാവിനെ ജേതാവാക്കുന്ന വിദ്യയാണ് സൂഫിസം എന്നൊന്നും ഇതിനര്‍ത്ഥമില്ല.
സമാധാനം എന്നത് കേവലം അലങ്കാരമല്ലെന്നും ജീവിതത്തിന്റെ അര്‍ത്ഥം തന്നെയാണെന്നും അതിനു സ്‌നേഹം കൂടിയേ കഴിയൂ എന്നും, സ്‌നേഹം ഉണ്ടാവാനുള്ളപോരാട്ടം നടക്കണമെന്നുമാണ് ഖരീം സംപ്രേഷണം ചെയ്യാനാഗ്രഹിക്കുന്ന സന്ദേശം.
' സൂഫികള്‍. യോഗികള്‍ ഏതുരാജ്യക്കാര്‍ ആവട്ടെ, ഏതുഭാഷസംസാരിക്കട്ടെ, ഏതേതുകാലങ്ങളിലായി ഉടലുകളിലൂടെ സഞ്ചരിക്കട്ടെ, അവര്‍ ചിന്തിക്കുന്നത്, സംസാരിക്കുന്നത് അറിവിനെ കുറിച്ച്, സ്‌നേഹത്തെയും പരാശക്തിയെയും കുറിച്ച്.. അതില്‍ ആവര്‍ത്തനമുണട്, സ്‌നേഹിക്കുക എന്നതു തന്നെ ആവര്‍ത്തനമല്ലേ?' സ്‌നേഹത്തിന്റെ ഈ നിത്യാവര്‍ത്തനമാണ് വിശ്വസാഹിത്യത്തിലെ എല്ലാ മഹാരചനകളിലും ആത്യന്തികമായി കാണാവുന്നത്.

ജിഹാദിനെ കുറിച്ചുള്ള ചില ആശയങ്ങള്‍ ഖരീമിന്റെ കഥാപാത്രം പലപ്പോഴായി പറയുന്നുണ്ട്. അവയില്‍ എനിക്ക് യോജിക്കാനാവാത്തകാര്യങ്ങളുണ്ടെന്ന് പറയട്ടെ. ലൗജിഹാദ് എന്ന പ്രചാരവേല തികച്ചും ഹീനമായ ഒരാരോപണവും ജിഹാദ് ആത്മശുദ്ധിക്കുവേണ്ടിയാണെന്ന ആശയം അതിരുകവിഞ്ഞ അവകാശവാദവും ആണെന്നേ ഞാന്‍ പറയൂ. ലൗജിഹാദിന്റെ ഇരയായിരുന്നു കമലാസുരയ്യ എന്ന വാദം ചില അസഹിഷ്ണുക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. മതപരിവര്‍ത്തനം എന്ന ആശയത്തിന് സാമാന്യമായി എതിരാണ് ഞാന്‍, അത് ഏത് മതത്തിലേക്കായാലും. അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടി അബ്ദുള്ളയായി മാറി, കാണാന്‍ ചെല്ലുമ്പോള്‍ കുഞ്ഞരക്കാര്‍ പ്രകടിപ്പിക്കുന്ന ആ മനോഭാവമാണ് മതപരിവര്‍ത്തനത്തോട് എനിക്കുള്ളത്. അതിനര്‍ത്ഥം ഒരു വിശ്വാസപ്രമാണം തനിക്ക് അഹിതമായാല്‍ ആവ്യക്തി അതില്‍തന്നെ തുടര്‍ന്നുകൊള്ളണമെന്നല്ല. കമലാദാസിനെ പോലെ ഉയര്‍ന്ന സര്‍ഗ്ഗാത്മകതയും ധൈഷണികതയുമുള്ളൊരാള്‍ തന്റെ വിശ്വാസത്തില്‍ മാറ്റം വരുത്തുമ്പോള്‍ അത് സ്വന്തം മനസ്സാക്ഷിയുടെ തീരുമാനമാണെന്ന് വിട്ടുകൊടുക്കുന്നതാണ് യുക്തി. മാത്രമല്ല, നാനാജാതി മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ ജാതിയും മതവും നോക്കിയുള്ള അനുരാഗങ്ങളേ നടക്കാവൂ എന്ന ശാഠ്യം ഒട്ടും പ്രായോഗികവുമല്ല. പക്ഷേ , ഇതൊന്നും അസഹിഷ്ണുക്കളുടെ മത്ത് കുറയ്ക്കാന്‍പോന്ന ന്യായങ്ങളാവില്ല, തീര്‍ച്ച.
അനല്‍ ഹഖ് എന്ന കഥയെഴുതിയതിനു ബഷീറിനോട് മതമൗലികവാദം ഒരിക്കലും ക്ഷമിച്ചിരുന്നില്ലെന്നോര്‍മ്മിക്കുക. സംഘടിതമതങ്ങള്‍ക്ക് അദൈ്വതം അംഗീകരിക്കാനാവില്ല. സൂഫിസമാവട്ടെ , അല്പമൊരളവിലെങ്കിലും അദൈ്വതമാണ് താനും. പ്രണയിയുമായുള്ളതാദാത്മ്യം തന്നെയാണ് സൂഫിസം. അവിടെ ജാതിമതങ്ങള്‍ക്കൊന്നും ഒരു സ്ഥാനവുമില്ല.

എന്നാല്‍ ഇന്നത്തെ ലോകസാഹചര്യത്തിലും എന്നും ജിഹാദ് എന്നാല്‍ യുദ്ധം തന്നെയായിരുന്നുവെന്ന് കാണാന്‍പ്രയാസമില്ല. ഒസാമാബ്ന്‍ ലാദന്‍ നടത്തുന്നപോരാണ് ജിഹാദ് എന്ന് സാമാന്യ സമൂഹം ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഖുര്‍ ആനിലും അവിശ്വാസികള്‍്‌ക്കെതിരായ പോരാട്ടം തന്നെയാണ് ജിഹാദ്. സൈനികമായപോരാട്ടം മാത്രമല്ല, ആശയപരമായ പോരാട്ടവും അതില്‍ ഉള്‍പ്പെടും. അതായത് , പ്രധാനമായും അത് സൈനികമായ പോരാട്ടം തന്നെയാണ്. അത് കൊണ്ടാണ് ജിഹാദ് എന്നാല്‍ ആത്മശുദ്ധീകരണമാണെന്ന വാദം അതിരുകവിഞ്ഞ അവകാശവാദമാണെന്ന് പറയേണ്ടിവന്നത്.
ഇത്രയും പറയുന്നത്, ആത്മായനങ്ങളുടെ തമ്പുകള്‍ ജിഹാദിനനുകൂലമായ നോവലായതുകൊണ്ടല്ല. സമാധാനത്തിനുവേണ്ടിയുള്ള ഏറ്റവും അര്‍ത്ഥവത്തായ രചനയാണത്. ജാതിമതങ്ങള്‍, വംശവര്‍ണ്ണങ്ങള്‍ക്കും അതീതമായ ഉദാത്തമായ സ്‌നേഹമാണ് ഈ നോവലിലൂടെ ഖരീം മനുഷ്യരാശിക്കുനല്കുന്നത്.

ആത്മായനത്തിന്റെ തമ്പുകള്‍ നോവലാണ്, ദാര്‍ശനികകൃതിയോ മതശാസ്ത്രവ്യാഖ്യാനമോ അല്ല. രണ്ടുകഥാപത്രങ്ങളുടെ ഹൃദയൈക്യത്തിന്റെ പ്രഘോഷണമാണ് ഈ കൃതി. ഉടല്‍ അപ്രധാനമാവുന്ന ആത്മൈക്യമാണ് ഖരീം ഈ നോവലില്‍ ആവിഷ്‌കരിക്കുന്നത്. ഉടല്‍ മാത്രമല്ല, സാധാരണ മട്ടിലുള്ള വ്യാകരണം പോലും ഈ ആത്മൈക്യത്തിനു മുന്നില്‍ അപ്രധാനമാണെന്ന് കാണാം. ചിലവാക്യങ്ങള്‍ പൂര്‍ണമാവാതെ നില്ക്കുകയാണ്. ആ അപൂര്‍ണതയാണ് ഈ ഭാവോന്മീലനത്തിന്റെ വ്യാകരണം. ' പാടത്തു നില്ക്കുന്ന കൊക്കില്‍ നമ്മെ വായിച്ചിട്ടുണ്ട്. മേഘങ്ങളില്‍, മഴയിലും താമരയിലും അതേ വായന.' ഈ ഉദ്ധരണിയിലെ രണ്ടാം വാക്യം അപൂര്‍ണമാണ്. പക്ഷേ ഈയപൂര്‍ണതയോടെയാണ് അതിലെ സൗന്ദര്യം പൂര്‍ണമാവുന്നത്.

ഈ നോവല്‍ വളരെ ചാരിതാര്‍ത്ഥ്യത്തോടെ മലയാളികളുടെ സമക്ഷം അവതരിപ്പിച്ചുകൊള്ളട്ടെ. ഇത് അവതരിപ്പിക്കുവാനുള്ള അവസരം നല്കിയതിന് നോവലിസ്റ്റിനോട് അഗാധമായ നന്ദി അറിയിച്ചുകൊള്ളട്ടെ.

സി.പി. അബൂബക്കര്‍, തണല്‍, മേപ്പയൂര്‍
209 നവംബര്‍ 30.


ദുരൈലാല്‍ മതിഭ്രമ ഏടുകള്‍
സി.പി. അബൂബക്കര്‍
ജീവിതദുരന്തങ്ങളുടെ കനല്‍ച്ചാലുകള്‍
( പുസ്‌തകനിരൂപണം. )
ദുരൈലാല്‍- മതിഭ്രമ ഏടുകള്‍
ഗ്രന്ഥകര്‍ത്താവ്‌- എം. കെ. ഖരിം.
വില- 110 രൂപ
പ്രസാധനം- മെലിന്‍ഡ ബുക്‌സ്‌
മാതൃത്വത്തിന്റെസ്‌പര്‍ശമറിയാതെ വളരുന്ന ദുരൈലാല്‍ വലിയ പീഡനങ്ങള്‍ സഹിച്ച്‌ കോളേജേധ്യാപകനും കവിയുമായിത്തീരുന്നു. പിതാവില്‍നിന്നേല്‌ക്കുന്ന പീഡനങ്ങള്‍ ഒരു വലിയ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും പ്രകടനമാണെന്ന തിരിച്ചറിവിലെത്തുമ്പോള്‍ കത്തിയെരിഞ്ഞുപോവുന്ന ജീവിതമാണ്‌ ദുരൈലാലിന്റേത്‌. അതിനേക്കാള്‍ വലിയ വെളിപാടുകളിലേക്കാണ്‌ ദുരൈലാലിന്റെ യാത്ര. ജീവിതദുരന്തങ്ങളുടെ കനല്‍ച്ചാലുകളിലൂടെ ഒഴുകുകയാണ്‌ ദുരൈലാലിന്റെ കവിത. പൊള്ളുന്നലാവയിലൂടെ ഒഴുകുമ്പോഴും സൗമ്യവും മധുരവുമായസ്‌നേഹത്തിന്റെസ്‌പര്‍ശം സൂക്ഷിക്കാന്‍ ദുരൈലാലിന്‌ സാധ്യമാവുന്ന ആ രസതന്ത്രമെന്താണ്‌? വര്‍ത്തമാന ഇന്ത്യയുടെ ദജീവല്‍സ്‌പന്ദം സംവഹിച്ച്‌, ഒ.വി. വിജയന്‍ അവാര്‍2008 നേടുന്ന ഒരു നോവലിസ്‌റ്റ്‌ നിസ്സാരനാവാന്‍ ഒരു വഴിയുമില്ല. വര്‍ത്തമാനഭാരതത്തിന്റെ പാര്‍ശ്വവത്‌കൃതസമൂഹത്തിന്റെ ജീവിതഗന്ധവും ദുര്‍ഗ്ഗന്ധവും ഒരുപോലെ ഈ നോവലിലുണ്ട്‌.
"ശവത്തിന്റെ മിഴികള്‍ പാരപ്പെറ്റിന്‍ നിഴല്‍വീണമുറ്റത്തുനിന്ന്‌ വീടിനോട്‌ വിടചൊല്ലുന്നു. രാത്രിവീഥിയിലെ നിശ്ശബ്ദതയിലേക്ക്‌ തിരിക്കും മുമ്പ്‌ ആത്മാവിന്റെ വിങ്ങല്‍..... ഏകാന്തതയുടെ മുല്ലവള്ളികളില്‍ മഞ്ഞുകണമായുി ചേരും മുമ്പ്‌ ഒടുക്കത്തെ കോട്ടുവാ... സ്വന്തം ശരീരത്തിന്റെ മുഷിപ്പ്‌ അഴുകിയ ഇന്നലെകള്‍... ഇണര്‍പ്പ്‌ പൊട്ടിയ തൊണ്ടയില്‍ ഇടര്‍ച്ചയോടെ ജീവന്‍...."
അവസാനിക്കാത്ത അനേകം കവിതകളുംകഥകളും എഴുതിയ ദുരൈലാലിനോട്‌ നോവലിലെ കഥാപാത്രമായ ഹാറൂണ്‍ പറയുന്നുണ്ട്‌, അയാളുടെ രചനകളെ നോവലെന്നോ കഥയെന്നോ കവിതയെന്നോ വര്‍ഗ്ഗീകരിക്കാനാവില്ലെന്ന്‌. സാഹിത്യം രൂപത്തിലൂടെയല്ല നില്‌ക്കുന്നത്‌ എന്ന്‌ സൂചിപ്പിക്കുകയാണോ ഹാറൂണ്‍ചെയ്യുന്നത്‌/?ആവോ.
2006ല്‍ അറ്റ്‌ലസ്‌ കൈരളി അവാര്‍ഡും ഈ നോവലിന്റെ കര്‍ത്താവായ എം.കെ. ഖരിമിന്നാണ്‌ ലഭിച്ചത്‌. സെന്‍സര്‍കിട്ടാതെ പോയ സിനിമ- ഏതാനും ഭാഗങ്ങള്‍പോലുള്ള കഥകളും കൂടിയാവുമ്പോള്‍ ഖരിമിന്റെ ദര്‍ശനം പൂര്‍ണമായിവ്യക്തമാവുന്നു. സാമ്രാജ്യത്വത്തിനുൂം ആഗോളീകരണത്തിനും മുതാളിത്തത്തിന്റെ വില്‌പനസംസ്‌കാരത്തിനും എതിരാണ്‌ ഖരിമിന്റെ വീക്ഷണം.
ദര്‍ശനത്തിന്റെ കാലിലല്ലാതെ സാഹിത്യത്തിനു നിലനില്‌പില്ലെന്ന്‌ ഈ നോവലിസ്‌റ്റ്‌ പൂര്‍ണമായി വിശ്വസിക്കുന്നുണ്ടാവണം.
എന്നാല്‍ദര്‍ശനം വഹിക്കുന്ന കേവലമായ ഒരു സഞ്ചിയാണ്‌ സാഹിത്യം എന്ന യാന്ത്രികസമീപനമൊന്നും ഖരിം ഒട്ടും അംഗീകരിക്കുന്നില്ല.
നോക്കൂ, അവസ്ഥകളാണ്‌ ഈ നോവലിലെ പ്രതിപാദ്യം. ഇതില്‍ വ്യക്തിശത്രുക്കളില്ല. ഓരോ അവസ്ഥയുടേയും ഇരകളാണ്‌ മനുഷ്യര്‍. വേട്ടക്കാരന്‍ സാമൂഹികവ്യവസ്ഥയാണ്‌. മദന്‍ലാലിന്റെ പുത്രസ്ഥാനത്തുനിന്ന്‌ അയാളെ ആശ്രയിച്ച്‌്‌. രസതന്ത്രം പഠിക്കാനും പിന്നീട്‌ ആ വിഷയത്തില്‍ അദ്ധ്യാപകനാകാനും കഴിഞ്ഞ ദുരൈലാലിലെ കവി ഞെരുങ്ങിയമര്‍ന്നുപോവുമായിരുന്നു. ഹാറൂണിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍. പണമാണ്‌ മുതലാളിത്തസമൂഹത്തില്‍മുഖ്യം.
നിരാശ്രയരായ സ്‌ത്രീകഥാപാത്രങ്ങളാണ്‌ ഈനോവലിന്റെ നട്ടെല്ലായി വരുന്നത്‌. ഫൂല്‍വാനി( ഈ പേര്‌ പിന്നീട്‌ ഭദ്രയെന്നായി മാറുന്നുണ്ട്‌), ദിവ്യ, വിന്ധ്യ, മാധുരി, ഗീത എന്നിവര്‍ മങ്ങിയും തിളങ്ങിയും നില്‌ക്കുന്ന കസവിഴകളായി ഈ നോവലിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. ഒരു ഭ്രാന്തിയാണെന്ന്‌ തോന്നുന്ന ഭദ്രയെ പോലീസ്‌ കൈകാര്യം ചെയ്യുന്ന ഒരു രംഗമുണ്ട്‌ നോവലിന്റെ ആദ്യഭാഗത്ത്‌. അവളുടെ മുതുകത്തും, ശരീരമാസകലവും പോല അവളുടെ മുതുകത്തും, ശരീരമാസകലവും പോലീസ്‌ വേട്ടയാടുന്നു. പുരുഷന്‍പോലീസായാലെന്ത്‌, സാഹിത്യകാരനായാലെന്ത്‌, വേട്ടനടക്കുന്നു, ഇര എപ്പോഴും സ്‌ത്രീയായിരിക്കും. ദിവ്യ പഠിപ്പിക്കുന്ന ലൈംഗികതയുടെ ബാലപാഠങ്ങള്‍ ദുരൈലാലിലെ മനഷ്യനേയും കഠിനഹൃദയനാക്കുന്നുണ്ട്‌. അവസാനം സ്‌ത്രീസംസര്‍ഗ്ഗമുള്ള്‌പ്പോള്‍പോലും പുരുഷവേശ്യയുമായി സംഗമിക്കുവാന്‍ ഒരു മടിയുമില്ല, അയാള്‍ക്ക്‌.
പണമുണ്ടെങ്കിലും വ്യവസ്ഥയോടുള്ളപ്രതികാരം വീട്ടുന്നതിന്‌ നാടകത്തിന്റെ വഴി സ്വീകരിക്കുന്ന ഹാറൂണ്‍ ഏകാകി രാഷ്ട്രീയത്തിന്റെ ഇരയായിമാറുന്നു. നാടകം വഴി സമൂഹപരിഷ്‌കാരം, എന്തിനു വിപ്ലവം തന്നെ, സാധിക്കാമെന്നാണ്‌ അയാളുടെ കണക്കുകൂട്ടല്‍.
കഥാപാത്രങ്ങളുടെയെല്ലാം മനസ്സിലേക്ക്‌ കടക്കുമ്പോഴാണ്‌, അവരുടെ നിസ്സഹായത നമുക്ക്‌ മനസ്സിലാവുന്നത്‌. ആരും സ്വതന്ത്രരല്ല. ആഗോളീകരണബൊമ്മക്കൊലുവിലെ ബൊമ്മകളാണ്‌ ദുരൈലാലുംസംഘവും. അല്‌പസ്വല്‌പം പണമുള്ള ശര്‍മ്മാജിയും, രചനയുടെ അപര്യാപ്‌തതകളുടെ പേരില്‍ ദുരൈലാലിനെ വേട്ടയാടി നടന്ന ബുക്കര്‍ജേതാവായ ഗീതയുംഎല്ലം അരിച്ചെത്തുന്നത്‌ ദുരൈലാലിലേക്കാണ്‌. ഒരു കവിതയിലേക്ക്‌, കവിയിലേക്ക്‌ സമൂങം അരിച്ചെത്തുന്നുവെന്നത്‌, കേവലമായ ഒരു കാല്‌പനികസാഫല്യം മാത്രമല്ല. മറിച്ച്‌, സത്യത്തിലേക്ക്‌ നടന്നടുക്കുന്ന ഒരു സമൂഹത്തിന്റെ പരിഛേദം അറിയാതെ നമ്മുടെ കവിതയിലും കഥയിലും വന്നെത്തുന്നതിന്റെ നാന്ദിയാണ്‌.
ഇന്ത്യന്‍ മുതലാളിത്തജനാധിപത്യത്തിന്റെ കൗശലങ്ങളെപ്പറ്റി നോവലിസ്‌റ്റ്‌ ഏറെ ബോധവാനാണ്‌. ഒരു സംഭാഷണശകലം നോക്കൂ:
"എനിക്ക്‌പകരം മറ്റാരെയെങ്കിലും നോക്ക്‌. ..... പ്രഭാഷകരായി കുറെ പേരുണ്ടല്ലോ"
"അങ്ങനെയല്ല ലാല്‍ജീ... "
"ലോകത്തിനോ ജനതക്കോ ഗുണകരമല്ലാത്തവേദികള്‍..പൊങ്ങച്ചം വിളമ്പുക....സഹജീവികളെ വെട്ടിനിരത്തുക....അതിന്‌ സെമിനാര്‍ എന്നു പറയുക"
" ഒറ്റത്തവണ ലാല്‍ജീ, പിന്നെ അങ്ങയെ ബുദ്ധിമുട്ടിക്കുകയില്ല"
വര്‍ഗ്ഗീയതയ്‌ക്കെതിരെ ബുദ്ധിജീവികളെ അണിനിരത്തുന്ന പത്രവാരികകള്‍...കുത്തകയുടെ മറ്റൊരു തന്ത്രം.. അവര്‍ക്ക്‌ കോ്‌പികള്‍വര്‍ദ്ധിപ്പിക്കണമെന്നേയുള്ളൂ. രാജ്യത്തോടോ ജനങ്ങളോടോ കൂറില്ലാതെ ബാങ്ക്‌ ബാലന്‍സ്‌ വര്‍ദ്ധിപ്പിക്കണമെന്നേയുള്ളൂ......
ഇതുപോലുള്ള ശരിയായ ഏറെ നിരീക്ഷണങ്ങളുണ്ട്‌ ഈ നോവലില്‍. എന്നാല്‍ ഈ നിരീക്ഷണങ്ങള്‍ അസ്ഥാനത്തുപറയുന്ന വേദാന്തമൊന്നുമല്ല. ഈ നിരാക്ഷണങ്ങളുടെ അസാന്നിധ്യത്തില്‍ നോവല്‍ അപ്രസക്തമാവുമായിരുന്നു.
ഈ നോവലില്‍ പാരന്റല്‍ ( രക്ഷാകര്‍ത്തൃ) പദവിയുള്ള ചിലകഥാപാത്രങ്ങളുണ്ട്‌. ഒരാള്‍ മദന്‍ ലാലാണ്‌. ദരിദ്രനായ ഒരു തൊഴിലാളിയാണയാള്‍. തന്റെ മകനായി ജീവിക്കുന്ന ദുരൈലാലിനെ പോറ്റി വളര്‍ത്തുന്നതിനുവേണ്ട
ി സ്വന്തം രോഗാവസ്ഥവരെ മറന്നു ജോലിചെയ്യുന്ന നിരാശ്രയനായ ഒരു മനുഷ്യന്‍. ഒരു റെയില്‍വേ സിഗ്നല്‍മാന്‍. അയാള്‍ നിതാന്തരോഷാകുലനാണ്‌. എ്‌തിനാണ്‌ മനുഷ്യന്‍ തന്റേതല്ലാത്ത ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത്‌ എന്ന്‌ല്ല, മറിച്ച്‌ മാനവികതയുടെ ആഴം കണ്ടറിയുവാന്‍ തൊഴിലെടുക്കുന്ന മനു,്‌യരിലേക്ക്‌ പോവണം എന്ന പാഠം മദന്‍ലാല്‍ നമുക്ക്‌ നല്‌കുന്നു. മറ്റൊരാള്‍ ശര്‍മ്മാജിയാണ്‌. അയാള്‍ക്‌്‌ക എല്ലാതരം കച്ചവടങ്ങളുമുണ്ട്‌. ഗ്രാമത്തിലെ വേശ്യയായ ചമേലിയുടെ കൂട്ടിക്കൊടുപ്പുകാരനും അയാളാണ്‌. ചമേലിക്ക്‌ മദന്‍ലാലിന്റെ ഉറുക്കാണെന്ന്‌ പുറത്ത്‌ നിന്ന്‌ തോന്നുന്ന ശരീരം ഒന്നാസ്വദിക്കണമെന്ന്‌ പറയുമ്പോള്‍ പോലും നിസ്സം ഗനായി വലിയ ചിറികള്‍കാട്ടിച്ചിരിക്കുന്ന കച്ചവടക്കാരന്‍.
എന്നാല്‍ പാരന്റല്‍ പദവിയില്‍ ഏറ്റവും ഉയര്‍ന്നുനില്‌ക്കുന്നത്‌ അവിനാശ്‌ മുഖര്‍ജിയെന്ന കലാകാരനാണ്‌. നോവലിന്‍ കാലയളവില്‍ അയാളൊരു സാന്നിദ്ധ്യമല്ല. എന്നിട്ടും നോവലിലെ നിറസാന്നിദ്ധ്യമാണയാള്‍. ചിത്രകാരനും സ്‌ത്രീലമ്പടനുമാണ്‌ അയാള്‍. അയാള്‍ ജീവിച്ചേടത്ത്‌ ഒരു പുരുഷനും ഒരു സ്‌്രീയെ വേള്‍ക്കാനോ വരിക്കാനോ കഴിയില്ല. വലിയ പാപകര്‍മ്മങ്ങളിലേക്കുള്ള ചുവടായിരിക്കും ഏത്‌ ശ്രമവും. മാധുരിയുമായി ഉണ്ടായ ബന്ധത്തിലൂടെ അവസാനിക്കാത്ത പാപബോധം ദുരൈലാലില്‍ ഉള്‍ച്ചേര്‍ക്കുന്നത്‌ ഈ മനുഷ്യനാണ്‌. അയാള്‍ എല്ലാവരേയും നാശത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നു, മരണത്തിലേക്കും.
വിസ്‌തരിച്ച്‌ വികൃതമാക്കാനോ, വ്യാഖ്യാനിച്ച്‌ വികലമാക്കാനോ ശ്രമിക്കാതെ ഈ നോവല്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്‌. കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞകഥയ്‌ക്കുശേഷം മലയാളത്തില്‍ ഞാന്‍ വായിച്ച ഏറ്റവും നല്ല നോവലാണിത്‌ എന്ന്‌ എനിക്ക്‌ നിസ്സംശയം പറയാന്‍ കഴിയും. ആഗോളീകരണകാലത്തെ ഇന്ത്യന്‍ മനസ്സാക്ഷിയാണ്‌ ഈ നോവലിസ്‌റ്റ്‌ അവതരിപ്പിക്കുന്നത്‌. പാര്‍ശ്വവത്‌കൃതഇന്ത്യക്കാരന്റെ ദാരുണമായ കാഴ്‌ചകള്‍ ഉയര്‍ന്ന രാഷ്ട്രീയബോധത്തോടെ, എന്നാല്‍ അസാമാന്യമായ കലാബോധത്തോടെ, അര്‍ഹിക്കുന്ന പരിണാമഗുപ്‌തിയും സുതാര്യതയും എല്ലാം സംവഹിച്ച്‌ രചിക്കപ്പെട്ട അര്‍ത്ഥവത്തായ രചനയാണ്‌ ഈ കൃതി.


കാലത്തിന്റെ പെരുവഴിയില്‍ എറിയപ്പെട്ടവന്റെ ഒച്ചയില്ലാ നിലവിളികള്‍..

ഗ്രീന്‍ ബുക്സ്
വില 110 /-

Followers

About The Blog


MK Khareem
Novelist