ആദിയില്‍ വചനമുണ്ടായി. അതിനു അര്‍ത്ഥങ്ങളും ദ്വയാര്‍ത്ഥങ്ങളും ... കാണാമറയത്തെ മലമുകളില്‍ പരാശക്തി നിന്നു. പരാശക്തി പറഞ്ഞു:
' ഞാന്‍ തന്നെ കാലം...'
അത് മഹാ കാലമെന്നറിയുക . ആദിയോ അന്തമോ ഇല്ലാതെ അങ്ങനെ നിലനില്‍ക്കുന്നു. അതെ കാലത്തിന്റെ അടരില്‍ പുതിയൊരു സൃഷ്ടിക്കു വേണ്ടിയുള്ള നിലവിളി. മണ്ണും ജലവും കുഴച്ചു ആദി പുരുഷനായി പണി തുടങ്ങുമ്പോള്‍ മാലാഖമാര്‍ ചോദിച്ചു:
' അല്ലയോ പരാശക്തി, അങ്ങ് എന്തിനാണ് തമ്മില്‍ പൊരുതുകയും രക്തം ചീന്തുകയും ചെയുന്ന മനുഷ്യ വര്‍ഗത്തെ സൃഷ്ടിക്കുന്നത്?'
' എനിക്ക് ഇബാദത്ത് ചെയ്യാന്‍ വേണ്ടി...'
'അങ്ങേക്ക് ഇബാദത്ത് ചെയ്യാന്‍ ഞങ്ങളുണ്ടല്ലോ. അങ്ങ് ഞങ്ങളില്‍ തൃപ്തനല്ലെന്നുണ്ടോ?'
'പോരാ...'
പരാശക്തി ഒട്ടു ദാഹത്തോടെ പണിപ്പുരയിലേക്ക് നീങ്ങി. തന്റെ അശാന്തി പ്രണയം പോരാ എന്ന് തന്നെയാണ്. അതിനു മറ്റൊരു സൃഷ്ടിയിലേക്കു തന്റെ ആത്മാവിനെ കടത്തി വിട്ടു പ്രണയം പെരുക്കുക. അങ്ങനെ പ്രപഞ്ചമാകെ താന്‍ നിറയുക. ആ നിറവിന്റെ സാന്ദ്രതയില്‍ സ്വയം ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുക.
മലച്ചു കിടന്ന ആ മനുഷ്യ രൂപത്തിലേക്ക് പരാശക്തി തന്റെ ആത്മാവിന്റെ ഒരംശം ഊതിയിറക്കി. സങ്കട കടലില്‍ നിന്നെന്ന പോലെ ആദി മനുഷ്യന്‍ എണീറ്റു. പരാശക്തി നോക്കി, തങ്ങള്‍ രണ്ടല്ല ഒന്ന് തന്നെ. എങ്കിലും പരാശക്തി ചോദിച്ചു:
' നീ നിന്റെ സഞ്ചാര പാതയില്‍ എന്നെ അറിയാതെ പോകുമോ?'
' എങ്ങനെ ഞാന്‍ അങ്ങയെ അറിയാതിരിക്കും. നാം ഒന്ന് തന്നെയല്ലേ...'
' ഞാന്‍ നിന്നെ ഭൂമിയിലേക്ക്‌ ഒരിക്കല്‍ തുറന്നു വിടും. അവിടെ നീ എന്നെ മറ്റൊന്നായി കാണും. വേദ പുസ്തകങ്ങള്‍ തെറ്റായി വായിക്കപ്പെടും. '
ആ പഴയ കാലത്തിലേക്ക് സഞ്ചാരി ഉള്‍കണ്ണെറിഞ്ഞു . ഓരോ മനുഷ്യനും അവന്റെ സൃഷ്ടാവുമായുള്ള കരാര്‍ ലംഘിക്കുന്നു . സഞ്ചാരി തുടര്‍ന്നു:
'ഇബാദത്തിന് ഒരു വിഭാഗം ആരാധന എന്ന് പറയുന്നു. മറ്റൊരു വിഭാഗം അനുസരണ എന്നും. അതിനെ പ്രണയമായി അറിയുക.നീ പരാശക്തിയിലേക്ക് പ്രണയ വിവശനായി അടുക്കുക. അങ്ങനെ നിന്നിലുള്ള പരാശക്തിയുടെ അംശം ജ്വലിക്കട്ടെ....'

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist