പാടവരമ്പില്‍ ചാഞ്ഞു നീങ്ങിയ തീവണ്ടി എങ്ങനെയാണ് എന്നില്‍ യാത്രയുടെ വിളി കേള്‍പ്പിച്ചത്? അറിയില്ല. വാതില്‍ക്കല്‍ നാട്ടുപ്രമാണിമാരെ പോലെ ഞെളിഞ്ഞു നിന്ന സഞ്ചാരികള്‍ എന്നില്‍ പകര്‍ന്ന വികാരം. അതിന്റെ പൊരുളറിയാതെ അറിയാത്ത നാടുകളിലേക്ക് കണ്ണും കാതും കൊടുത്ത് ഞാന്‍ അങ്ങനെ നിന്നു....
മടങ്ങുമ്പോള്‍ ഓര്‍ത്തു എവിടേക്കും പോകാനില്ലാതെ ഞ്ഞാന്‍. സ്കൂളില്‍ എന്റെ ചങ്ങാതിമാര്‍ വേനലവധിക്ക് നാട്ടില്‍ പോയി വന്നു എനിക്ക് മുന്നില്‍ വയ്ക്കുന്ന മധുരം പുരണ്ട ഓര്‍മ്മകള്‍. എനിക്കും പോകേണ്ടേ? പക്ഷെ എവിടേക്ക്? ഉമ്മിച്ചിയുടെത് വാപ്പിചിയുടെയും വീടുകള്‍ ഒരു പഞ്ചായത്തില്‍ തന്നെ ആയത് ആരുടെ ശാപം. അവര്‍ ബന്ധത്തില്‍ നിന്നും കല്യാണം കഴിച്ചത് കൊണ്ടല്ലേ എനിക്ക് യാത്ര പോകാന്‍ കഴിയാത്തത്.
തീവണ്ടി ഒഴിഞ്ഞ പാളത്തിന്റെ ശൂന്യത. അവിടെ തളം കെട്ടിയ തീട്ടത്തിന്റെ തുരുമ്പിന്‍റെയും മണം. അതൊക്കെ എങ്ങനെയോ എന്നില്‍ ലയിക്കുന്നുണ്ടായിരുന്നു.
എന്താണ് എനിക്ക് എഴുത്ത്? പലപ്പോഴും ആലോചിച്ചിട്ടുണ്ട്.ചിലപ്പോള്‍ അത് ഇങ്ങിനെ ആകാം. എനിക്കെന്തോ പറയാനുണ്ട്.എന്നില്‍ എന്തൊക്കെയോ ഉണ്ട്. അതത്രയും പറയാന്‍ ഒരു വഴി.അതിന് ഞാന്‍ കണ്ടെത്തിയത് ഇതാവാം. എന്നില്‍ എന്നും പീഡിതന്റെ നിലവിളി ഉണ്ട്.അടിച്ചമര്‍ത്തപ്പെട്ടവന്റെ ഏങ്ങലടികള്‍... അവിടെയാവാം ഒരു ശത്രു പരുവപ്പെട്ടത്.കാണാമറയത്തായി.... അതൊരു വ്യക്തിയല്ല. വ്യവസ്ഥിതി ആകാം. പ്രസ്ഥാനങ്ങള്‍ ആകാം... അങ്ങിനെ എന്തൊക്കെയോ.... അതൊന്നും മാറ്റാം, അല്ലെങ്കില്‍ തകിടംമറിക്കാം എന്ന വിശ്വാസം ഇല്ല. എതിര്‍ക്കുന്തോറും വളരുന്ന ആ സ്വത്വം... നമ്മെ വിഴുങ്ങാന്‍ പാകത്തില്‍...


എഴുത്തില്‍ എനിക്ക് മാതൃകകള്‍ ഇല്ല. അങ്ങിനെ ഒരു പാരമ്പര്യം ഉള്ളിടത്ത് നിന്നുമല്ല എന്‍റെ വരവ്... ഏറെക്കുറെ അക്ഷരലോകവുമായി അകന്നു കഴിയുന്ന ഒരു കുടുംബം... അവിടെ എന്നില്‍ എങ്ങിനെ ഒരു എഴുത്തുകാരന്‍ ജനിച്ചു എന്ന് ഇന്നും അറിയാതെ... മറ്റുള്ളവരെ പോലെ എനിക്ക് യധെഷ്ടം വായിക്കാന്‍ പുസ്തകം കിട്ടിയിട്ടില്ല. എങ്കിലും കുറി പൊളിഞ്ഞു പാട്ട കാഷ്ടം പുരണ്ട ബില്‍ ബുക്കുകളെ എനിക്കിഷ്ടമായിരുന്നു. അക്ഷരങ്ങള്‍ നേരെ ചൊവ്വേ എഴുതാന്‍ അറിയാത്ത ആ കാലത്ത് അതില്‍ എന്തൊക്കെയോ കോറിയിടുകയും പിന്നെ ആ ബുക്ക് മണത്തു നോക്കുകയും... ഈ നിമിഷം പദങ്ങള്‍ നിരത്തി വാചകമാക്കുമ്പോള്‍ ആ മണം എന്നിലുണ്ട്. ഒരുതരം ഭ്രാന്തോടെ ആ കാലം എന്നില്‍ താവളമടയുന്നു .
ഒരു നേരം കഷ്ട്ടിച്ചു ഉണ്ണാന്‍ കിട്ടിയിരുന്ന ആ പശ്ചാത്തലത്തില്‍ പുസ്തകം അപ്രാപ്യമായ ഒന്ന്. വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍. അക്കാലത്ത് ദാരിദ്ര്യം ഒരു തെറ്റോ ശാപമോ? ആലോചിച്ചിട്ടുണ്ട്. പക്ഷെ ഒന്നുണ്ട്. ദാരിദ്ര്യം ഞ്ഞാന്‍ എവിടെയും അവഗണിക്കപെടാന്‍ ഒരു കാരണം. പണം ഇല്ലാത്തവന്‍ ജീവിക്കാന്‍ അര്‍ഹനല്ല എന്നൊരു അലിഖിത നിയമം എവിടെയൊക്കെയോ...

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist