ഇരുട്ടില്‍ ഹൃദയങ്ങള്‍ തമ്മിലൊട്ടിയപ്പോള്‍ വെളിച്ചത്തിന്റെ ചാറ്... പുതുമഴയുടെ ആവേശത്തോടെ തളിര്‍ത്ത ചില്ലകള്‍ ... പാടാനൊരു കുയിലും ഭ്രാന്തു പിടിക്കാന്‍ നമ്മളും. വിളക്കുകള്‍ പലതുണ്ടാവാം. ഇരുട്ടില്‍ വിളക്കുകള്‍ ചേര്‍ന്ന് കത്തുമ്പോള്‍ പിന്നെ വെളിച്ചം മാത്രം... അതുപോലെയാണല്ലോ നാമും... ഉടലില്ലാതെ വചനങ്ങളില്ലാതെ... അപ്പോള്‍ തുടക്കം ഓര്‍മയില്ല, പാതയോ, ഒടുക്കത്തെ കുറിച്ചുള്ള ചിന്തയോ നമ്മെ ഭരിക്കുന്നില്ല.
ഞാന്‍ നീയായി മാറുമ്പോള്‍ എന്നില്‍ നിന്റെ പെയ്ത്ത്.. പിന്നെ തോരല്ലേ തോരല്ലേ എന്ന പ്രാര്‍ത്ഥന.
ചില രാത്രി മഴകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ... ഇടതടവില്ലാതെ അങ്ങനെ പെയ്തു നില്‍ക്കുന്നത്. അപ്പോള്‍ ഇരുട്ടും മരങ്ങളും മൊത്തമായിട്ടും വീര്‍പ്പടക്കി നിന്ന് കൊടുക്കുന്നു... നാം ആ പരുവത്തിലേക്ക്‌....
എന്റെ മൌനമായ വാക്കുകള്‍ നീ കേള്‍ക്കുമോ എന്തോ.. ഏറ്റവും ചേര്‍ന്നിരിക്കുന്നതിനോട് ചൊല്ലുന്നതെന്തിന്...
നീ പെയ്തു തുടങ്ങിയ നാളിലാണ് എന്നില്‍ നിന്നും മലിനത ഒഴുകി പോകാന്‍ തുടങ്ങിയത്. നീ തെളിഞ്ഞത് മുതലാണ്‌ ഞാന്‍ ഒഴുക്കിലെ തെളിനീര്‍ കണ്ടു തുടങ്ങിയത്. എന്നിട്ടും വെളിച്ചമേ വെളിച്ചമെന്ന് നിനക്കുന്ന പലതിലും ഞാന്‍ നിന്നെ ചേര്‍ക്കുന്നു എന്നോ... നീയല്ലേ സത്യം.. എനിക്കിപ്പോള്‍ വെള്ളത്തിനടിയിലെ ചരല്‍ പാത കാണാം.
പ്രനയത്തിലാണ്ട് നില്‍ക്കുമ്പോള്‍ സന്ധ്യയില്‍ ഏറ്റവും ചെറിയ പക്ഷിയുടെ ചിറകടിക്ക് വല്ലാത്ത മുഴക്കം. വായുവില്‍ വീശുന്ന ആ ചിറകിന്റെ വിവശത എത്രയോ നേരം മേഘത്തിനു വിങ്ങലാവുന്നു. നേരിന്റെയോ നേരില്ലായ്മയുടെയോ അടയാളങ്ങളില്ല. സ്വപ്നങ്ങളില്ല. പാത പോലും വേണ്ടാത്ത സഞ്ചാരം. പിന്നെ വിവശതയുടെ വര്‍ത്തമാനങ്ങള്‍ .. തിരകളില്‍ പെട്ട് ഉലയുന്ന പായ്ക്കപ്പല്‍ പോലെ ഞാന്‍ ... അങ്ങ് ദൂരെ ഇരുന്നു എന്നിലെക്കെറിയുന്ന ചുംബനങ്ങള്‍ എന്റെ ഹൃദയത്തെ പാതാളത്തോളം താഴ്ത്തുന്നു. അതിഭാരത്തിന്റെ നൊമ്പരം. പ്രണയം ചിറകില്‍ പോലും പടര്‍ന്നിരിക്കുന്നു.
ഹൃദയത്തിനുള്ളില്‍ ആ ഉറവകള്‍ വെയിലില്‍ തിളങ്ങുന്നത്.. അത് കണ്ണീരല്ല പരമമായ പ്രണയമാണ്. പ്രണയത്തില്‍ ആകുമ്പോള്‍ പിന്നെ വേദനയുടെ ഓളം വെട്ട്‌. പാതിരാതിയിലെ കനത്ത നിശബ്ദതയില്‍ വെള്ളത്തിനു മേല്‍ വന്നു വെട്ടി നീങ്ങുന്ന മത്സ്യം. അല്ലെങ്കില്‍ അനന്തതയിലെക്കെന്ന പോലെ സഞ്ചരിക്കുന്ന തോണിയില്‍ നിന്നും വീഴുന്ന തുഴ പകരുന്ന ഒച്ചകള്‍ ... അകലേക്ക് നേരത്ത് നേരത്ത് നീങ്ങുന്ന ആ സംഗീതം. പിന്നെ ഭയങ്കരമായ ശൂന്യത...
നീയൊരു മൂലയില്‍ ഒതുങ്ങുന്നു. ശരിക്കും ആ മൂലയിലിരുന്നു നീ വിശാലമായൊരു ലോകം കാണുന്നു. നിന്റെ തന്നെ ആത്മാവുള്ള ഒരിടം. എനിക്ക് തോന്നുന്നു, ഏതോ കാലത്തെ തുടര്‍ച്ചയിലാണ് നീ. പണ്ടത്തെ ആ നിശബ്ദതയുടെ മഞ്ഞു പെയ്ത താഴ്വരയില്‍ വച്ച് തെറിച്ചു പോയൊരു ആത്മപാതിക്കു വേണ്ടിയുള്ള പരക്കം പാച്ചില്‍ .. നീ കരഞ്ഞ നിലാവും. എന്റെ ഹൃദയ കുനുപ്പുകളില്‍ പിടി മുറുക്കുന്ന വെളിച്ചവും...
മണ്ണിന്റെ സുഗന്ധമേറ്റു ഞാന്‍ കിടക്കുന്നു.... ശരിക്കും ചിറകൊടിഞ്ഞ പക്ഷിയെ പോലെ ... ഒരായിരം തുള്ളികള്‍ പെയ്തിറങ്ങുന്നുണ്ടെങ്കിലും ഞാന്‍ ഒരു ദാഹാര്‍ത്തയായ വേഴാമ്പലിനെ പോലെ പിന്നെയും മഴ കാത്തുകിടക്കുന്നു.
ഒരില തണലില്‍ കിടക്കുന്ന നിന്റെ ആലസ്യം കനത്ത നോട്ടമേറ്റ് എന്നില്‍ പ്രണയം ആളുന്നു. ഒരു കുടുന്ന ജലമായി വന്നു നീയെന്നില്‍ നിമിഷം തോറും വളരുന്നു... നിന്റെ മൂകത എന്നില്‍ പ്രണയം കായ്ക്കുന്ന മരമായി വളരുമ്പോള്‍ ഉള്ളാലെ ചൊല്ലുന്നു ഹൃദയം, നിന്നെ എനിക്കെന്തിഷ്ടമെന്നോ... പ്രണയം ചൊല്ലുന്നു ഒച്ചകളരുത്.
എന്റെ പ്രണയം നിനക്കുള്ളതെന്ന്..
ഞാനും നീയും ഈ ചെറു ദൂരത്തെ ഇത്തിരി ചെറിയ ഒത്തിരി വലിയ സത്യം. അതുകൊണ്ടല്ലേ എന്നില്‍ നിന്നെ കാണുന്നത്.. നോക്കൂ, നിന്റെ ശ്വാസം മുട്ടല്‍ എന്നില്‍ അലയടിക്കുന്നു... നിന്റെ കണ്ണ് നിറഞ്ഞത്‌
എന്റെ ഹൃദയം ഏറ്റു വാങ്ങുന്നു... ജലപ്പരപ്പില്‍ ഒന്നെത്തി നോക്കി എന്റെ ഹൃദയത്തില്‍ ഓളങ്ങള്‍ പണിതു നീ
വീണ്ടും അടിത്തട്ടിലേക്ക്... ജലപ്പാളികളില്‍ നീ എന്തെടുക്കുകയാവാം. എന്നെ അയവിറക്കുന്നോ. എങ്കില്‍ എന്നില്‍ സുഷിരങ്ങള്‍ വീഴുന്നു. നിന്റെ വരവ് എന്നില്‍ പ്രണയം ചൊരിയുന്നു.. അകലേക്ക്‌ ചിറകടിച്ചു നീങ്ങുന്നത്‌ എന്നെ എത്തി പിടിക്കാനാണ്. ഞാന്‍ അകലെയല്ല. ഇവിടെയാണ്‌. നീ ഏതില്‍ നിന്നാണോ പുറപ്പെട്ടത്‌ അത് ഞാനാണ്. എന്നില്‍ നിന്നും നീ എവിടെക്കാണ്‌ എന്നെ തിരഞ്ഞു അലയുന്നത്. ഉള്‍ കണ്ണ് തുറക്കുക. നിന്നെ നോക്കുക. അവിടെ ഞാനുണ്ട്. എന്നില്‍ നിന്നും പുറപ്പെട്ട നാളമേ, മടങ്ങി വരിക എന്റെ ആത്മാവ് നിനക്കിതാ തരുന്നു ; നിനക്ക് മതിയാവുവോളം കൊത്തി പറിക്കുക. അശേഷം ഭാരമില്ലാതെ മേയുക...

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist