എന്റെ വായന തുടങ്ങുന്നത് എവിടെയാണ്? അച്ചടിയുടെ മണം എന്നില്‍ പെരുത്തത് മാതൃഭൂമി പത്രത്തിന്റെ താളുകളിലാണ്, അഞ്ചാം വയസ്സില്‍. അതിനു മുമ്പും അക്ഷരങ്ങളില്ലാത്ത താളുകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. സിനിമയുടെ ഫ്രെയ്മുകള്‍ എന്ന പോലെ നിരന്ന ആള്‍ക്കൂട്ടം. വായില്‍ വെള്ളി കരണ്ടിയുമായി പിറന്നു വീണ പയ്യന്‍ പിന്നീട് ദാരിദ്ര്യത്തിന്റെ ക്രൂര ഹസ്തങ്ങളില്‍ വീണിടത്തു മറ്റൊരു വായന തുടങ്ങുകയായിരുന്നു. കണ്ടതും കേട്ടതും മനസ്സില്‍ അടക്കി വച്ച് പുനര്‍ വായനയില്‍... ദാരിദ്ര്യത്തിന്റെ പുറമ്പോക്കില്‍ വീണ ഞാന്‍ അവഗണയുടെ തുരുത്ത്. അതിനു മുമ്പ് അങ്ങനെ അല്ലായിരുന്നല്ലോ. എന്നോടുള്ള ആളുകളുടെ മനോഭാവം മാറിയിരിക്കുന്നു. എന്റെ ചിന്തകള്‍ പള്ളിപ്പറമ്പിലെ ഖബറുകളില്‍ ചുറ്റി തിരിഞ്ഞത്. അതിനകത്തെ മയ്യത്തുകളെ ഓര്‍ത്തത് . പള്ളിയില്‍ നിന്നും ബാങ്ക് മുഴങ്ങുമ്പോള്‍ ഞാനോര്‍ത്തത് മനുഷ്യന്‍ ഒന്നായിട്ടും പലതായി മാറുന്നതെന്തേ? ഒരേ നിസ്കാരപായയില്‍ ഒരേ ദിശയിലേക്കു തിരിഞ്ഞു നിസ്കരിക്കുന്ന ദരിദ്രനും കുബെരനും. ഒരേ അല്ലാഹുവിനെ വിളിക്കുമ്പോഴും നിസ്കാര പായക്ക്‌ പുറത്തു തങ്ങള്‍ പലത്. എവിടെയും ദര്‍ശിച്ച അസമത്വങ്ങള്‍. നൊച്ചി പടര്‍പ്പില്‍ കലമ്പിയ റൂഹാനി കിളികളോട് ചോദിച്ചു, ഞാന്‍ ആരാണ്? റൂഹാനി കിളികള്‍ക്ക് ജാതി മതമില്ല, സാമ്പത്തിക അസമത്വങ്ങള്‍ ഇല്ല. പക്ഷെ മനുഷ്യര്‍ക്ക്‌?! ഓത്തുപള്ളിയില്‍, ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏറ്റു വാങ്ങി മൊല്ലാക്കയുടെ മുഖത്തു പുസ്തകം വലിച്ചെറിഞ്ഞ പയ്യന്‍ ‍. കുറ്റം ചെയ്തവര്‍ കുബേര കുടുംബങ്ങളിലെ കുട്ടികള്‍, അതറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ച് എന്നെ എതിരിട്ട മൊല്ലാക്ക. ഉള്ളാലെ കയര്‍ത്തു, ലോകത്തെ ശപിച്ചു പടിയിറങ്ങുമ്പോള്‍ ലോകത്തോട്‌ ശരികള്‍ വിളിച്ചു പറയാനുള്ള ആവേശം. കാണുന്നതെല്ലാം നുണ, വായിക്കുന്നതെല്ലാം നുണ. ലോകം നുണകളുടെ ഒരു തുരുത്തായി മാറുകയായിരുന്നു. ബഷീറിന്റെ 'അനല്‍ ഹഖ്' വായിക്കേ സൂഫികളെ അറിയണം എന്നായി. അയല്‍ നാടുകളിലേക്ക് താളം കൊട്ടിയ തീവണ്ടിയില്‍ സഞ്ചാരത്തിന്റെ സ്വപ്ന വേഗം വലിച്ചു കൊണ്ടുപോയി.
എന്റെ ചിന്തയുടെ ഏതു കാഴ്ച്ചകളിലാണ് കെ.ദാമോദരന്റെ ഭാരതിയ ചിന്ത അടയാളപ്പെടുത്തിയത്. ബഷീറിയന്‍ കഥാ പാത്രങ്ങളിലൊന്ന് സൂഫിസത്തെ കുറിച്ചുള്ള ബോധം വാരിയിട്ടപ്പോള്‍ സൂഫിസം എന്തെന്ന് അറിയാനുള്ള പരക്കം പാച്ചിലില്‍ ആയിരുന്നു ഞാന്‍ . ആത്മീയ പുസ്തകങ്ങളില്‍ സൂഫിയെ കണ്ടില്ല. യാത്രക്കിടയില്‍ ഞാനറിഞ്ഞു ബഷീറിന്റെ അനല്‍ഹക്ക് സൂഫിസമല്ല. അത് സൂഫിസത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആയി തോന്നിച്ചു. മുഷിഞ്ഞു നാറുന്ന വൃദ്ധ വേഷങ്ങളില്‍ സൂഫികള്‍ ഉണ്ടെന്നു കരുതിയത്‌, അവരെ പിന്തുടര്‍ന്നത്‌... ഞാന്‍ തൊട്ട കൃതികള്‍. ചിന്തക്ക് തീ പിടിക്കുക എന്നാണു സൂഫിസം എന്ന്, കല്പ്പൊടി പുരണ്ട വസ്ത്രമണിഞ്ഞു ഭ്രാന്തനെ പോലെ എറണാകുളം എം.ജി.റോഡിന്റെ അരികില്‍ ഇരുന്ന കിഴവന്‍ . അയാള്‍ നഗരത്തിലെ സ്ഥിരം വേഷമാണ്. എവിടേക്കും പോകാനില്ലാതെ ശിഷ്ടം വന്ന ആയുസ് അവിടെ ജീവിച്ചു തീര്‍ക്കാന്‍ ‍. അയാളെ കാണുന്നത് തന്നെ ആശ്വാസം. ഒരിക്കല്‍ സൂഫികളെ കുറിച്ച് വാചാലമായപ്പോള്‍ അയാള്‍ പറഞ്ഞു : ' അവരെ എവിടെയും അന്വേഷിക്കണ്ട, നിന്റെ ഉള്ളില്‍ തന്നെ തിരയൂ...' തുടര്‍ന്ന് ആ മുഷിഞ്ഞ സഞ്ചിയില്‍ നിന്നും ചുവന്ന ചട്ടയുള്ള പുസ്തകം എടുത്തു നീട്ടി: 'വായിക്കൂ..' നിധി കിട്ടിയ പോലെ ഞാനത് എറ്റു വാങ്ങി. അന്ന് അത്തരം ഒരു പുസ്തകം വാങ്ങാനുള്ള ശേഷി എനിക്കില്ലായിരുന്നു. കേരള ഭാഷ ഇന്‍സ്റ്റിട്ട്യൂട്ട് ഇറക്കിയ കാണാന്‍ ചന്തമില്ലാത്ത പുസ്തകം. മറിച്ചുനോക്കുമ്പോള്‍ തോന്നി ‌എന്നില്‍ എന്തെല്ലാമോ നിറയുന്നതായി. ഭാഷ നമ്മില്‍ കലരുന്നത് അത് ഹൃദയത്തില്‍ നിന്നും ആകുമ്പോഴാണ്. ഇവിടെ കെ.ദാമോദരന്‍ എഴുതിയിരിക്കുന്നത് ഹൃദയം കൊണ്ടാണ്. അതുകൊണ്ട് തന്നെ നമ്മില്‍ അത് ആഴത്തില്‍ വേരോടുന്നു.
താളുകള്‍ മറിയുമ്പോള്‍ ഒരു സൂഫി ഗാനത്തിന്റെ വിടരല്‍ വെളിവായി. ആഗോളീകരണം, വര്‍ഗീയത, മത മൌലീകത, മത ഭ്രാന്തെന്നോ ഇനിയും പെരിടാനാവാത്ത മറ്റെന്തൊക്കെയോ ഭ്രാന്തുമായി നടക്കുന്ന വര്‍ക്ക് വെളിച്ചമാണ് ഭാരതിയ ചിന്ത, ഇന്ന് നിലവിലുള്ള പത്തു ക്ലാസിക്കുകളില്‍ ഒന്നായി അടയാളപ്പെടുത്താവുന്ന പുസ്തകം ആയിട്ടുകൂടി ഭാരതീയ ചിന്ത എന്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല, അല്ലെങ്കില്‍ എന്തുകൊണ്ട് വാഴ്ത്തപ്പെട്ടില്ല എന്ന് പലപ്പോഴും ഓര്‍ത്തിട്ടുണ്ട്. എനിക്ക് തോന്നുന്നു അത് എഴുതിയത് കെ.ദാമോദരന്‍ ആയതുകൊണ്ടാണ്‌ എന്ന്. കൂടെ നിന്നവരോ, പിന്മുറക്കാരോ കെ.ദാമോദരനെ ഉയര്‍ത്തി കാട്ടാന്‍ മിനക്കെട്ടില്ല. അതിലൊരു ചതി ദര്‍ശിക്കാവുന്നത് ഒന്ന് കെ.ദാമോദരന്‍ എന്ന ആള്‍ ഒരു സവര്‍ണ കുടുംബത്തില്‍ അല്ല ജനിച്ചത്‌ എന്ന് തന്നെയാണ്. ഇവിടെ ഇ.എം.എസിനോടൊപ്പമോ അതിലും ഉയരെയോ ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യക്തിയായിട്ടു കൂടി, അതേ രാഷ്ട്രീയത്തില്‍ പെട്ടവര്‍ പോലും കെ.ദാമോദരനെ പിറകോട്ടു തള്ളാന്‍ ശ്രമിച്ചതിന്റെ ദീനമായ കാഴ്ച .താളുകള്‍ മറിക്കുമ്പോള്‍ ആ ബോധം, മതങ്ങളില്‍ മാത്രമല്ല ജാതികളും സാമ്പത്തിക അസമത്വങ്ങളും രാഷ്ട്രീയത്തിലുമുണ്ട് . അല്ലെങ്കില്‍ അസമത്വം ഒരു രാഷ്ട്രീയമാണ്. മതേതര പാര്‍ട്ടിയിലും വിപ്ലവ പാര്‍ട്ടിയിലും വര്‍ഗീയ ഫാസിസ്റ്റ് പാര്‍ടിയിലും ജാതികളുണ്ട്‌. അതിന്റെ അടിസ്ഥാനത്തില്‍ ഇകഴ്ത്തലുണ്ട്. എന്തിനു സെമിടിക് മതങ്ങളായ ഇസ്ലാമിലും ക്രിസ്ത്യനിലും ജാതികളുണ്ട്‌.
കേവലമായ ദാര്‍ശനിക തലം വിട്ടു ദാര്‍ശനിക ചിന്തയുടെ വളര്‍ച്ചയെ സാമൂഹ്യ സാമ്പത്തിക പരിസരത്തു നിന്നുകൊണ്ട് കെ.ദാമോദരന്‍ വിശകലനം ചെയ്യുന്നു. മാര്‍ക്സിസ്റ്റ്‌ സമീപനം ആകുമ്പോള്‍ പോലും യാന്ത്രികതയുടെ തലത്തില്‍ നിന്നകന്നു കൊണ്ടുള്ള സഞ്ചാരം , അതായത് ഭൌതികതയുടെ തലത്തില്‍ മാത്രം ഒതുങ്ങാതെ ആത്മീയത ഉള്‍കൊണ്ടുകൊണ്ട് രചന നിര്‍വഹിച്ചിരിക്കുന്നു. ഇവിടെ കെ.ദാമോദരനിലെ സൂഫി വെളിവാകുന്നുണ്ട്‌. സൂഫി എന്ന് പറയുമ്പോള്‍ അത് ഏതെങ്കിലും ഒരു മതത്തിന്റെ വക്താവ് അല്ലെന്നോര്‍ക്കണം. എന്റെ സൂഫി ചിന്തക്ക് പരിവര്‍ത്തനം നല്‍കിയത് ഈ കൃതിയാണ്. ഏറ്റവും വലിയ നാസ്തികനും സൂഫി ആകാം എന്ന് എന്നെ പഠിപ്പിച്ചതും. സൂഫിസം എന്നത് ഒരു ചിന്താ ധാരയാണ്. ഒരാള്‍ ഈശ്വരനെ അന്വേഷിക്കുമ്പോള്‍ മറ്റൊരാള്‍ ഭൌതികതയെ പരിവര്‍ത്തനത്തിന് വിധേയം ആക്കാനുള്ള ബിന്ദുവെ തേടുന്നു. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ കാള്‍ മാര്‍ക്സ് പോലും സൂഫിയാണ്.
സൂഫി എന്ന് പറയുമ്പോള്‍ അതില്‍ ഇസ്ലാമിന്റെ നിഴല്‍ കണ്ടെത്തുന്നവര്‍ അറിയാതെ പോകുന്നത് യോഗി തന്നെയാണ് സൂഫി എന്നത്. അവിടെ ഭാഷകളാണ് ഒന്നിനെ രണ്ടാക്കുന്നത്. ഇവിടെ ഭാരതിയ ചിന്തയുടെ വികാസത്തില്‍ ഹിന്ദു മതം മാത്രമല്ല ഇസ്ലാമും ക്രിസ്തു മതവും വഹിച്ചിട്ടുള്ള പങ്കിനെ പറ്റി വ്യക്തമായി പ്രതിപാദിക്കുന്നു. ഇവിടെയാണ്‌ സവര്‍ണ മേധാവിത്തത്തിനു കല്ലുകടി ഉണ്ടാകുന്നതെന്ന് വ്യക്തം. ഇസ്ലാമിനെയും ക്രിസ്തു മതത്തെയും കടന്നു കയറ്റ മതമായി ചിത്രീകരിച്ചു പഴയ ഇരുണ്ട യുഗത്തിലേക്ക് കൊണ്ട് പോകാനുള്ള ഫാസിസ്റ്റ് തന്ത്രത്തിന്റെ കടക്കല്‍ കോടാലി വയ്ക്കുന്നതാണ് ഈ പുസ്തകം. അതുപോലെ സര്‍വവും തങ്ങളുടെ കീഴില്‍ ഒതുക്കാന്‍ വെമ്പുന്ന സവര്‍ണ ചിന്താ ധാരയെ മറികടക്കുകയാണ് കെ.ദാമോദരന്‍ . അവിടെയാണ് കെ.ദാമോദരന്‍ സവര്‍ണര്‍ക്കു അനഭിമതന്‍ ആകുന്നതും. നവ മാര്‍ക്സിസ്റ്റു വരേണ്യ വര്‍ഗത്തിന് രുചിക്കാത്തതും...
നാല്പത്തിനാല് അധ്യായങ്ങളുള്ള ഈ ബ്രഹത് ഗ്രന്ഥം ഭാരതത്തിന്റെ ആത്മാവ് എന്തെന്ന് പഠിപ്പിക്കുന്നുണ്ട്. തൊള്ളായിരത്തി രണ്ടില്‍ ബാബറി പള്ളിയുടെ താഴികകുടം പൊളിഞ്ഞു വീഴുമ്പോള്‍ ഞാന്‍ സൗദി അറേബ്യയില്‍ ആയിരുന്നു. അവിടെ വച്ച് മറിച്ചു നോക്കിയത് ഭാരതിയ ചിന്തയും. ആ ഇരുണ്ട, ഇപ്പോള്‍ തുടരുന്നതുമായ അന്തരീക്ഷത്തില്‍ ഭാരതിയ ചിന്തയുടെ പ്രസക്തി വളരെ വലുതാണ്‌. ഈ പുസ്തകത്തിന്റെ വെളിച്ചത്തില്‍ ഒന്നുറപ്പ്, അത് അധികാരം മാത്രം ലക്‌ഷ്യം വച്ചുള്ള കളിയാണ്. അതില്‍ ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ സര്‍വരും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗുണം അനുഭവിച്ചു. തീ കെടുത്താന്‍ നോക്കേണ്ടതിനു പകരം, തീ കെടുത്താന്‍ ശ്രമിക്കുന്നു എന്ന വ്യാജേനെ കഴുക്കോല്‍ ഊരി എന്ന് തന്നെ. അപ്പോള്‍ എന്റെയുള്ളില്‍ തുടരെ കലമ്പിയ ചോദ്യങ്ങള്‍,എന്തിന്, എന്തിന്? ഒരു പള്ളി പൊളിക്കുക, അമ്പലം പണിയുക. അല്ലെങ്കില്‍ പള്ളി അമ്പലത്തിനായി വിട്ടു കൊടുക്കാതിരിക്കുക. ഒരു രാജ്യത്തെ ജനത അങ്ങനെ രണ്ടായി തിരിഞ്ഞു പൊരുതുമ്പോള്‍, രണ്ടു മതങ്ങളുടെയും ഉല്‍ബോധനം ധര്‍മം ആയിരുന്നിട്ടും അത് പുലരെണ്ടിടത്തു കാടത്തം വാഴുന്നു. ഞാനപ്പോള്‍ ആകുലപ്പെട്ടിരുന്നു എന്തുകൊണ്ട് ഭാരതിയ ചിന്ത എന്ന പുസ്തകം ജനങ്ങളുടെ കയ്യില്‍ എത്തുന്നില്ല എന്ന്. അതുവഴി വെട്ടം ലഭിക്കുമായിരുന്നിട്ടുകൂടി.
രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഗ്രന്ഥത്തിന്റെ ഇരുപത്തെട്ടാം അദ്ധ്യായം മുതല്‍ ആധുനികതയെ പറ്റിയുള്ള പഠനം കൊണ്ട് തിളങ്ങുന്നു.
ഇക്കാലത്ത് ഏറ്റവും വെളിച്ചം പകരുന്ന ചിന്തയാണ് സ്വാമി വിവേകാനന്ദനെ അവതരിപ്പിച്ചുകൊണ്ട് കെ. ദാമോദരന്‍ പങ്കു വയ്ക്കുന്നത് :'ബ്രഹ്മം എകമാണ്. പക്ഷെ ആപേക്ഷിക തലത്തില്‍ അത് നമുക്ക് അനേകമായി അനുഭവപ്പെടുന്നു. നാമ രൂപങ്ങളാണ് ഈ ആപേക്ഷികതയുടെ അടിയിലുള്ളത്. ഉദാഹരണത്തിന്, മണ്‍ കുടത്തിന്റെ നാമവും രൂപവും നീക്കം ചെയ്താല്‍, പിന്നെ നിങ്ങള്‍ കാണുന്നത് എന്താണ്? വെറും മണ്ണ്. അതാണ്‌ കുടത്തിന്റെ സത്ത്. ഇതുപോലെ തന്നെയാണ് നിങ്ങള്‍ ഭ്രമം കാരണം കുടം, വസ്ത്രം, സന്യാസി മഠം മുതലായവ കാണുകയും അവയെ പറ്റി ചിന്തിക്കുകയും ചെയ്യുന്നത്. ജ്ഞാനത്തെ തടഞ്ഞു നിര്‍ത്തുന്ന അവിദ്യയെ ആശ്രയിച്ചാണ് വ്യാവഹാരിക ലോകം നിലനില്‍ക്കുന്നത്. അതിനു യഥാര്‍ത്ഥമായ നിലനില്‍പ്പില്ല. അവിദ്യ നാമ രൂപങ്ങളിലൂടെ സൃഷ്‌ടിച്ച ലോകത്തില്‍ മാത്രമേ ഭാര്യ, കുട്ടികള്‍, ശരീരം, മനസ്സ് തുടങ്ങിയ വൈവിധ്യങ്ങള്‍ കാണപ്പെടുകയുള്ളൂ. ഈ അവിദ്യയെ നീക്കം ചെയ്താല്‍ അനാദിയായ ബ്രഹ്മത്തിന്റെ സാക്ഷാല്‍ക്കാരമാണ് ഫലം.' ( വേദാന്തത്തിന്റെ അര്‍ഥം, പേജ് 508)
ഒരാള്‍ ബ്രഹ്മത്തെ അറിഞ്ഞാല്‍ പിന്നെ സര്‍വവും ഒന്ന്. ബ്രഹ്മത്തെ അറിയണമെങ്കില്‍ ആദ്യം സ്വയം അറിയുക. ഞാന്‍ ഏറ്റവും അശാന്തമായ നേരത്ത് മരുഭൂമിയിലൂടെ നടന്നു. പലപ്പോഴായി കണ്ടു മുട്ടിയ ആ ഒട്ടക സഞ്ചാരിയെ തേടുകയായിരുന്നു. അയാള്‍ എവിടെ നിന്നും വരുന്നു എവിടേക്ക് പോകുന്നു എന്ന് എനിക്ക് നിശ്ചയമില്ല. ഒരിക്കല്‍ അതെ കുറിച്ച് ചോദിച്ചപ്പോള്‍ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: ' ഞാന്‍ പോയി കൊണ്ടിരിക്കുന്നു. എന്റെ സഞ്ചാരം എന്നെ അഴുക്കില്‍ നിന്നും മുക്തമാക്കുന്നു. ' അദ്ദേഹത്തിന്റെ പേര് എന്തെന്ന് എനിക്കറിയില്ല. ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി : ' ഞാന്‍ എന്നെ അറിയുന്നിടത്തു അല്ലാഹുവിനെ അറിയുന്നു. പിന്നെ ഞാന്‍ അല്ലാഹുവാണ്..." അത് തന്നെയല്ലേ അദ്വയിതവും . പക്ഷെ നമുക്കത് വഴങ്ങുന്നില്ല. നാം അജ്ഞതയില്‍ ആണ്ടു പോയിരിക്കുന്നു.
നാം അക്ഷരങ്ങളെ വിരോധിക്കുന്നു. ആ സഞ്ചാരത്തിലേക്ക് എളുപ്പം ഊളിയിട്ടിറങ്ങാന്‍ സഹായമായത് ഭാരതിയ ചിന്തയാണ്. കാരണം കെ.ദാമോദരന്‍ ആ രചനയില്‍ ഏര്‍പ്പെട്ടത് നുണയുടെ പരിസരത്ത്‌ ഇരുന്നല്ല എന്നതുകൊണ്ട്‌ തന്നെ. ചരിത്ര രചയിതാക്കളില്‍ ഏറിയ കൂറും ഒരുതരം പാദസേവകരായി മാറുന്നിടത്തു കെ.ദാമോദരനെ മാറ്റി നിര്‍ത്തുന്നത് ജാതി മതങ്ങള്‍ക്കോ കക്ഷി രാഷ്ട്രീയങ്ങള്‍ക്കോ അതീതമായി രചനയില്‍ ഏര്‍പ്പെട്ടു എന്നതാണ്. അങ്ങനെയുള്ള രചനകളില്‍ നിന്നേ വെട്ടത്തിന്റെ പാത വെളിവാകൂ. അതേ പാതയിലാണ് മനസ്ഥിതി മാറുന്നതും വ്യവസ്ഥിതി തകിടം മറിയുന്നതും.
മുസ്ലീം മത പണ്ഡിതന്മാര്‍ 'ശരി അത്ത്' നിയമത്തിനു നല്കുന്ന വ്യാഖ്യാനങ്ങള്‍ ഇസ്ലാമിന്റെ അന്ത സത്തക്കു എതിരെന്ന് സൂഫികള്‍ വാദിച്ചു. ഇസ്ലാമിന്റെ യാഥാസ്ഥിതിക പുരോഹിതന്മാര്‍ ഇസ്ലാമിന്റെ അന്തസത്തക്ക് എതിരെന്നും സൂഫികള്‍ പ്രഖ്യാപിച്ചു. ഇസ്ലാമിന്റെ യാഥാസ്ഥിതിക പുരോഹിതന്മാര്‍ ഖുര്‍ ആന്റെയും ഹദീസിന്റെയും ഓപചാരികതയിലുള്ള പഠനത്തിനും തീര്‍ഥ യാത്രകള്‍, വ്രതങ്ങള്‍ മുതലായവക്കുമാണ് പ്രാധാന്യം കല്‍പ്പിച്ചത്. സൂഫികളാകട്ടെ, ആന്തരികമായ അച്ചടക്കത്തിന്റെയും ഹൃദയ വിശുദ്ധിയുടെയും ധാര്‍മികമായ ജീവിത രീതിയുടെയും ആവശ്യകതയിലാണ് ഊന്നിയത്. ദൈവവുമായി സാത്മ്യം പ്രാപിക്കുന്നതിന് പുരോഹിതന്മാരുടെ വിലക്കുകളും നിരോധനങ്ങളും ആവശ്യമില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. സൂഫികളുടെ അഭിപ്രായത്തില്‍ നിസ്വാര്‍ത്ഥരും ആത്മീയമായി പരിപൂര്‍ണരുമായ ആളുകള്‍ക്ക് മാത്രമേ ' ദൈവികമായ അന്തസത്ത ' പ്രതിഫലിപ്പിക്കാന്‍ കഴിയൂ. ഇത് സ്നേഹത്തിലൂടെ മാത്രമേ സാധ്യമാവൂ. സ്നേഹവും സാഹോദര്യവുമാണ് ദൈവത്തിലേക്കുള്ള വഴി. ഇങ്ങനെ ആത്മീയമായ ഔന്നത്യത്തില്‍ അനുഭവപ്പെടുന്ന ഉല്‍ക്കടമായ ദൈവിക ബോധമാണ് സൂഫി വാദത്തിന്റെ അന്തസത്ത.തങ്ങളുടെ യുക്തിക്ക് അനുസൃതമല്ലാത്ത ഗൂഡാര്‍ഥ വാദത്തിനു തത്വ ചിന്താപരമായ വിശദീകരണം കണ്ടെത്തുന്നതിനുള്ള ശ്രമത്തില്‍ സൂഫികള്‍ പലപ്പോഴും ഉപനിഷത്തുക്കളിലെയും വേദാന്തത്തിലെയും ഉല്‍ബോധനങ്ങളെ ഉപയോഗപ്പെടുത്തി. തങ്ങളുടെ ആശയങ്ങള്‍ വേദാന്തത്തിന്റെ ആശയങ്ങളുമായി സാമ്യമുള്ളതാണെന്നു അവരില്‍ പലരും പരസ്യമായി തന്നെ സമ്മതിക്കുകയുണ്ടായി . ഉദാഹരണത്തിന്, അക്ബറിന്റെ പൌത്രനായ ദാരാഷിക്കോ രാജകുമാരന്‍ ' മജമഊല്‍ - ബഹറയി ' നിന്റെ മുഖവുരയില്‍ സൂഫികളുടെ അദ്വൈതവാദവും വേദാന്തികളുടെ അദ്വൈത വാദവും തമ്മിലുള്ള വ്യത്യാസം വെറും വാക്കുകളിലുള്ള വ്യത്യാസം മാത്രമാണെന്ന് ചൂണ്ടി കാണിച്ചു.
അമ്പത്തിരണ്ടു ഉപനിഷത്തുക്കളുടെ പേര്‍ഷ്യന്‍ വിവര്‍ത്തനങ്ങള്‍ അടങ്ങിയ സര്‍-ഇ-അക്ബറില്‍ അദ്ദേഹം ഖുര്‍ ആന്‍ ഉപനിഷത്തുക്കളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നു പോലും പ്രഖ്യാപിക്കുകയുണ്ടായി. ഇസ്ലാമിന്റെ അന്തസത്തയും ഉപനിഷത്തുക്കളുടെ അന്തസത്തയും ഒന്നുതന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ' എവിടെയും ദൈവമല്ലാതെ മറ്റൊന്നുമില്ല', അദ്ദേഹം പ്രഖ്യാപിച്ചു: അല്ലയോ ദൈവാന്വേഷികളെ, നിങ്ങള്‍ എല്ലായിടത്തും ദൈവത്തെ അന്വേഷിച്ചു നടക്കുന്നു. പക്ഷെ യഥാര്‍ഥത്തില്‍ നിങ്ങള്‍ തന്നെയാണ് ദൈവം. നിങ്ങളില്‍ നിന്നും വേറിട്ടൊരു ദൈവമില്ല.' (page 420, 421)
വിഭാഗീയതയുടെ വക്താക്കള്‍ എന്ന തലക്കെട്ടില്‍ ( പേജ് 658) എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. " പിന്തിരിപ്പന്‍ സ്ഥാപിത താല്പര്യക്കാര്‍ക്ക് ജനങ്ങളുടെ മനസിനെ സ്വാധീനിക്കാനുള്ള കഴിവ് ഇപ്പോഴും നശിച്ചിട്ടില്ല. ജനങ്ങളുടെ അസംതൃപ്തിയും നിസ്സഹായതാ ബോധത്തെയും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി കൊണ്ട് അവര്‍ ശിഥിലീകരണ പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിഭാഗീയതകള്‍ക്കും മത്സരങ്ങള്‍ക്കും പ്രചോദനം നല്‍കുകയും ചെയ്യുന്നു. സാമുദായിക സംഘടനകളും മത സ്ഥാപനങ്ങളും സന്യാസി മഠങ്ങളും മത നിരപെക്ഷത്വത്തിന്റെ അടിസ്ഥാനത്തിലുള്ള യഥാര്‍ത്ഥ ജനാധിപത്യത്തെയും ദേശീയായിക്യത്തെയും തുരങ്കം വയ്ക്കുകയും പുതിയൊരു സാമൂഹ്യ സാമ്പത്തിക വ്യവസ്ഥക്ക് വേണ്ടിയുള്ള ജനകീയ പ്രക്ഷോഭങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നു. ആയിരക്കണക്കിലുള്ള പുരോഹിതരും വിവിധ ചിന്താഗതിക്കാരായ സന്യാസിമാരും ഭൂതകാലത്തിലേക്ക് മടങ്ങി പോകാന്‍ ജനതയെ ഉല്‍ബോധിപ്പിക്കുന്നു. അവര്‍ ഇന്ത്യയുടെ മതപരവും ദാര്‍ശനികവും സാംസ്കാരികവുമായ പാരമ്പര്യങ്ങളിലെ പിന്തിരിപ്പന്‍ വശങ്ങളെ പിന്താങ്ങുകയും പുരോഗമന പ്രവണതകളെ നിഷേധിക്കുകയും ചെയ്യുന്നു. ആധുനിക ചിന്താഗതിയുമായി പൊരുത്തപ്പെടാത്ത മായ , പുനര്‍ജ്ജന്മം, കര്‍മം, വര്‍ണാശ്രമ ധര്‍മം, മുതലായവയെ കുറിച്ചുള്ള പ്രാചീന സിദ്ധാന്തങ്ങളെ ഉയര്‍ത്തി പിടിച്ചു കൊണ്ട് ജനങ്ങളിലുള്ള ക്രിയാത്മക ശക്തികളുടെ വളര്‍ച്ചയെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നു. മതപരമായ വിഭാഗീയതകള്‍ക്കും സങ്കുചിതത്വങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുകയും യജ്ഞം തുടങ്ങിയ മത ചടങ്ങുകളെ പുനരുദ്ധരിക്കുകയും ചെയ്യുന്നു. മത പുനരുദ്ധാരണത്തിന്റെ പ്രചാരകന്മാര്‍ ഇസ്ലാമിക രാഷ്ട്രത്തെ പറ്റിയും ഹിന്ദു രാഷ്ട്രത്തെ പറ്റിയുമുള്ള സങ്കല്പങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നു. ..'
സമുദായത്തിന്റെ ഭൌതികാടിത്തറ മാറുന്നതുകൊണ്ട് മാത്രം മനുഷ്യന്‍ നന്നായി കൊള്ളണമെന്നോ സാംസ്കാരികവും ആത്മീയവുമായ മൂല്യങ്ങള്‍ പുഷ്ടിപ്പെട്ട് കൊള്ളണമെന്നോ ഇല്ല . ബാഹ്യ പ്രകൃതിയെ മാറ്റാന്‍ വേണ്ടിയുള്ള സമരങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ മനുഷ്യന്‍ ആന്തരിക പ്രകൃതിയിലും മാറ്റമുണ്ടാക്കാന്‍ ബോധപൂര്‍വം പരിശ്രമിക്കേണ്ടതുണ്ട്. എന്നുവച്ചാല്‍ ചൂഷണാധിഷ്ടിതമായ ഒരു സമൂഹഘടനയെ മാറ്റി മറിക്കാനും വര്‍ഗ രഹിതമായ ഒരു പുതു സമുദായം കെട്ടിപ്പടുക്കാനും വേണ്ടിയുള്ള സമരത്തിന്റെ അവിഭാജ്യഘടകങ്ങളെന്ന നിലക്ക് സത്യം, സ്നേഹം, സൌന്ദര്യം, നിസ്വാര്‍ത്ഥത തുടങ്ങിയ മൂല്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഉള്‍ കൊള്ളുകയും അങ്ങനെ മനുഷ്യ സ്വഭാവത്തില്‍ തന്നെ മാറ്റങ്ങളുണ്ടാക്കുകയുമാണാവശ്യം . ഉള്ളില്‍ മൃഗീയതകള്‍ വച്ച് പുലര്‍ത്തുന്ന ഒരു വ്യക്തി പുറത്തു മനുഷ്യത്വം കെട്ടിപ്പടുക്കാനൊരുങ്ങുന്നത് ആത്മ വഞ്ചനയായിരിക്കും. കെ.ദാമോദരന്‍ അങ്ങനെ അടിവരയിടുന്നു. അതൊരു സൂഫി ദര്‍ശനമായി അനുഭവപ്പെടുന്നു. ഇന്നും പുസ്തകം മറിക്കുമ്പോള്‍ ധ്യാനം കലര്‍ന്ന സ്വരമാണ് എന്നെ ഉണര്‍ത്തുക. താളുകളിലൂടെയുള്ള സഞ്ചാരം ഒരു സൂഫിയുടെ കാല്പാടുകള്‍ പിന്തുടരുന്ന അനുഭവം. ഈ പുസ്തകം വായിക്കുകയല്ല, അനുഭവിക്കുകയാണ്. ഓരോ വായനയും ഓരോ തീര്‍ഥ യാത്രയും...

(കേരള ഭാഷാ ഇന്‍സ്ടിട്യൂട്ട് , പെജെസ് 699)

മാതൃഭൂമി ആഴ്ചപതിപ്പില്‍ (2010 മേയ് 16 ,പുസ്തകം 88 , ലക്കം 10 )

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist