പൂവ് വിരിയുന്ന മൌനമോ 
--------------------------
എന്റെ വേരുകൾക്കു  സാന്ത്വനമായി നീ പെയ്യുന്നു. മൌനം കെട്ടിയ ആകാശത്ത് പ്രതീക്ഷയുടെ ചിറകടികൾ. കാറ്റെടുത്തു പോയ, ജലത്തിലൊഴുകി പോയ ചവറുകൾ... എന്റെ വേരുകളിൽ പൊട്ടിയ മൌനത്തിൽ നീ പാടുന്നു..

ആ വേരുകൾ  നിന്നിലേക്കും പിണഞ്ഞുകയറുന്നു.. നിന്റെ വേദന അമ്പു തറഞ്ഞ നിശബ്ദത..  

നീ ഉഴുതുമറിച്ച ഇടങ്ങളിൽ ഒട്ടകപ്പാതയിലെ അടയാളങ്ങൾ.. 
ഒരു പൂവു വിരിയുന്ന മൌനം, ഒരു മുള്ളു തറയുന്ന നൊമ്പരം...
പൂവും നൊമ്പരവും മത്സരിച്ചു വളരുന്നു..
ഭാഷക്കു പ്രവേശനമില്ലാത്തൊരു പുഞ്ചിരി.

====================

 മൌനം ചാറുന്നു..
-------------------
മൌനം മുറിയുമ്പോൾ കിളിയൊന്നു പറക്കും.. ആകാശം മുറിച്ചത്...
ഇതു അതു തന്നെ ഒരിക്കലുമെൻ മുഴക്കോലിനു വഴങ്ങാത്തത്,
ദീപം...
ഇത് പ്രണയ മൌനമല്ലാതെന്ത്..
നിന്റെ മൌനമെന്നെ പ്രണയത്തിന്നാഴിയിലേക്കെത്രയോ...

ഞാൻ വരഞ്ഞതും പാടിയതും നിന്നെക്കുറിച്ച്, ഒരിക്കൽ നമ്മുടെ പാതകൾ ലയിക്കുമെന്നോർത്ത്..

പ്രണയമേ വന്നു കാണുക, ചോർന്നൊലിക്കുന്ന എന്റെ ഹൃദയം.. ഞാൻ മഴയത്തു നിൽക്കുന്നത്. ഇരുട്ടിൽ ഇടിവാൾ വെട്ടിമറിയുന്നു..

കിരണങ്ങൾ വീഴുന്നത്, മഞ്ഞുതുള്ളിയിലോ, എന്റെ പ്രാണന്റെ ചതവുകളിലോ.. നീ എന്നിലേക്കു വരുമെങ്കിൽ, എന്റെ മുറിവുകൾക്ക് ഔഷദമാവുമെങ്കിൽ..

ഇന്നെന്താണീ പകൽ ഇങ്ങനെ മൂകം പെയ്യും അദൃശ്യമഴപോൽ... ഒരു നിശബ്ദ പക്ഷി നിന്നിൽ നിന്നുമെന്നിലേക്ക്....
=====================


കിളിക്കാഴ്ച്ചകൾ
--------------
അടർന്നു പൊരുന്ന തുള്ളികൾ എണ്ണുകയോ കിളി. കിളിക്കാഴ്ച്ചകൾ എന്നിൽ പണിയുന്ന ചിത്രങ്ങൾ..

അഗ്നി പോലൊരു തിര, 
മഞ്ഞു പോലൊരു വസ്ത്രം...
കത്തുന്ന തലയോട്ടി...
പിന്നേയുമെന്തെല്ലാമോ!
സർവം ശൂന്യമാവുകയും 
പിന്നെ....

 ഞാൻ ശൂന്യതയുടെ പുത്രൻ. യാത്രയിൽ രൂപങ്ങളിൽ കുടുങ്ങിയവൻ..

ഇന്നീ മഴ ചില്ലകളിലെന്ന പോലെ എന്നിലുലയുന്നു.. രൂപങ്ങളിൽ നിന്നും വലിച്ചു പുറത്തിടാൻ എന്താവേശമാണ്..

അതു മഴയല്ല,
മഞ്ഞല്ല,തീയുമല്ല.
പിന്നേയോ...

കിളി ഏതു കിനാവിലാവുമപ്പോൾ തോർച്ചയില്ലാതെ..
ഞാനും ഉരുകുന്നു നിന്റെ പരിസരങ്ങളിൽ...
തോരാതെ,
എന്നാൽ ആരവമില്ലാതെ..
നീ അയക്കുന്ന ഓരോ നെടുനിശ്വാസവുമെനിക്കു മഴച്ചീളുകൾ.
കണ്ണാടിയിൽ വെയിലിന്റെ വെട്ടിത്തിളക്കാമായി.
  


മനുഷ്യൻ ദൈവത്തിന്റേയും പിശാചിന്റേയും സങ്കരം. ഒരാളുടെ ഉള്ളിന്റെയുള്ള് എങ്ങനെയോ അതാണ് ദൈവരൂപം പണിയുക.. അല്ലെങ്കിൽ അതേ ഭാഷയോടെ ദൈവത്തെ സൃഷ്ടിക്കുന്നു, അനുഭവിക്കുന്നു. ദർശനങ്ങൾ മനുഷ്യനിൽ നിന്നും പൈശാചികത നീക്കി ദിവ്യാമായ അവസ്തയിലേക്ക് എത്താൻ സഹായിക്കുന്നു. ഒരാളിൽ മുന്നിട്ടുനിൽക്കുന്നത് കാട്ടാളനെങ്കിൽ അതാണ് ആ ആൾക്കു ദൈവ മാതൃക. അല്ലെങ്കിൽ ദൈവചിഹ്നമായി മാറുക. പകരം ദൈവികമായ വികാരമെങ്കിൽ അതാണു ദൈവം.. നിലവിലുള്ള ദൈവങ്ങളെ അക്കാലത്തെ മനുഷ്യരുടെ വികാര വിചാരങ്ങളായി വായിക്കാം.
ശിക്ഷിക്കുന്ന ദൈവം അധികാര വർഗത്തിന്റെ മനസ്സിലേ രൂപപ്പെടൂ. ദൈവത്തിനു പൈശാചിക വേഷം അണിയാനാവില്ല. മനുഷ്യന് അതാവാം.

ഇന്നത്തെ രാഷ്ട്രീയ പരിസരത്തു നിന്ന് പിന്നിട്ട കാലത്തെക്ക്, അതായത് മതങ്ങൾ പിറന്ന ഇടങ്ങളിലെക്കു എത്തിനോക്കുമ്പോൾ ചിലതൊക്കെ വെളിപ്പെടും. ഇന്നു സത്യങ്ങൾ നിഷേധിക്കപ്പെടുന്നു.. നുണകൾ വിഴുങ്ങാൻ വിധിക്കപ്പെട്ട ജനത. ഇന്നത്തെ ന
ുണകളാവും നാളത്തെ തലമുറക്കു മുന്നിൽ ചരിത്രമായി അവതരിക്കുക.. ആ തലമുറ അതു വിഴുങ്ങുകയും... അതുപോലെ ഒരുകാലത്തെ ചിന്തകൾ അതിശയോക്തി കലർത്തി നമുക്കു മുന്നിൽ എത്തിയപ്പോൾ അതു മത ഗ്രന്തങ്ങളായി.. അധികാര കേന്ദ്രങ്ങൾ തങ്ങളുടെ നിലനിൽ‌പ്പിനായി കൂലിയെഴുത്തുകാരെ കൊണ്ട് പടച്ചു വിടുന്നത്.. അത്തരം കൂലിയെഴുത്തുകാർ എക്കാലത്തും വിഷസഞ്ചികളായുണ്ട്..

ഇന്ന് മോഹൻദാസ് കരംചന്ദ് ഗാന്ധിയെ നമുക്കു മുന്നിൽ മഹാത്മാവാക്കി നിർത്തിയിരിക്കുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധി അങ്ങനെയാണോ? ഇനി മഹാത്മാ ഗാന്ധിയെ നാളെ പ്രവാചക, അവതാര വേഷമായി അവതരിപ്പിക്കാൻ എളുപ്പമാണ്.. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ‘ മിനുക്കുപണിയോടെ നല്ലൊരു മതഗ്രന്തമാക്കി മാറ്റുകയുമാവാം. വരും തലമുറ അതപ്പാടെ വിഴുങ്ങുകയും ഇരുട്ടിലാണ്ടു കിടന്ന, വിദേശാടിമത്തത്തിൽ കഴിഞ്ഞൊരു രാജ്യത്തെ ഇരുട്ടിന്റെ ശക്തികളിൽ നിന്നും മോചിപ്പിക്കാൻ ജീവിതം ഉഴിഞ്ഞു വച്ചൊരു വിപ്ലവകാരിയായിരുന്നു മോഹൻ ദാസ് കരം ചന്ദ് ഗാന്ധിയെന്ന് വായിക്കപ്പെടാതെ പോകുകയും ചെയ്യും.... എന്തിനേറെ മാർക്സ് പോലും നാളെ അവതാര പുരുഷനായി മാറും.. ഇതൊക്കെ തന്നെയാണ് വിപ്ലവകാരികളായ കൃസ്തുവിനും മുഹമദിനും സംഭവിച്ചത്.. ഒരോ കാലത്തുമുള്ള അധികാര കൊതിയന്മാർ ഗ്രന്തങ്ങളിൽ വെള്ളം ചേർത്ത് ജനതയെ വഞ്ചിക്കുന്നു.

ഇന്നു ജനത മതങ്ങളുടെ പേരിൽ കലഹിക്കുന്നത് അവരിൽ പൈശാചിക ഭാവം മുന്നിട്ടു നിൽക്കുന്നതുകൊണ്ട്. എന്റെ മതം മാത്രം ശരി മറ്റെല്ലാം തെറ്റെന്നു തോന്നുന്നവർ ആരോ അവരാണ് തെറ്റ്.. ഒരാൾ തന്റെ വഴി മാത്രമാണു ശരിയെന്നും, അതുവഴി പോയാൽ മാത്രമെ ദൈവത്തിൽ എത്തൂ എന്നും മറ്റെന്തും തെറ്റെന്നും വാദിച്ചാൽ ആ ആൾ തെറ്റെന്നു പറയേണ്ടിവരും. മാത്രമല്ല ആ ആൾ വിശ്വസിക്കുന്നതും കൊണ്ടു നടക്കുന്നമായ ദൈവമോ പ്രവാചകരോ അങ്ങനെ വാദിച്ചിട്ടുണ്ടെങ്കിൽ അതും തെറ്റുതന്നെ. ശരിയിലേക്കു എത്രയൊ പാതകൾ. എന്നു കരുതി ഒരു പാത മറ്റുള്ള പാതകളെ തിരസ്കരിക്കുകയൊ വെറുക്കയോ ചെയ്യുന്നില്ല. മനുഷ്യൻ മാത്രം വെറുപ്പിന്റേയും തിരസ്കാരത്തിന്റേയും ഇടമായി ചുരുങ്ങുന്നു.. എഴുത്തുകാർ വിഷസഞ്ചികളായി നടന്ന് അധികാര കേന്ദ്രത്തിൽ നിന്നുള്ള എല്ലുകളിൽ സുഖം കണ്ടെത്താതെ മനുഷ്യനിൽ അടിഞ്ഞുകൂടിയ അഴുക്കു നീക്കം ചെയ്യാൻ ശ്രമിക്കട്ടെ...



പൊഴിയുന്ന മഞ്ഞില്‍ തെളിഞ്ഞ കണ്ണുകള്‍ നിന്റേത്. അശേഷം പതറാതെ നോട്ടവും. എങ്കിലുമെന്നെ കാണാതെ. കണ്ണ് തുറന്നതു കൊണ്ട് കാണണമെന്നില്ലല്ലോ; കാണുന്നത് അനുഭവിക്കണമെന്നും... മഞ്ഞു കടുത്തപ്പോള്‍ ഒഴിഞ്ഞ കണ്ണുകള്‍ . എങ്കിലും മഞ്ഞ മന്ദഹാസം പിന്തുടരുന്നു. എവിടേക്ക് നടന്നാലും അത്. കുറിഞ്ഞിപ്പൂച്ചയുടെ മൌനത്തോടെ ഗുരുസാഗരം.. അതിലിറങ്ങിയാല്‍ എന്തെല്ലാം അനുഭവിക്കാം. ഓരോ ഇറക്കവും പുനര്‍ജനി പോലെ. ആ സാഗരത്തില്‍ നിന്നും പുതിയ ഉണര്‍വുമായി മടങ്ങിയെത്തുന്നു. ഓരോ വായനയുടെ ഓരോ സഞ്ചാരമാണ്. ഇടുക്കത്തില്‍ അതിലേറെ ഇടുങ്ങിയിരിക്കുന്ന മലയാളി മനസ്സ് മറ്റൊരു മലയാളിയുടെ ഉയര്‍ച്ച അംഗീകരിക്കില്ല. കപടനെ വാഴിക്കുകയും. എന്തെങ്കിലും ഉള്ളവനെ ഇടങ്കാല്‍ വച്ച് വീഴ്ത്താന്‍ ശ്രമിക്കുന്നു. ചിലപ്പോള്‍ ഓര്‍ക്കാതെയല്ല, ജാതിയുടെയും മതത്തിന്റെയും സ്വാര്‍ത്ഥത്തിന്റെയും കാള സര്‍പ്പങ്ങള്‍ മേയുന്ന മണ്ണില്‍ കലാ സാഹിത്യകാര്‍ പിറവിയെടുക്കരുതെന്ന്. 

പാശ്ചാത്യന്റെ തുളവീണ അടിവസ്ത്രം മതി മലയാളിക്ക്. അത് എത്ര കാലം വേണമെങ്കിലും ആഘോഷിക്കപ്പെടും. പുരസ്കാരങ്ങള്‍ക്ക് മീതെ പുരസ്കാരം വാങ്ങി ഞെളിഞ്ഞിരിക്കുന്നവരുടെ കൃതികള്‍ വക്കുപൊട്ടി കിടക്കുമ്പോള്‍ തെളിഞ്ഞിരിക്കുകയാണ് ഗുരു സാഗരം. അതിന്റെ പരിസരത്തു എത്തിയാല്‍ നമ്മെ മൊത്തമായും നെഞ്ചോട്‌ ചേര്‍ക്കാനുള്ള ആവേശത്തോടെ അത് ജീവിക്കുകയും. ‘തൂതപ്പുഴയുടെ ഓരത്തെ ചുവന്ന ചരല്‍പ്പാതയിലൂടെ താങ്ങാഭാരവും വലിച്ചു കുന്നു കയറുമ്പോള്‍ കരിന്തൊലി പുതച്ച പുറത്തു ചാട്ടവാര്‍ വീണപ്പോള്‍ മകനേ, മകനേ എന്ന് വിളിച്ചു കരഞ്ഞ മഹിഷിപിതാമഹന്‍ , ഇത്രയും കാലങ്ങള്‍ക്കുശേഷം ഇവിടെ , ഈ അന്യമായ നഗരിയില്‍ , അതിന്‍റെ സാന്ധ്യ ജ്വരത്തിലേക്ക് തുറന്നിട്ട ജാലകത്തിലൂടെ, തേജസ്വിയായി, കര്‍മ്മപരിണിതികളുടെ ഉള്‍ത്തലങ്ങളിലേക്ക് വീണ്ടും നോക്കുന്നത് കുഞ്ഞുണ്ണി കണ്ടു. പിതാമഹ, ഞാന്‍ അങ്ങയെ ഓര്‍ക്കുന്നു, അങ്ങയുടെ മുതുകില്‍ വിരിച്ച കരിന്തൊലികൊണ്ട് അങ്ങ് ഒപ്പിയെടുത്ത ദുഷ്കൃതം ഞാനോര്‍ക്കുന്നു; എന്നാല്‍, അന്നു അങ്ങെനിക്കു പകര്‍ന്നുതന്ന പൊരുള്‍ എന്‍റെ അകങ്ങളെ നിറചെങ്കിലും അത് എന്നെകവിഞ്ഞു ഒഴുകിപ്പരന്നു എങ്ങോ ലയിച്ചു; അറിവില്ലാത്തവനായിത്തന്നെ ഞാന്‍ ഈ കാതങ്ങളത്രയും നടന്നെത്തി…’ ( ഗുരുസാഗരം) രവി കൂമന്‍ കാവില്‍ ബസ്സിറങ്ങുന്ന പ്രതീതി. ഹൃദയത്തിന്റെ ആകാശമത്രയും ചിറകു വിരിച്ചു കുഞ്ഞുണ്ണി എന്ന മഹാവൃക്ഷം… കാലത്തിലേക്ക്, കാലത്തിന്റെ പിന്നാമ്പുറത്തേക്കും വായന ക്ഷണിച്ചു കൊണ്ട് വിജയന്‍റെ തൂലിക. നാട്ടിന്‍ പുറത്തെ പുല്‍ നാമ്പിലെ ദര്‍ശനം കാണാതെ പടിഞ്ഞാറ് നോക്കി തൂലികയുന്തുന്ന മലയാളി നിരൂപകന്റെ ഹൃദയത്തിന് വഴങ്ങാത്ത ഭാഷയോടെ വിജയന്‍ ഓരോ നോവലിലൂടെയും ഓരോ ലോകം സൃഷ്ടിക്കുന്നു.. വിജയനെ നടരാജ ഗുരുവില്‍ എത്തിച്ചു ആ അന്വേഷിയെ തകര്‍ക്കാനുള്ള ചിലരുടെ ഗൂഡനീക്കം വിജയനില്‍ കാവി പുടവയെറിഞ്ഞതിലൂടെ വായിച്ചെടുക്കാം. വിജയന്‍ എന്ന അവധൂതന്‍ സിമന്റ് ഹൃദയങ്ങളുടെ ദര്‍ശനം തകര്‍ക്കുമെന്ന ഭീതിയാവാം. ചില ദാര്‍ശനികരുണ്ട് തങ്ങളാണ് ദര്‍ശനത്തിന്റെ അവസാന വാക്കെന്നു വിളമ്പരം ചെയ്യും. മറ്റു ചിലര്‍ യോഗി ചമഞ്ഞു ഒരിടം പണിതു അതില്‍ ഒതുങ്ങി കൂടും. യോഗികള്‍ വിപ്ലവകാരികള്‍ , അവര്‍ വേറിട്ട സഞ്ചാരികള്‍ … അവര്‍ അവിശ്വാസികളും.. അവിശ്വാസമാണല്ലോ അന്വേഷണത്തിന്ഇന്ധനമായി മാറുക. രവി കാഷായം പുതച്ചു ഒരിടത്ത് അടിഞ്ഞു കൂടിയില്ല.. രവി പുറപ്പെട്ടു പോകുകയാണ്.. രവിയില്‍ നിന്ന് പോലും പുറപ്പെട്ടു പോകുന്നു.. ചിലപ്പോള്‍ ജലത്തിന്റെ വില്ലീസ്‌ പടികള്‍ തകര്‍ത്ത് ഊളിയിട്ട കുപ്പുവച്ചനിലൂടെ രവിയും സഞ്ചരിക്കുന്നു. ഖസാക്കിന്റെ പനമ്പട്ടകളില്‍ ദൈവസാന്ദ്രമായ കാറ്റില്‍ വരാന്‍ പോകുന്ന പ്രവാചക ചൈതന്യമില്ലേ? അതും കടന്നു മധുരം ഗായതിയിലെ സുകന്യയുടെ ആകാശ യാത്രയിലേക്കുള്ള വിളിയില്ലേ? ‘സായാഹ്നങ്ങളുടെ അച്ഛാ..’ ഒരു ദീര്‍ഘനിശ്വാസം പോലെ വിജയന്‍റെ സ്വരം കാറ്റില്‍ ആവര്‍ത്തിക്കുന്നു. 

വിജയന്‍ കടന്നു പോയിട്ടും കൃതികള്‍ നമ്മോടു സംസാരിച്ചു കൊണ്ടേയിരിക്കുന്നു. വായനയുടെ രസങ്ങളെ തകര്‍ത്ത് കടന്നു കൂടിയ നപുംസക കൃതികളില്‍ പലതും അരങ്ങിനു വെളിയില്‍ ചിതലെടുത്തു കഴിഞ്ഞു. എന്നിട്ടും നിരൂപകന്‍ ദ്രവിച്ചു തുടങ്ങിയ ആ പഴയ അളവ് കോലും വച്ച് പടിഞ്ഞാറ് നോക്കിയിരിക്കുന്നു. നിരൂപകന് ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടാണ്. പക്ഷെ സൃഷ്ടാവിന് അത് തെറ്റും. ബഷീറിനെ പോലെ ഉമ്മിണി വലിയ ഒന്നും കടന്നു സഞ്ചരിക്കുന്നു. സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള എഴുതാത്ത കരാറാണ് താന്‍ യാതൊന്നിലും തടഞ്ഞു കിടക്കില്ലെന്ന്, സൃഷ്ടിയെ കയറൂരി വിടാമെന്ന്. അതുകൊണ്ട് തന്നെയാണ് പ്രവാചകന്റെ വഴിയില്‍ വിജയന് ഇങ്ങനെ കുറിക്കാന്‍ ആവുന്നത്.. ‘ക്രുസ്തുവില്‍ നിന്ന് മുഹമ്മദില്‍ നിന്ന് നാനകനില്‍ നിന്ന് ഗുരു ചരണ്‍സിംഗ് വരെ നിറഞ്ഞൊഴുകുന്ന സ്നേഹത്തിന്റെ ജനിതക ധാരയില്‍ ഒരു കുഞ്ഞു പിറക്കാനിരിക്കുന്നു, അവനാണ് പ്രവാചകന്‍ . അവനാണ് ആവര്‍ത്തനം…’ നിരൂപകന്റെ മുഴക്കോലിനു വഴങ്ങാത്ത സൃഷ്ടിയാണ് ഓ.വി.വിജയന്റെ ഗുരുസാഗരം. അതുകൊണ്ടാവാം ഖസാക്കിനെ മാസ്റ്റര്‍ പീസ്സാക്കി സ്ഥാപിക്കുകയും ഗുരുസാഗരത്തെ തള്ളുകയും ചെയ്തത്.. യാത്രയില്‍ ഖസാക്ക് തളര്‍ന്നേക്കാം. ചാരം മൂടി കിടക്കുന്ന ഗുരുസാഗരം ചിറകടിച്ചുയരാതിരിക്കില്ല. കൂടുതല്‍ വായന നടക്കുന്ന സൃഷ്ടിയാണ് മഹത്തരമെന്നൊരു തീര്‍പ്പ് എങ്ങനെയോ മലയാളി ഇടത്തിന് സംഭവിച്ചിരിക്കുന്നു. . അതൊക്കെ പാത്രമറിഞ്ഞു വിളമ്പല്‍ എന്നെ അര്‍ത്ഥമുള്ളൂ.. അല്ലെങ്കില്‍ പാദത്തിനൊപ്പിച്ചു കാല്‍ മുറിക്കുക.. അത്തരം സൃഷ്ടികളാണ് സമൂഹത്തില്‍ ആഘോഷിക്കപ്പെടുക. വിജയന്‍ അതിനുമെത്രയോ ഉയരത്തിലാണ്. ഒരുവേള വായനയുടെ സുഗന്ധം തകര്‍ക്കാനുള്ള നീക്കമായി കാണണം ചിലയിടങ്ങളില്‍ നിന്നും ഉടലെടുത്ത വിജയനില്‍ കാവി ആരോപണം. ഖസാക്കില്‍ രവി നിര്‍ത്തിയ ഇടത്ത് നിന്നുമല്ലേ കുഞ്ഞുണ്ണിയുടെ സഞ്ചാരം.. കുഞ്ഞുണ്ണിയെ അനുഗമിക്കുമ്പോള്‍ മൌനത്തിന്റെ മഞ്ഞ മന്ദാരത്തിലൂടെ, കാമാനയോഴിഞ്ഞ പ്രണയ ലഹരിയിലൂടെ ആദിയോ അന്തമോ ഇല്ലാത്തെ ആ മഹാ ഗുരുവിന്റെ ചൈതന്യം അനുഭവിക്കാനാവുന്നു. ‘വീണ്ടും സന്ദര്‍ശകര്‍ , ബന്ധു ജനങ്ങള്‍ . അവരൊക്കെ പൊയികഴിഞ്ഞപ്പോള്‍ വീണ്ടും തനിച്ചായി. വീട്ടില്‍ ഇന്ന് ആരുമില്ല. അമ്മയും അച്ഛനും ചിന്നേട്ടനും ഒക്കെ മറഞ്ഞു കൂട് പറ്റികഴിഞ്ഞിരിക്കുന്നു. കുടിയാന്മാരും ആശ്രിതരും അവര്‍ക്ക് കിട്ടിയ നിലവുമെടുത്തു പിരിഞ്ഞു പോയി. ആ വിയോഗങ്ങളില്‍ , പടര്‍ന്നു വൃദ്ധങ്ങളായി നിന്ന മാവിന്റേയും പ്ലാവിന്റെയും പുള്ളിവെയിലില്‍ , എല്ലാം സ്വച്ഛവും ശുദ്ധവുമായി….’ ആസക്തികളും അഹങ്കാരവും അത്യാര്‍ത്തിയും അഹന്തയും വെടിഞ്ഞു താഴ്വരയില്‍ എത്തിപ്പെട്ട ഒരുവന്‍ കാണുന്ന ആകാശം. അത് മഹത്തായ പ്രണയത്തിന്റെ അതിരുകളില്ലാത്ത ഭൂമി. സിദ്ധാര്‍ത്ഥന്‍ അവന്റെതായ എല്ലാം തന്റേതല്ലെന്നു തിരിച്ചറിഞ്ഞ് ഒടുവില്‍ ബോധിവൃക്ഷ ചുവട്ടില്‍ അനുഭവിക്കുന്നത് കുഞ്ഞുണ്ണി മറ്റൊരു തലത്തിലൂടെ അനുഭവിക്കുന്നു. അതുവഴി വിജയന്‍ പറയാതെ പറയുന്നുണ്ട് ഓരോരുത്തര്‍ക്കും ഓരോ സഞ്ചാരമുണ്ടെന്ന്, ഓരോ മതവും.. എന്നുകരുതി ഒരു സഞ്ചാരവും മറ്റൊരു സഞ്ചാരത്തെ വിരോധിക്കുന്നില്ല… ബുദ്ധനെ പ്രണയിക്കുക, ബുദ്ധനാവാതിരിക്കുക. നീ നീയാവുക. എവിടെയോ ഒരിടത്ത് വിജയന്‍ പറഞ്ഞത് ഇതോടു ചേര്‍ത്തു വായിക്കാവുന്നതാണ്, ‘പുറപ്പെട്ടു പോകുന്നവരെ എന്തെങ്കിലും നേടിയിട്ടുള്ളൂ..’ എല്ലാത്തരം ആസക്തികളോടും വിട പറയുമ്പോഴേ സത്യത്തിന്റെ തെളിനീര്‍ നുകരാനാവൂ.. ‘എല്ലാമിരുളുന്നു. ഇരുള്‍ സാന്ത്വനമായി. 

റസാക്കറുടെ കുഞ്ഞിനെ കല്ലെടുത്തെറിഞ്ഞു കൊല്ലുന്ന ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പുവിളിയും ഗൌരിയുടെ കരച്ചിലുമെല്ലാം ആ സ്വര പ്രളയത്തിലലിഞ്ഞു. ജോയ് ബംഗ്ലാ, ജോയ് ബംഗ്ലാ. യുദ്ധത്തിന്റെ വ്യര്‍ത്ഥത പോലെ. പാപത്തിന്റെ വ്യര്‍ത്ഥത പോലെ. ആ സ്വരങ്ങളുടെ പുറകെ കടന്നു വന്ന അന്ധനിശബ്ദത കുഞ്ഞുണ്ണിയുടെ മേല്‍ പുതപ്പിട്ടു.’ ആത്മ സംഘര്‍ഷങ്ങളോട് വിട… ഇനി പാപത്തിന്റെ തറയില്‍ നിന്നും മോചനം. കുഞ്ഞുണ്ണിക്ക് മേല്‍ ശാന്തിയുടെ പുതപ്പു വീഴുന്നു.എല്ലാത്തരം ഒച്ചകളും ശാന്തിയുടെ മന്ത്രം ആത്മാവിന്റെ ജലപ്പരപ്പില്‍ നിന്നും ആഴങ്ങള്‍ തേടുകയും.. യുദ്ധങ്ങള്‍ എത്ര വ്യര്‍ത്ഥം… ഇതൊരു യുദ്ധവും അശാന്തി മാത്രമേ വിതക്കൂ.. സമാധാനത്തിന്റെ ഔഷദം സംഘട്ടനമല്ല. പ്രണയത്തില്‍ സ്വാര്‍ത്ഥത അന്യമെന്ന പോലെ. ‘വിശ്വ പരകൃതി ചെകിടോര്‍ത്തു; ശതകോടി ദലസ്വരങ്ങള്‍ ഇപ്പോള്‍ സമൂര്‍ത്തങ്ങളായി; ജലധാരകള്‍ , ശിഖര സ്പന്ദങ്ങള്‍ , സാക്ഷരങ്ങളായി… മരങ്ങളും ചെടികളും നീരുറവുകളും കല്‍ത്തിട്ടുകളും കല്യാണിയുടെ ശബ്ദത്തില്‍ വിളി കേട്ടു, ‘ അച്ഛാ! അച്ഛാ!’ പിന്നെ പരമമായ ശാന്തിയുടെ ഭാഷയ്ക്ക്‌ വഴങ്ങാത്ത ലോകത്ത് കൂടെ കുഞ്ഞുണ്ണി. കുഞ്ഞുണ്ണി അവസാനിക്കുന്നില്ല.. മറ്റൊരു തച്ചന്റെ പേനത്തുംബിലൂടെ മറ്റൊരു വേഷത്തില്‍ മറ്റൊരു യാത്രയിലൂടെ കുഞ്ഞുണ്ണി വരും…


ഇത്തിരി നേരും ഒത്തിരി നുണയും ചേര്‍ത്തു പാകം ചെയ്ത രാഷ്ട്രീയമാണ് വര്‍ത്തമാന കാലം വിഴുങ്ങാന്‍ തരുന്നത്. മുല്ലപ്പൂ വിപ്ലവം ഒരു നുണയെന്നു പോലും ഇടയ്ക്കു തോന്നിപ്പോകുന്നു. ഏകാധിപതികളില്‍ നിന്നും ഭരണം ചെന്നെത്തുന്നത് ഭീകരരിലും സാമ്രാജ്യത കരങ്ങളിലും... ലോക വ്യാപാര കേന്ദ്രത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്ക പറഞ്ഞ വാചകമുണ്ട്, 'ഒന്നുകില്‍ ലാദന്റെ പക്ഷം അല്ലെങ്കില്‍ അമേരിക്കന്‍ പക്ഷം.' കാസ്ട്രോ ഒഴികെയുള്ള നേതാക്കള്‍ അത് ശരിവച്ചു അമേരിക്കയോടൊപ്പം ചേര്‍ന്നു. അമേരിക്കയോടൊപ്പം നിന്നില്ലെങ്കില്‍ തങ്ങള്‍ ഭീകര പക്ഷത്തെന്നു കരുതിയാലോ എന്ന ചിന്തയാവണം അവരെ അലട്ടിയിരിക്കുക. അന്ന് കാസ്ട്രോ പറഞ്ഞത് രണ്ടു കൂട്ടരുടെയും പക്ഷത്തില്ല താന്‍ എന്ന്.. രണ്ടു പക്ഷത്തെയും വിശ്വസിക്കാന്‍ കൊള്ളില്ല. ആ സത്യം ലോകം ചെവിക്കൊണ്ടില്ല.. ലോകത്തിന്റെ നെഞ്ചില്‍ അത്തരം സത്യങ്ങള്‍ക്ക് ഇടമില്ല.. ലാദനും അമേരിക്കയും തമ്മിലെന്ത്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ .. ലാദനെ പാല് കൊടുത്ത് ഊട്ടിയതും മുപ്പതു ഡോളര്‍ വില വച്ച് അമേരിക്ക അഫ്ഘാന്‍ മുജാഹിദീന് മൈനുകള്‍ വിറ്റതും ചരിത്രത്തില്‍ അടയാളപ്പെടില്ല.. പിന്നീട്, കുഴിച്ചിട്ട മൈനുകള്‍ പൊട്ടി എത്രയോ മനുഷ്യര്‍ മരിച്ചു, എത്രയോ പേര്‍ക്ക് അംഗ വൈകല്യം നേരിട്ടു.. ഭീകര പ്രവര്‍ത്തനം പോലെ തന്നെയാണ് ഭീകരതയെ സഹായിക്കലും എന്ന് എന്തേ നാം അറിയാതെ പോകുന്നു!
മുല്ലപ്പൂ വിപ്ലവം നടന്ന ഇടങ്ങളിലേക്ക് നോക്കുക. അതിന്റെ ഗുണ ഭോക്താക്കള്‍ മത മൌലിക വാദികളും സാമ്രാജ്യത്വവുമാണ്. ഏതൊരു ഭീകരതയുടെയും പരിസരത്തു സാമ്രാജ്യത്വ നിഴലുണ്ട്. അവര്‍ക്ക് എളുപ്പം ഭീകരരുമായി കൈകോര്‍ക്കാം.

ഭാരതം ഒരു വിപ്ലവത്തിന് കാതോര്‍ക്കുന്നു.. ഹസാരെയുടെ സമരം അത്തരത്തില്‍ ഒന്നുമാത്രം.. ഭാരതത്തില്‍ പലയിടങ്ങളില്‍ നടന്നു വരുന്ന സമരങ്ങള്‍ ... രാഷ്ട്രീയ പിന്‍ബലമില്ലാത്ത അത്തരം സമരങ്ങളുടെ അമരത്ത് മത മൌലിക, തീവ്രവാദികള്‍ക്ക് എളുപ്പം കയറിപ്പറ്റാം. അറേബ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിസ്റ്റ് സാമ്രാജ്യത്വ കൂട്ടുകെട്ടെങ്കില്‍ ഭാരതത്തില്‍ ഹൈന്ദവ ഫാസിസ്റ്റ് സാമ്രാജ്യത്വ കൂട്ടുകെട്ടായി മാറും.
അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ വിപ്ലവത്തിന്റെ കടിഞ്ഞാണ്‍ ഇടതു പക്ഷ കരങ്ങളില്‍ ചെന്ന് ചേരണം. അതൊരിക്കലും നവ ഇടതു പക്ഷത്തിന്റെ കരങ്ങളില്‍ ആയിക്കൂടാ. നവ ഇടതുപക്ഷം ഒളിഞ്ഞും തെളിഞ്ഞും സാമ്രാജ്യത്വ മത മൌലിക ശക്തികളുമായി കൂട്ട് കൂടുന്നുണ്ട്. ഇടതുപക്ഷം പാര്‍ലമെന്ററി വ്യാമോഹം ഉപേക്ഷിച്ച് ജനപക്ഷത്തു അണിനിരക്കുക.. അല്ലാത്ത പക്ഷം ഇരുട്ടിലേക്ക് രാജ്യത്തെ പൂര്‍ണമായും എറിഞ്ഞു കൊടുക്കലാവും ഫലം..


കിണറിന്റെ അടിത്തട്ടിലേക്കെന്ന പോലെ എന്റെ ഹൃദയത്തിലേക്ക് നീ കുഴിച്ചു കുഴിച്ചിറങ്ങി. വരണ്ട മണ്ണും , പാറകളും... ഓരോ കൊത്തും എന്നില്‍ വേദന. ചിലപ്പോള്‍ ഇടുക്കം കൂടിയ മരവിപ്പും...
തിരക്ക് പിടിച്ചാണ് പണി തുടര്‍ന്നത്,
എത്രയോ കാലത്തെ തേടലിനൊടുവില്‍ നിനക്കൊരു ഇടം കിട്ടിയപ്പോള്‍ എത്രയും വേഗം ജലം കണ്ടെത്താനുള്ള ആവേശം.
എനിക്കും അതേ ആവേശമായിരുന്നല്ലോ.
ഒരേ താളത്തില്‍ ,
ഒരേ വേഗത്തില്‍ തമ്മില്‍ തമ്മിലും കുഴിച്ചു കൊണ്ടിരുന്നു.
എന്റെ കനം കൂടിയ ഹൃദയം ചുരത്തുന്നത്...
പുറപ്പെട്ട ഇടം ഓര്‍മയില്ല.
സഞ്ചരിച്ച പാതകളും.
പ്രണയാഗ്നിയില്‍ ഉരുകിയ ഹൃദയം പഴയ അവസ്ഥ പ്രാപിക്കുമോ എന്തോ.
മുന്നോട്ടുള്ള സഞ്ചാരത്തില്‍ സഞ്ചാരി പിന്തിരിഞ്ഞു നോക്കുമോ എന്തോ.
ഇലകള്‍ക്കിടയില്‍ ഉടലാകെ മറച്ചു മീര ഇരിക്കുമ്പോള്‍ എന്റെ ഹൃദയം ആളാതിരിക്കുന്നത് എങ്ങനെ.
ചിലപ്പോള്‍ മെഴുകുതിരി നാളത്തില്‍ കാറ്റ് പിടിക്കും പോലെ..
ഉറവകള്‍ ,
ജലത്തിന്റെ കുതിപ്പ്.
മണ്ണിന്റെ ഞരമ്പിലൂടെ നാമിപ്പോള്‍ ഒഴുകി കൊണ്ടിരിക്കുന്നു.


മലകളില്‍ നിന്നും കുതിക്കുന്ന ജലത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം. ചിലപ്പോള്‍ ഒഴുകുമ്പോള്‍ കരയോട് ചൊല്ലാറുണ്ട്, നിന്നിലെത്താന്‍ നോട്ട നോമ്പിനെ കുറിച്ച്. അനുഭവിച്ച കരളുരുക്കത്തെ കുറിച്ചും...
ഹൃദയത്തില്‍ പെയ്യാന്‍ കൊടുമ്പിരി കൊണ്ട പ്രണയം നിന്നിലേക്കൊഴുകുമ്പോള്‍ ആ സ്വരമുണ്ടോ എന്ന് നിരീക്ഷിച്ചു.
കണ്ണിമാങ്ങ പെറുക്കി നിന്ന കുട്ടികളില്‍ പാഞ്ഞുവന്ന വേനല്‍ മഴയുടെ സംഗീതം.
ജലം ഏതൊക്കെ ഇടങ്ങള്‍ താണ്ടി ഒഴുകട്ടെ, കരകള്‍ തോറും നിശബ്ദവും അല്ലാതെയും.
അത് ജലമല്ലാതാവില്ല.
അവിടെയൊരു മീര ഉണ്ടെങ്കില്‍ ;
ആ മീര എന്നെ തിരിച്ചറിയാതിരിക്കില്ല.
ഞാന്‍ നിശബ്ദം വിളിക്കുമ്പോള്‍ മീര മുഖം തിരിക്കില്ല..

നിലം തൊടാതെ സഞ്ചരിക്കുന്നുണ്ട്, ഹൃദയം. വായുവില്‍ അശേഷം ഭാരം കൊടുക്കാതെ വീശുന്ന ചിറകുകളും.
കുറിക്കും മുമ്പ് വിരലുകള്‍ അറിയുന്നില്ല,
എന്താണ് പിറക്കാന്‍ പോകുന്നതെന്ന്.
പിറവി കാത്തു കിടക്കുന്ന പദത്തിന്
ആകാശം കാണാതിരിക്കാന്‍ ആവില്ലല്ലോ.
മഴയ്ക്ക് പെയ്യാതിരിക്കാന്‍ ആവാത്തത് പോലെ.
പ്രണയത്തിനും...
മഴ പെയ്തില്ലെങ്കില്‍
കാര്‍മേഘം പൊട്ടി പോകുമെന്ന് പുലര്‍ക്കാല ചിന്ത.
പ്രണയം പെയ്തില്ലെങ്കിലോ,
ഒരുവേള മരവിച്ചു പോകുമായിരിക്കാം.
പിന്നെ പ്രാവുകള്‍ക്ക് കൊത്തി പറിക്കാന്‍ ഇടം നഷ്ടപ്പെടുകയും...
ഇനിയെന്റെ കിനാവുകളില്‍ വരണ്ടുണങ്ങിയ വയലുകളില്ല. ഉണങ്ങിയ കുതിര ചാണകം ചിത്രം വരച്ച നിരത്തുകളില്ല.
വയലറ്റ് വേഷത്തില്‍ നൃത്തം ചെയ്തു കൊണ്ടിരിക്കുന്ന നീ മാത്രം.

Followers

About The Blog


MK Khareem
Novelist