പ്രണയമെന്നാല്‍ തേടലാണോ? നഷ്ടപ്പെട്ട മാണിക്യം തേടി അലയുന്ന നാഗത്തിന്റെ പാരവശ്യം അതിനുണ്ടാവണം. ഉടലുകള്‍ക്കുള്ളില്‍ പെട്ടുപോയ ആത്മാക്കളുടെ പ്രണയ സഞ്ചാരങ്ങള്‍ ... ആത്മാവില്‍ നിന്നും ആത്മാവിലേക്കുള്ള വിഹ്വല യാത്രകള്‍ ...
യാത്ര, മണല്‍ക്കാട്ടിലെ കാറ്റിലും യാത്രയുടെ മധുരം. ഞെളിഞ്ഞു നീങ്ങുന്ന ഓരോ നിഴലും ആ അനുഭൂതി അനുഭവിക്കുകയും...
അല്‍പ്പം തടിച്ചൊരു രൂപം. ഇരുട്ടില്‍ ആണോ പെണ്ണോ എന്ന് വ്യക്തമല്ല. എങ്കിലും ആ ഇരുണ്ട നിഴല്‍ ഉള്ളിലേക്ക് കോരിയിട്ട വികാരത്തിന്റെ പൊരുളെന്ത്‌? കയറ്റു കട്ടിലില്‍ നിന്നും തപ്പി പിടിച്ചെണീറ്റു ആടുകല്‍ക്കിടയിലൂടെ നിഴല്‍ നിന്ന സ്ഥലത്തെത്തിയപ്പോള്‍ ശൂന്യത. കണ്ടത് സ്വപ്നമോ? അല്ലെങ്കില്‍ ഈ തിരച്ചിലും നില്‍പ്പും സ്വപ്നമോ? ആടുകള്‍ കരയുന്നുണ്ട്. ആകാശത്തിന്റെ മങ്ങിയ വെട്ടം മണല്‍ക്കാട്ടില്‍ പുളഞ്ഞു കിടക്കുന്നു.
കാറ്റ് പറയുന്നു, പ്രണയത്തിലാവുക എന്നാല്‍ നൊമ്പരത്തിന്റെ അലകടലില്‍ മുങ്ങുക എന്ന്. ഒരാള്‍ മറ്റേ ആളെ ഓര്‍മിക്കാന്‍ തുടങ്ങുന്നതോടെ ഹൃദയം പിന്നി പോകുന്ന നൊമ്പരം. പിന്നെ മൌനമാണ്. വൃതകാലത്തെ ലഹരിയും മന്ദതയും അനുഭവിക്കാനാവുന്നു. ചിലപ്പോള്‍ മാഞ്ചോട്ടില്‍ കോഴിയുടെ മയക്കം പോലെ. ഇലച്ചാര്‍ത്തിലൂടെ ഒഴുകി വരുന്ന പുള്ളി വെയിലും ഒരുതരം പനിക്കുന്ന സുഖം പകരുന്നു.
അവിടെ ശൂന്യതയുടെ പിടി അയയുന്നു. പിന്നെ ആരും ഇല്ലെങ്കിലും എല്ലാം ഉള്ളതായി അനുഭവിക്കാം.
കാറ്റ് തുടരുന്നു: തള്ള പൂച്ച കണ്ണ് തുറക്കാത്ത കുഞ്ഞിനെ കടിച്ചു പിടിച്ചു നടക്കുന്നത് പോലെയാണ് പ്രണയത്തിലാവുന്ന നിമിഷം മുതല്‍ ...
അതെ... എന്റെ ഹൃദയമോ ആത്മാവോ നീയിങ്ങനെ കടിച്ചു കൊണ്ട് നീങ്ങുന്നത്‌... എന്നാല്‍ നിന്റെ നടപ്പിനും വേഗക്കുറവ്. കാരണം നിന്റെ ഹൃദയത്തില്‍ ഞാനും കടിച്ചു നടക്കുന്നു. തമ്മില്‍ കാണുന്നില്ലെങ്കിലും നാം ആ ഭാരത്തിന്റെ ലഹരിയത്രയും ഒരേ നിമിഷം അനുഭവിക്കുന്നു...


അധികാരത്തിന്റെ പരിസരങ്ങളില്‍ വര്‍ഗീയതയും ഭീകരതയുമുണ്ട്. ലോകത്തുള്ള സകല മതങ്ങളിലും അധികാരമോഹികള്‍ ഉണ്ട്. വര്‍ഗീയതയും. വര്‍ഗീയത, ഭീകരത എന്നത് ഒരു മതം തന്നെയാണ്. അതിന്റെ ഉയര്‍ച്ചക്ക് വേണ്ടി സാമ്രാജ്യത്വം പണം ഒഴുക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സാമ്രാജ്യത്വ സഹായം പറ്റി കൊഴുക്കുന്ന വര്‍ഗീയ ഭീകര വാദികള്‍ സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാന്‍ ബാധ്യസ്ഥമാണ്. മക്കാ മസ്ജിദില്‍ , അയോദ്ധ്യയില്‍ , അല്ലെങ്കില്‍ മറ്റു ഏതൊരു ആരാധനാലയത്തിലും ബോംബു വീണാല്‍ അതിന്റെ ഗുണം അനുഭവിക്കുന്നത് മേല്‍പ്പറഞ്ഞ വര്‍ഗീയ വാദികളും സാമ്രാജ്യത്വ ശക്തികളുമാണ്. ദുരന്തം അനുഭവിക്കുന്നത് സാധാരണക്കാരും. എന്നാല്‍ ഇവിടെ കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ എഴുത്തുകാരില്‍ ചിലര്‍ മതേതരര്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും ഏതെങ്കിലും പക്ഷം പിടിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ പോലും ഏതെങ്കിലും ഒരു പക്ഷത്തുനിന്ന് ചോര കുടിക്കുന്നു. ചിലര്‍ പറയുന്നു, ന്യൂനപക്ഷ വര്‍ഗീയത അപകടമെന്ന്. മറ്റുചിലര്‍ പറയുന്നു ഭൂരിപക്ഷ വര്‍ഗീയത അപകടമെന്ന്. വര്‍ഗീയത ഏതുമാകട്ടെ, അത് എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്.
വര്‍ഗീയതയും ഭീകരതയും സജീവമായ പ്രദേശങ്ങളില്‍ നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ് അവിടെയെല്ലാം എഴുത്തും വായനയും തീരെ കുറവെന്ന്. ഗുജറാത്തും ഒറിസ്സയും മാറാടും അത് ശരിവക്കുന്നുണ്ട്. കലാപം കഴിഞ്ഞാല്‍ പിന്നെ മാധ്യമങ്ങളും മത രാഷ്ട്രീയ സംഘടനകളും തിരക്ക് കൂട്ടുക സ്വന്തം പാര്‍ട്ടിയിലോ മതത്തിലോ ഉള്ളവര്‍ എത്ര കൊല്ലപ്പെട്ടെന്ന്. മറുഭാഗത്ത് എത്ര ആള്‍ നാശവും സാമ്പത്തിക നാശവും വരുത്താന്‍ കഴിഞ്ഞെന്നുമാണ്. അതിനിടയില്‍ നാം മറന്നു പോകുന്ന ഒന്നാണ് രാഷ്ട്രീയ ഭീകരത. രാഷ്ട്രീയമായി പോലും ഒരാളെ വെട്ടി പരിക്കേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ഭീകരത തന്നെ. മനുഷ്യന് എന്നല്ല ഇതര ജീവികള്‍ക്ക് കൂടി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭീകരതയാണ്.
കാശ്മീരിലേക്ക് തിരിയുമ്പോള്‍ അവിടെ കാശ്മീരികളെ, മുസ്ലീങ്ങളെ, പണ്ഡിറ്റുകളെ കാണുന്നു. എന്നാല്‍ മനുഷ്യന് എന്ത് സംഭവിച്ചെന്നു ഒരു നാവും പറയാറില്ല. എന്താ മനുഷ്യന്‍ ഇല്ലേ? ഈ ലോകത്ത് മനുഷ്യന്‍ എന്ന് അടയാളപ്പെടുത്തേണ്ട ഇടങ്ങളിലൊക്കെ ജാതി മത ചാപ്പ കുത്തിയാല്‍ മതിയെന്നോ?
ഇസ്ലാമിക തീവ്രവാദികളും ഹൈന്ദവ തീവ്രവാദികളും തമ്മില്‍ വ്യത്യാസം ഒന്നും ഇല്ല. ഒരു കൂട്ടര്‍ അമ്പലത്തില്‍ പോകുന്നു. മറ്റേ കൂട്ടര്‍ പള്ളിയില്‍ പോകുന്നു. അല്ലാതെന്ത്. രണ്ട്‌ ദുര്‍ഭൂതങ്ങളും ശപിക്കപ്പെട്ടവര്‍ തന്നെ. ഭീകരതയെ എതിര്‍ക്കുന്നവര്‍ എന്താണ് ഭീകരത എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നില്ല. ഭീകരതയ്ക്ക് എതിരെ ഇറങ്ങിതിരിക്കുന്നവര്‍ ഏതെങ്കിലും ചട്ടക്കൂടിന്റെ അടിമയായിരിക്കും. അതുകൊണ്ട് സത്യസന്തമായ ഒരു വിലയിരുത്തല്‍ പലപ്പോഴും നമുക്ക് ലഭിക്കാതെ പോകുന്നു.
ഭീകരത എന്നാല്‍ മനുഷ്യനോ സസ്യ ജലാദികള്‍ക്കോ പക്ഷി മൃഗാദികള്‍ക്കോ ആപത്തുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യല്‍ . അത്തരം ആപത്തിലേക്ക് നയിക്കുന്ന സംവാദം പോലും ഭീകരതയായി കാണുക. എങ്കില്‍ ഇന്ന് സമാധാനത്തിന്റെ അപ്പസ്തലനായി രംഗത്ത് വന്നിട്ടുള്ള അമേരിക്കയെ മേല്‍ സൂചിപ്പിച്ച നിര്‍വചനത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ഹിരോഷിമയും നാഗാസാക്കിയും നമുക്ക് മുന്നിലുണ്ട്. വിയറ്റ്‌നാമിലെ കൂട്ടകുരുതിയും അവിടെ പ്രയോഗിച്ച ഓറഞ്ചു ബോംബും ഭീകരതയോ സമാധാനമോ?
ഇന്ന് നമുക്ക് മുന്നിലേക്ക്‌ വന്നിരിക്കുന്നത് ജനിതക മാറ്റം എന്ന രൂപത്തിലും… ജനിതകവിത്ത് നാലാം ലോകത്ത് വിതച്ചേക്കാവുന്ന ദുരന്തം ഏറ്റവും ഭീകരമാകും. ഒരു ഓറഞ്ചു ബോംബിനെക്കാള്‍ മാരകമായി അത് നാലാം ലോകത്തെ കൊന്നൊടുക്കും. ജനിതക വിത്തിലൂടെ ലഭിക്കുന്ന ധാന്യം ഭക്ഷിച്ചാല്‍ മാരകമായ രോഗം ബാധിക്കുമെന്നു ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുള്ളതാണ്. അതെ രോഗത്തിന് മരുന്നുമായി സാമ്രാജ്യത്വ ശക്തി തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഫലത്തില്‍ വിത്തും രോഗവും രോഗ ശാന്തിക്കായുള്ള മരുന്നും ഒരേ ശക്തിയുടെ കൈകളില്‍ എത്തിച്ചേരും. അവര്‍ വിതക്കുന്നു അവര്‍ തന്നെ വിളവെടുക്കുന്നു. നാലാം ലോകമെന്നത് വെറും ഗിനിപ്പന്നികളോ? അങ്ങനെ പടിപടിയായി നമ്മെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുകയും ചെയ്യാം എന്ന ഗൂഡാലോചനയുടെ ഫലമല്ലേ ജനിതക മാറ്റം എന്ന നവ സാമ്രാജ്യത്വ ഭീകരത.


ദുരൈലാല്‍ മതിഭ്രമ ഏടുകള്‍
സി.പി. അബൂബക്കര്‍
ജീവിതദുരന്തങ്ങളുടെ കനല്‍ച്ചാലുകള്‍
( പുസ്‌തകനിരൂപണം. )
ദുരൈലാല്‍- മതിഭ്രമ ഏടുകള്‍
ഗ്രന്ഥകര്‍ത്താവ്‌- എം. കെ. ഖരിം.
വില- 110 രൂപ
പ്രസാധനം- മെലിന്‍ഡ ബുക്‌സ്‌
മാതൃത്വത്തിന്റെസ്‌പര്‍ശമറിയാതെ വളരുന്ന ദുരൈലാല്‍ വലിയ പീഡനങ്ങള്‍ സഹിച്ച്‌ കോളേജേധ്യാപകനും കവിയുമായിത്തീരുന്നു. പിതാവില്‍നിന്നേല്‌ക്കുന്ന പീഡനങ്ങള്‍ ഒരു വലിയ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും പ്രകടനമാണെന്ന തിരിച്ചറിവിലെത്തുമ്പോള്‍ കത്തിയെരിഞ്ഞുപോവുന്ന ജീവിതമാണ്‌ ദുരൈലാലിന്റേത്‌. അതിനേക്കാള്‍ വലിയ വെളിപാടുകളിലേക്കാണ്‌ ദുരൈലാലിന്റെ യാത്ര. ജീവിതദുരന്തങ്ങളുടെ കനല്‍ച്ചാലുകളിലൂടെ ഒഴുകുകയാണ്‌ ദുരൈലാലിന്റെ കവിത. പൊള്ളുന്നലാവയിലൂടെ ഒഴുകുമ്പോഴും സൗമ്യവും മധുരവുമായസ്‌നേഹത്തിന്റെസ്‌പര്‍ശം സൂക്ഷിക്കാന്‍ ദുരൈലാലിന്‌ സാധ്യമാവുന്ന ആ രസതന്ത്രമെന്താണ്‌? വര്‍ത്തമാന ഇന്ത്യയുടെ ദജീവല്‍സ്‌പന്ദം സംവഹിച്ച്‌, ഒ.വി. വിജയന്‍ അവാര്‍2008 നേടുന്ന ഒരു നോവലിസ്‌റ്റ്‌ നിസ്സാരനാവാന്‍ ഒരു വഴിയുമില്ല. വര്‍ത്തമാനഭാരതത്തിന്റെ പാര്‍ശ്വവത്‌കൃതസമൂഹത്തിന്റെ ജീവിതഗന്ധവും ദുര്‍ഗ്ഗന്ധവും ഒരുപോലെ ഈ നോവലിലുണ്ട്‌.
"ശവത്തിന്റെ മിഴികള്‍ പാരപ്പെറ്റിന്‍ നിഴല്‍വീണമുറ്റത്തുനിന്ന്‌ വീടിനോട്‌ വിടചൊല്ലുന്നു. രാത്രിവീഥിയിലെ നിശ്ശബ്ദതയിലേക്ക്‌ തിരിക്കും മുമ്പ്‌ ആത്മാവിന്റെ വിങ്ങല്‍..... ഏകാന്തതയുടെ മുല്ലവള്ളികളില്‍ മഞ്ഞുകണമായുി ചേരും മുമ്പ്‌ ഒടുക്കത്തെ കോട്ടുവാ... സ്വന്തം ശരീരത്തിന്റെ മുഷിപ്പ്‌ അഴുകിയ ഇന്നലെകള്‍... ഇണര്‍പ്പ്‌ പൊട്ടിയ തൊണ്ടയില്‍ ഇടര്‍ച്ചയോടെ ജീവന്‍...."
അവസാനിക്കാത്ത അനേകം കവിതകളുംകഥകളും എഴുതിയ ദുരൈലാലിനോട്‌ നോവലിലെ കഥാപാത്രമായ ഹാറൂണ്‍ പറയുന്നുണ്ട്‌, അയാളുടെ രചനകളെ നോവലെന്നോ കഥയെന്നോ കവിതയെന്നോ വര്‍ഗ്ഗീകരിക്കാനാവില്ലെന്ന്‌. സാഹിത്യം രൂപത്തിലൂടെയല്ല നില്‌ക്കുന്നത്‌ എന്ന്‌ സൂചിപ്പിക്കുകയാണോ ഹാറൂണ്‍ചെയ്യുന്നത്‌/?ആവോ.
2006ല്‍ അറ്റ്‌ലസ്‌ കൈരളി അവാര്‍ഡും ഈ നോവലിന്റെ കര്‍ത്താവായ എം.കെ. ഖരിമിന്നാണ്‌ ലഭിച്ചത്‌. സെന്‍സര്‍കിട്ടാതെ പോയ സിനിമ- ഏതാനും ഭാഗങ്ങള്‍പോലുള്ള കഥകളും കൂടിയാവുമ്പോള്‍ ഖരിമിന്റെ ദര്‍ശനം പൂര്‍ണമായിവ്യക്തമാവുന്നു. സാമ്രാജ്യത്വത്തിനുൂം ആഗോളീകരണത്തിനും മുതാളിത്തത്തിന്റെ വില്‌പനസംസ്‌കാരത്തിനും എതിരാണ്‌ ഖരിമിന്റെ വീക്ഷണം.
ദര്‍ശനത്തിന്റെ കാലിലല്ലാതെ സാഹിത്യത്തിനു നിലനില്‌പില്ലെന്ന്‌ ഈ നോവലിസ്‌റ്റ്‌ പൂര്‍ണമായി വിശ്വസിക്കുന്നുണ്ടാവണം.
എന്നാല്‍ദര്‍ശനം വഹിക്കുന്ന കേവലമായ ഒരു സഞ്ചിയാണ്‌ സാഹിത്യം എന്ന യാന്ത്രികസമീപനമൊന്നും ഖരിം ഒട്ടും അംഗീകരിക്കുന്നില്ല.
നോക്കൂ, അവസ്ഥകളാണ്‌ ഈ നോവലിലെ പ്രതിപാദ്യം. ഇതില്‍ വ്യക്തിശത്രുക്കളില്ല. ഓരോ അവസ്ഥയുടേയും ഇരകളാണ്‌ മനുഷ്യര്‍. വേട്ടക്കാരന്‍ സാമൂഹികവ്യവസ്ഥയാണ്‌. മദന്‍ലാലിന്റെ പുത്രസ്ഥാനത്തുനിന്ന്‌ അയാളെ ആശ്രയിച്ച്‌്‌. രസതന്ത്രം പഠിക്കാനും പിന്നീട്‌ ആ വിഷയത്തില്‍ അദ്ധ്യാപകനാകാനും കഴിഞ്ഞ ദുരൈലാലിലെ കവി ഞെരുങ്ങിയമര്‍ന്നുപോവുമായിരുന്നു. ഹാറൂണിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍. പണമാണ്‌ മുതലാളിത്തസമൂഹത്തില്‍മുഖ്യം.
നിരാശ്രയരായ സ്‌ത്രീകഥാപാത്രങ്ങളാണ്‌ ഈനോവലിന്റെ നട്ടെല്ലായി വരുന്നത്‌. ഫൂല്‍വാനി( ഈ പേര്‌ പിന്നീട്‌ ഭദ്രയെന്നായി മാറുന്നുണ്ട്‌), ദിവ്യ, വിന്ധ്യ, മാധുരി, ഗീത എന്നിവര്‍ മങ്ങിയും തിളങ്ങിയും നില്‌ക്കുന്ന കസവിഴകളായി ഈ നോവലിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. ഒരു ഭ്രാന്തിയാണെന്ന്‌ തോന്നുന്ന ഭദ്രയെ പോലീസ്‌ കൈകാര്യം ചെയ്യുന്ന ഒരു രംഗമുണ്ട്‌ നോവലിന്റെ ആദ്യഭാഗത്ത്‌. അവളുടെ മുതുകത്തും, ശരീരമാസകലവും പോല അവളുടെ മുതുകത്തും, ശരീരമാസകലവും പോലീസ്‌ വേട്ടയാടുന്നു. പുരുഷന്‍പോലീസായാലെന്ത്‌, സാഹിത്യകാരനായാലെന്ത്‌, വേട്ടനടക്കുന്നു, ഇര എപ്പോഴും സ്‌ത്രീയായിരിക്കും. ദിവ്യ പഠിപ്പിക്കുന്ന ലൈംഗികതയുടെ ബാലപാഠങ്ങള്‍ ദുരൈലാലിലെ മനഷ്യനേയും കഠിനഹൃദയനാക്കുന്നുണ്ട്‌. അവസാനം സ്‌ത്രീസംസര്‍ഗ്ഗമുള്ള്‌പ്പോള്‍പോലും പുരുഷവേശ്യയുമായി സംഗമിക്കുവാന്‍ ഒരു മടിയുമില്ല, അയാള്‍ക്ക്‌.
പണമുണ്ടെങ്കിലും വ്യവസ്ഥയോടുള്ളപ്രതികാരം വീട്ടുന്നതിന്‌ നാടകത്തിന്റെ വഴി സ്വീകരിക്കുന്ന ഹാറൂണ്‍ ഏകാകി രാഷ്ട്രീയത്തിന്റെ ഇരയായിമാറുന്നു. നാടകം വഴി സമൂഹപരിഷ്‌കാരം, എന്തിനു വിപ്ലവം തന്നെ, സാധിക്കാമെന്നാണ്‌ അയാളുടെ കണക്കുകൂട്ടല്‍.
കഥാപാത്രങ്ങളുടെയെല്ലാം മനസ്സിലേക്ക്‌ കടക്കുമ്പോഴാണ്‌, അവരുടെ നിസ്സഹായത നമുക്ക്‌ മനസ്സിലാവുന്നത്‌. ആരും സ്വതന്ത്രരല്ല. ആഗോളീകരണബൊമ്മക്കൊലുവിലെ ബൊമ്മകളാണ്‌ ദുരൈലാലുംസംഘവും. അല്‌പസ്വല്‌പം പണമുള്ള ശര്‍മ്മാജിയും, രചനയുടെ അപര്യാപ്‌തതകളുടെ പേരില്‍ ദുരൈലാലിനെ വേട്ടയാടി നടന്ന ബുക്കര്‍ജേതാവായ ഗീതയുംഎല്ലം അരിച്ചെത്തുന്നത്‌ ദുരൈലാലിലേക്കാണ്‌. ഒരു കവിതയിലേക്ക്‌, കവിയിലേക്ക്‌ സമൂങം അരിച്ചെത്തുന്നുവെന്നത്‌, കേവലമായ ഒരു കാല്‌പനികസാഫല്യം മാത്രമല്ല. മറിച്ച്‌, സത്യത്തിലേക്ക്‌ നടന്നടുക്കുന്ന ഒരു സമൂഹത്തിന്റെ പരിഛേദം അറിയാതെ നമ്മുടെ കവിതയിലും കഥയിലും വന്നെത്തുന്നതിന്റെ നാന്ദിയാണ്‌.
ഇന്ത്യന്‍ മുതലാളിത്തജനാധിപത്യത്തിന്റെ കൗശലങ്ങളെപ്പറ്റി നോവലിസ്‌റ്റ്‌ ഏറെ ബോധവാനാണ്‌. ഒരു സംഭാഷണശകലം നോക്കൂ:
"എനിക്ക്‌പകരം മറ്റാരെയെങ്കിലും നോക്ക്‌. ..... പ്രഭാഷകരായി കുറെ പേരുണ്ടല്ലോ"
"അങ്ങനെയല്ല ലാല്‍ജീ... "
"ലോകത്തിനോ ജനതക്കോ ഗുണകരമല്ലാത്തവേദികള്‍..പൊങ്ങച്ചം വിളമ്പുക....സഹജീവികളെ വെട്ടിനിരത്തുക....അതിന്‌ സെമിനാര്‍ എന്നു പറയുക"
" ഒറ്റത്തവണ ലാല്‍ജീ, പിന്നെ അങ്ങയെ ബുദ്ധിമുട്ടിക്കുകയില്ല"
വര്‍ഗ്ഗീയതയ്‌ക്കെതിരെ ബുദ്ധിജീവികളെ അണിനിരത്തുന്ന പത്രവാരികകള്‍...കുത്തകയുടെ മറ്റൊരു തന്ത്രം.. അവര്‍ക്ക്‌ കോ്‌പികള്‍വര്‍ദ്ധിപ്പിക്കണമെന്നേയുള്ളൂ. രാജ്യത്തോടോ ജനങ്ങളോടോ കൂറില്ലാതെ ബാങ്ക്‌ ബാലന്‍സ്‌ വര്‍ദ്ധിപ്പിക്കണമെന്നേയുള്ളൂ......
ഇതുപോലുള്ള ശരിയായ ഏറെ നിരീക്ഷണങ്ങളുണ്ട്‌ ഈ നോവലില്‍. എന്നാല്‍ ഈ നിരീക്ഷണങ്ങള്‍ അസ്ഥാനത്തുപറയുന്ന വേദാന്തമൊന്നുമല്ല. ഈ നിരാക്ഷണങ്ങളുടെ അസാന്നിധ്യത്തില്‍ നോവല്‍ അപ്രസക്തമാവുമായിരുന്നു.
ഈ നോവലില്‍ പാരന്റല്‍ ( രക്ഷാകര്‍ത്തൃ) പദവിയുള്ള ചിലകഥാപാത്രങ്ങളുണ്ട്‌. ഒരാള്‍ മദന്‍ ലാലാണ്‌. ദരിദ്രനായ ഒരു തൊഴിലാളിയാണയാള്‍. തന്റെ മകനായി ജീവിക്കുന്ന ദുരൈലാലിനെ പോറ്റി വളര്‍ത്തുന്നതിനുവേണ്ട
ി സ്വന്തം രോഗാവസ്ഥവരെ മറന്നു ജോലിചെയ്യുന്ന നിരാശ്രയനായ ഒരു മനുഷ്യന്‍. ഒരു റെയില്‍വേ സിഗ്നല്‍മാന്‍. അയാള്‍ നിതാന്തരോഷാകുലനാണ്‌. എ്‌തിനാണ്‌ മനുഷ്യന്‍ തന്റേതല്ലാത്ത ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത്‌ എന്ന്‌ല്ല, മറിച്ച്‌ മാനവികതയുടെ ആഴം കണ്ടറിയുവാന്‍ തൊഴിലെടുക്കുന്ന മനു,്‌യരിലേക്ക്‌ പോവണം എന്ന പാഠം മദന്‍ലാല്‍ നമുക്ക്‌ നല്‌കുന്നു. മറ്റൊരാള്‍ ശര്‍മ്മാജിയാണ്‌. അയാള്‍ക്‌്‌ക എല്ലാതരം കച്ചവടങ്ങളുമുണ്ട്‌. ഗ്രാമത്തിലെ വേശ്യയായ ചമേലിയുടെ കൂട്ടിക്കൊടുപ്പുകാരനും അയാളാണ്‌. ചമേലിക്ക്‌ മദന്‍ലാലിന്റെ ഉറുക്കാണെന്ന്‌ പുറത്ത്‌ നിന്ന്‌ തോന്നുന്ന ശരീരം ഒന്നാസ്വദിക്കണമെന്ന്‌ പറയുമ്പോള്‍ പോലും നിസ്സം ഗനായി വലിയ ചിറികള്‍കാട്ടിച്ചിരിക്കുന്ന കച്ചവടക്കാരന്‍.
എന്നാല്‍ പാരന്റല്‍ പദവിയില്‍ ഏറ്റവും ഉയര്‍ന്നുനില്‌ക്കുന്നത്‌ അവിനാശ്‌ മുഖര്‍ജിയെന്ന കലാകാരനാണ്‌. നോവലിന്‍ കാലയളവില്‍ അയാളൊരു സാന്നിദ്ധ്യമല്ല. എന്നിട്ടും നോവലിലെ നിറസാന്നിദ്ധ്യമാണയാള്‍. ചിത്രകാരനും സ്‌ത്രീലമ്പടനുമാണ്‌ അയാള്‍. അയാള്‍ ജീവിച്ചേടത്ത്‌ ഒരു പുരുഷനും ഒരു സ്‌്രീയെ വേള്‍ക്കാനോ വരിക്കാനോ കഴിയില്ല. വലിയ പാപകര്‍മ്മങ്ങളിലേക്കുള്ള ചുവടായിരിക്കും ഏത്‌ ശ്രമവും. മാധുരിയുമായി ഉണ്ടായ ബന്ധത്തിലൂടെ അവസാനിക്കാത്ത പാപബോധം ദുരൈലാലില്‍ ഉള്‍ച്ചേര്‍ക്കുന്നത്‌ ഈ മനുഷ്യനാണ്‌. അയാള്‍ എല്ലാവരേയും നാശത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നു, മരണത്തിലേക്കും.
വിസ്‌തരിച്ച്‌ വികൃതമാക്കാനോ, വ്യാഖ്യാനിച്ച്‌ വികലമാക്കാനോ ശ്രമിക്കാതെ ഈ നോവല്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്‌. കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞകഥയ്‌ക്കുശേഷം മലയാളത്തില്‍ ഞാന്‍ വായിച്ച ഏറ്റവും നല്ല നോവലാണിത്‌ എന്ന്‌ എനിക്ക്‌ നിസ്സംശയം പറയാന്‍ കഴിയും. ആഗോളീകരണകാലത്തെ ഇന്ത്യന്‍ മനസ്സാക്ഷിയാണ്‌ ഈ നോവലിസ്‌റ്റ്‌ അവതരിപ്പിക്കുന്നത്‌. പാര്‍ശ്വവത്‌കൃതഇന്ത്യക്കാരന്റെ ദാരുണമായ കാഴ്‌ചകള്‍ ഉയര്‍ന്ന രാഷ്ട്രീയബോധത്തോടെ, എന്നാല്‍ അസാമാന്യമായ കലാബോധത്തോടെ, അര്‍ഹിക്കുന്ന പരിണാമഗുപ്‌തിയും സുതാര്യതയും എല്ലാം സംവഹിച്ച്‌ രചിക്കപ്പെട്ട അര്‍ത്ഥവത്തായ രചനയാണ്‌ ഈ കൃതി.

Followers

About The Blog


MK Khareem
Novelist