ഒരുതരം നിസഹായതയോടെ പെയ്യുന്ന വെയില്‍. അകത്തും പുറത്തുമായി നിരക്കുന്ന ജയിലറകള്‍ . എവിടേക്ക് നോക്കിയാലും ഇരുട്ടില്‍ ആണ്ടു പോകുന്ന പ്രതീതി. യാതൊന്നും ചെയ്യാനില്ല. അല്ലെങ്കില്‍ താന്‍ എക്കാലവും ഇങ്ങനെ നിഷ്ക്രിയന്‍ ആയെ പറ്റൂ എന്ന് ആരോ ശഠിക്കുന്നു. ആരാണയാള്‍? കാണാ മറയത്തെ ശത്രു. നോട്ടുപുസ്തക താളില്‍ അങ്ങനെ പേന കൊണ്ട് വരച്ചു, താടി മീശ, കണ്ണുകള്‍. ആകെ കൂടി കൊടിയ മുഖം. ചിത്ര രചന തനിക്കു വഴങ്ങുന്നില്ല എന്ന് ഒട്ടു വേദനയോടെ ഓര്‍ത്തു. പഴയതും പുതിയതുമായ ശില്‍പ്പങ്ങള്‍ മനസ്സില്‍ കറങ്ങി തന്റെ ചിന്തയെ എങ്ങും ഉറക്കാന്‍ അനുവദിക്കാതെ. അത് അയാള്‍ തന്നെ, ശത്രു.
അലമാരയിലെ പുസ്തകങ്ങള്‍ എടുത്തു പൊടി തട്ടുന്നതിനിടയില്‍ നീലിമ ചോദിച്ചു:
'ഫിറോസ് ആ യാത്ര വേണ്ടെന്നു വച്ചുകൂടെ?'
ഒന്നും മിണ്ടിയില്ല. യാത്രക്ക് വേണ്ടിയുള്ള ഒരുക്കങ്ങളില്‍ നീലിമയായിരുന്നു മുന്നില്‍. ശരിക്കും അങ്ങനെ ഒരു യാത്ര വേണമെന്ന് ജയില്‍ സന്ദര്‍ശന വേളയില്‍ അവള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സഞ്ചാരം മനസ് പാകപ്പെടുത്തുമത്രേ. സഞ്ചാരം തനിക്കു പുനര്‍ജനി എന്ന് അവള്‍ക്കറിയാം. നീണ്ട ജയില്‍ വാസം തന്നെ മടുപ്പിലേക്ക് തള്ളിയിരുന്നു. ഇനി പഴയ ഫിറോസായി താന്‍ മടങ്ങി വരണമെങ്കില്‍ യാത്ര പോയെ പറ്റൂ. അവള്‍ക്കു വേണ്ടത് തന്നെയാണ്. ഭീരുത്തത്തിന്റെ കുപ്പായക്കാരനെയോ നിഷ്ക്രിയനെയോ അല്ല.
കുറച്ചു ദിവസം അനന്തനോടൊപ്പം തങ്ങി വരാം എന്ന് മാത്രമാണ് ആദ്യം അവളോട് പറഞ്ഞത്. രാവിലെയാണ് ആ യാത്ര കൊണ്ട് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടെന്നു അറിയിച്ചത്. നഗ്ന ചിത്രം വരക്കാന്‍ ചിത്രകാരെ വിളിച്ചു വരുത്തി അക്ഷപിച്ചയച്ച കിശോരിയെ സന്ദര്‍ശിക്കുക. അത് കേള്‍ക്കെ അവളുടെ മുഖം മങ്ങി. തന്നെ നഷ്ടപ്പെടാന്‍ തുടങ്ങുന്നു എന്ന ബോധമോ? വര്‍ഷങ്ങള്‍ എത്ര അകന്നു കഴിഞ്ഞു, കാത്തിരിപ്പിനൊടുവില്‍ കണ്ടു മുട്ടിയപ്പോള്‍ അങ്ങനെ ഒരു ആഭാസക്കാരിയെ തേടി പുറപ്പെടുക. അവളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഏതു സ്ത്രീയാണ് സഹിക്കുക. എന്തിനു തന്റെ സ്ഥാനത്തു അവളെങ്കില്‍ അതനുവദിച്ചു കൊടുക്കുമോ? ഇല്ല. ഇവിടെ തനിക്കു പോയെ പറ്റൂ. ഒരാന്തരിക പ്രേരണ. കിശോരി എന്ന പെണ്‍കുട്ടിക്ക് അപ്പുറം മറ്റെന്തെല്ലാമോ തന്നെ കാത്തിരിക്കുന്ന പ്രതീതി. അത് സ്ത്രീയാവണമെന്നില്ല , പുരുഷനോ മൃഗമോ ആകണമെന്നില്ല. ചിലപ്പോള്‍ ഒരു അറിവാകാം, അതുമല്ലെങ്കില്‍ എല്ലാ സഞ്ചാരത്തിനും വിരാമം ഇടുന്ന ആ ആള്‍, മരണം.
മരണത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഉള്‍ഭയം. ആരോരുമില്ലാത്ത ഒരിടത്ത് കിടന്നു മരിച്ചാല്‍. തന്റെ മരണം കടലാസില്‍ രേഖപ്പെടുത്താതെ പോകുക. അങ്ങനെ ലോകം അറിയാതെ. എങ്കില്‍ നീലിമയുടെ കാത്തിരുപ്പ്... വര്‍ഷങ്ങളോളം തന്നെയും തേടി അവള്‍ ഇരിക്കും. വാര്‍ദ്ധക്യം വന്നു വീഴുമ്പോഴും തന്നെ പ്രതീക്ഷിച്ച്. എന്തിനു കണ്ണടയുംബോഴും മിന്നായം പോലെ താന്‍ പ്രത്യക്ഷപ്പെടുമെന്ന ആശയോടെ...
പുസ്തകം മറിച്ചു. പണ്ട് എപ്പോഴോ വായിച്ചു നിര്‍ത്തിയ ഇടത്ത് സിഗരട്ട് കൂട് പൊളിച്ചു അടയാളം വച്ചിരുന്നു. മങ്ങിയ തുണ്ട്. എന്നായിരുന്നു അത്? വെറുതെ ആ ദിനം ഓര്‍മിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ തന്റെ വികാരം എന്തായിരിക്കും?
'അല്ലെങ്കില്‍ തന്നെ ആ ഭ്രാന്തി പെണ്ണിന്റെ നഗ്ന ചിത്രം വരക്കാന്‍ എന്താ അത്രയ്ക്ക് ആവേശം? എനിക്ക് അറപ്പാ...'
' ഓ...'
' എന്താ അവളുടെ പേര്?'
അവള്‍ക്കു മുഖം കൊടുത്തില്ല. പുസ്തകം മടക്കി അലമാരയില്‍ വച്ചു. ഒന്നിനും വയ്യ. തെല്ലു കഴിഞ്ഞു അവള്‍ ആ പേര് ഓര്‍മിച്ചെടുത്തു :
' കിശോരി, ഇങ്ങനുണ്ടോ പെണ്ണുങ്ങള്‍! ഈശ്വരാ, ഈ കാലമെന്താ ഇങ്ങനെ... ആങ്ങുങ്ങള്‍ക്ക് മുന്നില്‍ തുണി ഉരിഞ്ഞു നില്‍ക്കുക. അതും കണ്ടു വായും പൊളിച്ചു നില്‍ക്കാന്‍ കുറെ എനങ്ങളും ... '
അങ്ങനെ പറഞ്ഞുകൊണ്ട് നീലിമ അപ്പുറത്തേക്ക് നടന്നു. പിന്നെ അടുക്കളയില്‍ പൈപ്പ് തുറക്കുന്നതും പാത്രങ്ങള്‍ കൂട്ടി മുട്ടുന്ന ബഹളവും...
ജയിലില്‍ വച്ചാണ് ആദ്യമായി കിശോരിയെ കുറിച്ച് അറിയുന്നത്. പഴയൊരു വാരിക കാട്ടി സഹതടവുകാരില്‍ ഒരാള്‍ പറഞ്ഞു:' 'ഹോ ഇങ്ങനേം ഉണ്ടോ പെമ്പിള്ളാര്...'
നഗ്ന ചിത്രം വരക്കാന്‍ അവള്‍ എത്രയോ ചിത്രകാരെ വിളിച്ചു വരുത്തിയിരിക്കുന്നു. ഫോട്ടോയും വരച്ച ചിത്രങ്ങളും വാരികയിലുണ്ട്. വരിക തട്ടി പറിക്കാന്‍ ആ ചിത്രം ആസ്വദിക്കാന്‍ തടവുകാര്‍ മത്സരിച്ചു.
' ദേ, കീറല്ലേ ... വേറേം സെല്ലുകലുണ്ട്...'
വ്യത്യസ്തമായ എന്തെങ്കിലും കിട്ടിയാല്‍ മറ്റു സെല്ലുകളിലേക്ക് കൈമാറുക പതിവാണ്. പ്രത്യേകിച്ച് അത്തരം അശ്ലീലം.
പെയിന്റിങ്ങും ഫോട്ടോയും ഒത്തു നോക്കുമ്പോള്‍ അപാകതയൊന്നും കണ്ടില്ല. നല്ല ചിത്രകാരന്മാര്‍. എങ്കില്‍ പിന്നെ അവള്‍ എന്താവും ഉദ്ദേശിച്ചിരിക്കുക ?
' അല്ലടോ അവള്‍ തുണി അഴിച്ചു കൊടുക്കോ വരക്കാന്‍?!' ദാമോദരന്‍ ചോദിച്ചു.
'പിന്നില്ലാതെ... അല്ലെങ്കില്‍ എങ്ങനെ കൃത്യമായി വരക്കും... പിന്നെ ചില ചിത്രകാരന്മാരുണ്ട്. ഒന്നും കാണണ്ട, എല്ലാം വള്ളി പുള്ളി വിടാതെ ഒപ്പിയെടുക്കും. ഒരുതരം ആറാം കണ്ണ് അവര്‍ക്കുണ്ട്...'
'ഹാവൂ, ഞാനൊരു ചിത്രകാരന്‍ ആയില്ലല്ലോ... നശിച്ച ജന്മം...'
അയാള്‍ അങ്ങനെ പറയുമ്പോള്‍ മറ്റുള്ളവരില്‍ ഒരുതരം നിരാശാ ബോധം പ്രകടമാണ്. ആ നിമിഷത്തിന്റെ ദൈര്ഘ്യത്തിലും അവര്‍ ആ ചിത്രം ഉള്ളിന്റെ ഉള്ളിലേക്ക് ആവാഹിച്ചെടുത്തു.
സ്ഥല നാമവും മറ്റും മനസ്സില്‍ കുറിച്ചിട്ടു. ജയില്‍ മോചിതനാകുമ്പോള്‍ അവളെ തേടി പിടിക്കണം. നിസ്സാരമായി തള്ളേണ്ട കഥാ പാത്രമല്ല അവള്‍. പൊള്ളയായ പൊങ്ങച്ചങ്ങള്‍ക്ക് നേരെ പരിഹസിച്ചു നില്‍ക്കുന്ന ഒരുത്തി.
'നീയിപ്പോള്‍ പഴയ ഫിറോസല്ല . എന്തുപറ്റി നിനക്ക്?' നീലിമ ചോദിച്ചു.ടെറസില്‍ പെയ്തു നില്‍ക്കുന്ന പോക്ക് വെയില്‍. പണ്ട് അതത്രയും ഉള്ളിലെക്കെടുത്തു കാണാ മരയത്തെ കാമിനിയെ വരിച്ചത്. നീലിമ തൊട്ടരികെ ഉണ്ടായിട്ടും അങ്ങനെ ഒരു ചിത്രത്തില്‍ മയങ്ങിയത്. എന്തെ അങ്ങനെ? ചിലപ്പോള്‍ ഓര്‍ക്കാതെയല്ല . പ്രണയത്തില്‍ തപിക്കുക എന്നാല്‍ കാണാത്ത കാമിനിയില്‍ ആത്മാവ് വച്ച് പ്രാര്‍ഥനയോടെ നില്‍ക്കുക എന്ന്. അതുകൊണ്ട് പ്രണയം കിട്ടാതിരിക്കുക . ഒരിക്കലും കിട്ടരുത്. അതിനായി അങ്ങനെ അലഞ്ഞു തിരിയുക. ആ വേദന, അശാന്തി ഒക്കെയാണ് ആത്മാവിന്റെ കറുത്ത്. എന്തോ, ജയിലിന്റെ പറിക്കാന്‍ ചുവരുകള്‍ തന്നിലെ തന്നെ ഊട്ടി എടുത്തുവോ, ഹൃദയത്തിന്റെ അയഞ്ഞ കോണുകള്‍ തോറും ലാത്തിയുടെയും ബൂറ്സിന്റെയും സ്വരം നിരച്ചുവോ? പാതിരാത്രിയിലും നീണ്ട നിലവിളികള്‍. ജയില്‍, ക്രൂരതയുടെ തുരുത്. പലപ്പോഴും തോന്നിയിട്ടുണ്ട്, ആ ചുവരുകലാണ് അവരെ മരവിപ്പിലേക്ക് എറിഞ്ഞതെന്ന്.
നിരത്തിലൂടെ കുതിക്കുന്ന വണ്ടികള്‍. പണ്ട് അതൊരു ചെമ്മണ്‍ പാതയായിരുന്നു. വല്ലപ്പോഴും മിന്നിയ പഞ്ചായത്ത് വിളക്കുകള്‍.ഇടതൂര്‍ന്ന മരങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. പകരം സ്ഥാനം ഉറപ്പിച്ച ടാറിട്ട പാത, സോഡിയം ലാംബുകളും. മനസുകൊണ്ട് ആ കാലത്തേക്ക് അങ്ങനെ ചലിച്ചു.
'ഫിറോസ്...'
'കേള്‍ക്കുന്നുണ്ട്, കിടന്നു അമറണ്ട ...'
ആ നിശബ്ദതയില്‍ അവളുടെ നെടുവീര്‍പ്പ് ഉയര്‍ന്നു കേള്‍ക്കായി. താന്‍ ആ പഴയ ഫിറോസല്ല . അവന്‍ എന്നേ മരിച്ചു.പുതിയ ഫിറോസുമായി തനിക്കു പോലും ഇണങ്ങാന്‍ ആവുന്നില്ല
അദ്ധ്യായം രണ്ട്
ചോരയുടെ മണം. ആദ്യത്തെ വെട്ടു കഴുത്തിനായിരുന്നു. പ്രബലനായ ശത്രുവിന്റെ പിടച്ചില്‍. മന്ത്രി ദിനേശ് യാചനയോടെ നോക്കി. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാസംഗം ചെയ്തതിനെ കുറിച്ചോ അവര്‍ ആത്മഹത്യ ചെയ്തതിനെ കുറിച്ചോ അയാള്‍ ഓര്‍ത്തിരിക്കാനിടയില്ല. സ്വന്തം ജീവന് വേണ്ടി പിടയുമ്പോള്‍ മറ്റെന്താണ് ഓര്‍ക്കുക. ആ ചോരയും. ആ ദീന രോദനവും വല്ലാത്തൊരു അനുഭൂതി പകര്‍ന്നു. അതോടെ തുരു തുരാ വെട്ടി.
അതിനു മന്ത്രിയുടെ ആള്‍ക്കാര്‍ പകരം വീട്ടിയത് തന്റെ മാതാ പിതാക്കളെ വെട്ടി നുറുക്കികൊണ്ട്
നരച്ച സന്ധ്യയില്‍ കൊഴുത്ത ചെമ്മണ്ണിന്റെ മണം. ചിറകടിച്ചു ഉയര്‍ന്ന റൂഹാനി കിളികള്‍. കാലത്തിനു പിന്നാമ്പുറത്തേക്കെന്ന പോലെ ആ ചിറകടി. ആറടി മണ്ണിനടിയില്‍ ഉമ്മയും വാപ്പയും. ഒരു തുണ്ട് ചോരമേഘത്തിന്റെ സഞ്ചാരം. നാളെയും മേഘം അതുവഴി കടന്നു പോകും, അത് കാണാന്‍ അവര്‍ മാത്രമില്ല. ഇന്നലെ ആ മേഘത്തിന്റെ സഞ്ചാരം ശ്രദ്ധയില്‍ പെട്ടിരിക്കുമോ? എന്തോ... ഇനി അവര്‍ മടങ്ങി വരില്ല.
' എനിക്ക് നിന്നെ നഷ്ടപ്പെടുമോ?' നീലിമ ചോദിച്ചു.
സന്ധ്യ ഇരുണ്ടു. കത്തുന്ന വഴി വിളക്കിനു താഴെ മരണം പോലെ തണുത്ത കാറ്റ്. യാത്രയാവുകയാണ്. തീവണ്ടിയാപ്പീസ്സില്‍ തോമസും അജയനും കാത്തു നില്‍പ്പുണ്ടാവും. ഒരുവേള അവര്‍ പ്രാര്‍ഥിക്കുന്നുണ്ടാവും , താന്‍ യാത്ര മാറ്റി വയ്ക്കാന്‍. അവര്‍ക്കും സംശയം ഇനിയൊരിക്കലും മടങ്ങി വന്നില്ലെങ്കിലോ എന്ന്... ചിലപ്പോള്‍ തോന്നാതെയല്ല, ഇത് ഒടുക്കത്തെ യാത്രയെന്ന്. സഞ്ചാരം പാതി വഴിക്ക് മുടക്കി മരണം എത്തുകയോ, യാത്ര മറ്റൊരു വഴിക്ക് തിരിച്ചു ഇനി തിരിച്ചു എത്താനാവാത്ത വണ്ണം അറിയാത്ത ഇടങ്ങളിലേക്ക് പുറപ്പെട്ടാലോ...
പൂമുഖത്ത് ലൈറ്റ് അണഞ്ഞപ്പോള്‍ ക്ഷണത്തിലൊരു അസ്വസ്ഥത. നഷ്ട വേദനയുടെ ഇരുട്ട്. ഉണ്ണിക്കാലുകള്‍ പിച്ച വച്ച ഇടം. അന്നും നീലിമ കൂടെ ഉണ്ടായിരുന്നു. തങ്ങള്‍ തമ്മില്‍ രണ്ടു ദിവസത്തിന്റെ വ്യത്യാസമേ ഉള്ളൂ.
താക്കോല്‍ നീലിമയെ ഏല്‍പ്പിച്ചു. നടക്കുമ്പോള്‍ പിന്നില്‍ ഏങ്ങലടി കേള്‍ക്കായി. പാവം പെണ്ണ്. തനിക്കു വേണ്ടി കാത്തിരിക്കുന്നു. ഒന്ന് സമാധാനിപ്പിക്കാന്‍, എന്തിനു നല്ലൊരു വാക്ക് പറയാന്‍ പോലും കഴിയുന്നില്ല. മരവിപ്പില്‍ പെടുക എന്നാല്‍ കാലത്തില്‍ നിന്നും തെറിച്ചു പോകുക എന്നാണോ? അങ്ങനെയാകണം. തന്റെ കാഴ്ചകള്‍ മരവിപ്പിന്റെത്. യന്ത്രം കണക്കെ നീങ്ങുന്ന ആള്‍ക്കാര്‍. എല്ലാ മുഖവും ഒന്ന് പോലെ. ചിരിക്കുന്നതും കരയുന്നതും തന്നില്‍ യാതൊരു ചലനവും ഉണ്ടാക്കുന്നില്ല. തനിക്കു എന്തോ കുഴപ്പമുണ്ട്. യാതോന്നുമായി പൊരുത്തപ്പെടാനാവാതെ.
അവള്‍ കാത്തിരിക്കുന്നു എന്ന ബോധം പോലും നഷ്ടപ്പെടുന്നു. കവലയോട് അടുക്കുമ്പോള്‍ മറ്റൊരു ലോകത്ത് എത്തപ്പെട്ട പ്രതീതി. വെളിച്ചത്തിന്റെ ധാരാളിത്തത്തോടെ നിരത്ത്. പണ്ടവിടെ ഇരുട്ട് കട്ട കുത്തിയിരുന്നു. നീലിമയുടെ അമ്മാവന്‍ ആഭ്യന്തര മന്ത്രി ആയതുകൊണ്ട് കിട്ടിയ ശാപ മോക്ഷം. വലിയ കൊണ്ക്രീട്ടു കെട്ടിടങ്ങള്‍ക്കിടയില്‍ ഒരോര്‍മ തെറ്റ് പോലെ നാണു നായരുടെ പെട്ടിക്കട. നാലഞ്ചു ഗ്രാമീണ കഥാ പാത്രങ്ങള്‍ അവിടെ നില്‍പ്പുണ്ട്.
രണ്ടു കെട്ട് ബീഡി വാങ്ങി പോക്കറ്റില്‍ വച്ചു. യാത്രയില്‍ വലിച്ചു തള്ളാം. കൂടി നില്‍ക്കുന്നവരില്‍ സംശയം നിഴലിച്ചു. താനൊരു കൊലപ്പുള്ളിയാണല്ലോ! ബീഡി കത്തിച്ചു പുകയൂതി. ആര്‍ എന്ത് വേണമെങ്കിലും ചിന്തിക്കട്ടെ. അതവരുടെ കാര്യം.
'എവിടെക്കാ? അതും രാത്രീല്...' നാണു നായരാണ് ചോദിച്ചത്.
' രാമേശ്വരം... എന്താ പോരുന്നോ?'
' ഓ...' ജാല്യത ഒതുക്കി അയാള്‍ മിട്ടായി ഭരണിയില്‍ കയ്യിട്ടു.
പെട്ടിയും തൂക്കി നടന്നു. പിന്നില്‍ നാണു നായര്‍ അടക്കം പറയുന്നത് കേള്‍ക്കായി:
'ജീവ പര്യന്തം കിട്ടീട്ടും കണ്ടില്ലേ എല്ലുറപ്പ്! തൂക്കി കൊള്ളണം...'
ഫലിതം ആസ്വദിച്ച സുഖം. ഫിറോസ് ഉള്ളാലെ ചിരിച്ചു.
നേരിയ മഞ്ഞില്‍ നിറഞ്ഞ തീവണ്ടിയാപ്പീസിന്റെ ചൂര്. സഞ്ചാരത്തിന്റെ മണം... തോമസും മറ്റും നേരത്തെ എത്തിയിരുന്നു . അവര്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ഓര്ത്തു, പാളത്തിന്റെ മണം സഞ്ചാരത്തിന്റെത് മാത്രമോ, മരണത്തിന്റെത് കൂടിയല്ലേ!
' നീലിമയുടെ അമ്മാവന്‍ കാരണമാ രക്ഷപ്പെട്ടത്. ' തോമസ് പറഞ്ഞു:' ഇനി കുഴപ്പത്തിലോന്നു ചാടരുത്..'
നീലിമയുടെ അമ്മാവന്‍, കൊല്ലപ്പെട്ടവന്റെ എതിര്‍ ചേരിയില്‍ ആയതു കൊണ്ടല്ലേ കേസില്‍ ഇടപെട്ടത്? അല്ലാതെ ബലാല്‍സംഗം ചെയ്യപ്പെട്ടവളോടുള്ള താല്പര്യം ഒന്നുമല്ല. ശത്രുവിന്റെ ശത്രുവിനോട് കാട്ടിയ കാരുണ്യം. അതുകൊണ്ട് ശിക്ഷയില്‍ ഇളവ്.
നീലിമയുടെ കാര്യം മഹാ കഷ്ടമാ. അത് മറക്കണ്ട,' അജയന്‍ പറഞ്ഞു.
കുട്ടിക്കാലത്തെ ഒച്ചപ്പാട് നിറഞ്ഞ പകലുകള്‍. പറങ്കി മാവിന്‍ തോട്ടത്തില്‍, പാടവരമ്പത്തും ഓടി തിമിര്‍ത്ത ബാല്യം ബന്ധത്തിന്റെ പൊരുള്‍ അറിയാതെ വളരുകയായിരുന്നു. കോളേജില്‍ എത്തിയതോയാണ് അതിനു പുതിയ മാനങ്ങള്‍ ഉണ്ടായത്. കിളിരം കൂടി ചെമ്പിച്ച മുടിയോടെ ആരെയും കൊതിപ്പിച്ചുകൊണ്ട് ആ ഉടല്‍. അന്ന് ആരുടേയും വലയില്‍ വീഴാതിരിക്കാന്‍ താന്‍ ശ്രദ്ധിച്ചു. അവള്‍ തന്റെത്, തന്റേതു മാത്രമായി തന്റെ കുഞ്ഞിനെ പെറ്റ് ... കിനാവിനു നീളം കൂടുകയായിരുന്നു. ഇപ്പോഴോ? അവള്‍ മറ്റൊരാളുടെ ഭാര്യ ആയി കാണണം.തന്റെ മരവിപ്പിലേക്ക് വന്നു ആ ജീവിതം എന്തിനു നഷ്ടപ്പെടുത്തണം! അവള്‍ക്കെങ്കിലും സ്വസ്ഥത ഉണ്ടാവട്ടെ.
' ചെന്നാല്‍ ഉടനെ അനന്തനെ കണ്ടെത്തണം, എന്നിട്ട് മതി കറക്കമൊക്കെ...' തോമസ് പറഞ്ഞു.
ആ നഗരത്തില്‍ അനന്തന്‍ ഉള്ളതുകൊണ്ടാണല്ലോ യാത്രക്ക് ഒരുങ്ങിയത് തന്നെ. അനന്തന്റെ സഹായത്തോടെ കിശോരിയെ കണ്ടെത്തുക. വര്ഷം രണ്ടു കഴിഞ്ഞില്ലേ, അവള്‍ അവിടെ ഉണ്ടെന്നു ഉറപ്പൊന്നുമില്ല. മാത്രമല്ല ആ മനസ്ഥിതി മാറി കാണില്ലേ? എന്തായാലും കിശോരി നീ ഒരു നിമിത്തമാണ്. സഞ്ചാരത്തിലേക്ക് നീ എന്നെ കൈ പിടിച്ചുയര്‍ത്തുകയാണ്. നീ എനിക്ക് ആരുമല്ല, എങ്കിലും എന്തൊക്കെയോ ആണ് താനും.
എന്തുമാകട്ടെ, തനിക്കു യാത്ര ചെയ്യണം. തന്നെ അറിയാത്തവര്‍ക്കിടയിലൂടെ അങ്ങനെ സഞ്ചരിക്കുക. അവിടെ താന്‍ മറ്റൊരാളാണ്. കൊലപാതകിയല്ല എന്നത് വലിയ ആശ്വാസമല്ലേ. നാട്ടിലാണെങ്കില്‍ അങ്ങനെ ഒരു പേരിലെ നിലനില്‍ക്കാനാവൂ. ശിക്ഷിക്കപ്പെട്ടിട്ടും അതിലും വലിയ ക്രൂരതയായി ആ മനോഭാവം. അത് തകര്‍ക്കാന്‍ ഏതു വിപ്ലവത്തിനാണ് സാധ്യമാകുക . ലോകത്ത് നടന്നിട്ടുള്ള എല്ലാ വിപ്ലവവും വ്യവസ്ഥിതിയെ തകിടം മരിക്കാന്‍. എന്നാല്‍ മനസ്ഥിതി മാറ്റാന്‍ ഒരു വിപ്ലവം ഇനി വരേണ്ടിയിരിക്കുന്നു. ഇതൊരു മാറ്റവും മനസ്തിതിയുടെ മാട്ടത്തിലൂടെയെ സാധ്യമാകോ എന്നിരിക്കെ ആ വഴിക്ക് ഒരു ചിന്തയും നടക്കാതെ പോകുന്നത് ഏതു തത്വ ശാസ്ത്രത്തിന്റെ വൈരുധ്യത്താലാണ്?
പണത്തിനു ഞെരുക്കം വന്നാല്‍ അറിയിക്കണം,'അജയന്‍ പറഞ്ഞു.
'അനന്തനുണ്ടല്ലോ അവിടെ...'
തുണി മില്ലില്‍ സൂപ്രവൈസറായി അനന്തന്‍ പണിയെടുക്കുന്നു. താനും തോമസും അനന്തനും അജയനും നീലിമയും... അതായിരുന്നു കൂട്ടുകെട്ട്. പരസ്പരം അറിയാത്തതായി ഒന്നും തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.
പാളങ്ങളില്‍ ചിതറിയ രണ്ടു പെണ്‍ കുട്ടികളുടെ ശവം. അടിച്ചു കയറിയ ചോരയുടെ ചൂര്. മന്ത്രി ഹോമിച്ച രണ്ടു ജീവിതം. അയാള്‍ എയര്‍ കണ്ടീഷന്‍ ചെയ്ത വിദേശ കാറില്‍ സഞ്ചരിക്കുന്നു.
'നമുക്കയാളെ കൊല്ലാം', നീലിമയാണ് തുടക്കമിട്ടത്.
കത്തുന്ന മനസുകളില്‍ അതെളുപ്പം കുടുങ്ങി. കൃത്യം നിര്‍വഹിക്കാന്‍ മുന്നിട്ടിറങ്ങിയ നീലിമയെ വിലക്കി. തനിക്കാണ് ആ യോഗമുണ്ടായത്. പുനര്‍വായനയില്‍ അതിനെ എങ്ങനെ രേഖപ്പെടുത്തും? ഭാഗ്യമോ ദൌര്ഭാഗ്യമോ? പെണ്‍ വാണിഭം പിന്നെയും തുടരുന്നു. ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ പടവെട്ടുന്നവര്‍ പെണ്ണിന് വേണ്ടി ഒച്ച വയ്ക്കാന്‍ മറക്കുന്നു. ദൈവ സംരക്ഷകര്‍, പ്ഫൂ... നായിന്റെ മക്കള്‍...
വണ്ടിയുടെ വരവിനെ കുറിച്ച് മൈകിലൂടെ അറിയിപ്പ്. ക്ഷണത്തില്‍ ഇളകിയ സഞ്ചാരികള്‍. അടുക്കുന്ന വണ്ടിചക്രങ്ങളുടെ താളം കൊട്ടില്‍ നഷ്ടപ്പെടുന്ന നിശ്വാസങ്ങള്‍, യാത്രാ മൊഴികള്‍...
അദ്ധ്യായം മൂന്ന്
രണ്ടു രാത്രിയും ഒരു പകലും നീണ്ട യാത്ര. ആ സ്റ്റേഷനില്‍ അര മണിക്കൂര്‍ വണ്ടി നിര്ത്തിയിടും. ഇറങ്ങുന്നവര്‍ക്ക് വേഗം പോരാ എന്ന തോന്നല്‍, എങ്ങെല്ലാമോ ചെന്നു ചേരാനുള്ള തിടുക്കം. എങ്ങും നിറഞ്ഞ വിയര്‍പ്പിന്റെ, തുരുമ്പിന്റെയും മണം. ആയാസപ്പെട്ട് തിരക്കിലൂടെ പ്ലാറ്റ് ഫോമില്‍ ഇറങ്ങി. പുതിയ ഗന്ധമാണ് എതിരേല്‍ക്കുന്നത്. എങ്കിലും അതിനൊന്നും മരവിപ്പില്‍ നിന്നും തന്നെ മോചിപ്പിക്കാനുള്ള കരുത്തില്ല.
ചായ തട്ടിന് നേരെ നടന്നു. തിരക്കൊഴിയുമ്പോള്‍ അനന്തനെ കണ്ടെത്താം. ടെലിവിഷന്‍ സ്ക്രീനില്‍ സോപ്പിന്റെ പരസ്യം. യാത്രക്കിടയില്‍ കിട്ടിയ ഇടവേളയില്‍ താരത്തിന്റെ കുളിയില്‍ മതി മറന്നു സിമന്റു ബഞ്ചില്‍ ഇരിക്കുന്നവര്‍.
'ഫിറോസ്'...
തിരിഞ്ഞു നോക്കി. തിരക്കിലൂടെ നടന്നടുക്കുന്ന അനന്തനെ പെട്ടെന്ന് മനസിലായില്ല. പണ്ടവന് ദീക്ഷയുണ്ടായിരുന്നു. തോള്‍ സഞ്ചിയുണ്ടായിരുന്നു. നാവില്‍ കവിതയുണ്ടായിരുന്നു, അത് ചൊല്ലി കൊണ്ടിരിക്കുകയും. അപ്പോഴും ഉള്ളില്‍ പിറക്കാത്ത കവിതകള്‍ ഓളം വെട്ടി കൊണ്ടിരുന്നു . ഇന്ന്, മീശ വടിച്ചു, മുടി ക്രോപ് ചെയ്തു, ശരിക്കും ഉത്തരേന്ത്യന്‍ വേഷമായി അവന്‍.
'എത്ര കാലമായെടാ കണ്ടിട്ട്! ' അന്തന്തന്‍ കെട്ടി പിടിച്ചു:' നീയാകെ ക്ഷീണിച്ചു, താടീം മുടീം... എന്തൊരു കോലം...'
' ബ്രഷ് പിടിക്കേണ്ട കയ്യില്‍ കൂടം കിട്ടിയാല്‍ എന്ത് ചെയ്യും. ക്യാന്‍വാസ് കരിങ്കല്ലും. ഓരോ അടിയിലും ഓരോ ചിത്രം മരിച്ചു കൊണ്ടിരുന്നു... ഓരോ നുണയിലേക്കും ആഞ്ഞടിച്ചു തീ പാറിച്ചു... ജയിലില്‍ സുഖവാസത്തിനു പോയതല്ലല്ലോ...'
'സഹിക്കുക...'
കല്‍പ്പൊടി നിറഞ്ഞ കാറ്റ് മുഖത്തു തട്ടി. നിരത്തില്‍ ഉണങ്ങി പറ്റി ചേര്‍ന്ന കുതിര ചാണകം. വഴിവക്കിലെ പൊന്തകളില്‍ തീട്ട പന്നികള്‍. കുടിലിനു മുന്നില്‍ ചൂടി കട്ടിലില്‍ കിഴവന്റെ മയക്കം. കട്ടില്‍ കാലിലേക്ക് മൂത്രമൊഴിച്ചു മണത്തു നില്‍ക്കുന്ന നായ
രണ്ടു നിലയുള്ള ഓടു മേഞ്ഞ വീടിന്റെ താഴെയുള്ള മുറിയിലാണ് അനന്തന്‍ താമസിക്കുന്നത്. ഇടനാഴിയിലെ നരച്ച ഇരുട്ടില്‍ നിന്നും മുകളിലേക്കൊരു മരക്കോണി. കോണിയുടെ അറ്റത്തു താഴേക്കു നോക്കി ആരെയോ പ്രതീക്ഷിചിട്ടെന്ന പോലെ കിഴവന്‍. ജുബക്ക് മീതെ നരച്ച കോട്ട് അണിഞ്ഞിരുന്നു. ഇടയ്ക് ഇളകുകയും കൊട്ടുവായിടുകയും.... അയാളെ എന്തോ അലട്ടുന്നുണ്ടെന്നു വ്യക്തം.
അനന്തന് പിന്നില്‍ മുറിയില്‍ കടന്നപ്പോള്‍ മണ്ണെണ്ണയുടെ ചൂര് അനുഭവപ്പെട്ടു. ജാലകം തുറന്നിട്ടും പുറത്തേക്ക് പോകാന്‍ മടിച്ച മണം.
'നിന്നെ ജയിലില്‍ വന്നു കാണണം എന്നുണ്ടായിരുന്നു... പിന്നെ അവിടത്തെ അവസ്ഥയെ കുറിച്ചോര്‍ത്തു വേണ്ടെന്നു വച്ചു, രാജകുമാരനെ പോലെ ജീവിച്ചിട്ട്...'
'ആരും വരരുതേ എന്നാശിച്ചു. സന്ദര്‍ശകരെ കണ്ടാല്‍ സങ്കടം. പുറത്തെ സ്വാതന്ത്ര്യത്തെ കുറിച്ച് അപ്പൊ ഓര്‍ക്കും..വല്ലാത്ത നടുക്കവും...'
'നീലിമ?'
'വന്നിരുന്നു, മൂന്നു വട്ടം... പിന്നെ വിലക്കി, പോലീസിന്റെ അറയ്ക്കുന്ന നോട്ടം എങ്ങനെ സഹിക്കും...'
തലയണ മതിലോട് ചാരി വച്ച് കിടന്നു. ഒട്ടു നേരം തീവണ്ടിയുടെ കിതപ്പ് മുഴച്ചു നിന്നു. കണ്ണടച്ച് അറിയാത്ത ഇടങ്ങളിലേക്ക് അങ്ങനെ താളം കൊട്ടി. അവിടെ താന്‍ മറ്റൊരു വണ്ടി.
' എന്തായാലും കിശോരി എന്ന ഭ്രാന്തി പെണ്ണ് കാരണം നീ ഇവിടെ എത്തി.'
'അറിയോ അവളെ?'
' പണച്ചാക്കിന്റെ മകള്‍, ആക്ടിവിസം എന്തെന്നറിയാത്ത ആക്ടിവിസ്റ്റ്... എന്തും ആകാന്നാ പെണ്ണിന്റെ വിചാരം... ആ ഇനത്തിനെ വല്ല മുള്ള് മുരുക്കിലും കയറ്റണം... പന്നി, പ്ഫൂ ...'
' തീര്‍പ്പ് കല്‍പ്പിക്കല്ലേ, നമുക്കവളെ കാണാം...'
'എന്നെ വിട്ടേര്, നീയായി നിന്റെ പാടായി...'
നീ കവിതയെഴുത്ത് നിര്‍ത്തീന്ന് കേട്ട്...'
; നിര്‍ത്തി. കുടുംബ ഭാരം വന്നു വീണപ്പോള്‍ അത് തകര്‍ന്നു... എല്ലാം ഒന്ന് നേരെയായിട്ട് എഴുതാം എന്ന് കരുതി. എവിടുന്നു...'
' അതൊക്കെ വെറും തോന്നലാ... ഒരിക്കല്‍ നിര്‍ത്തിയാല്‍ പിന്നെ ആ ഉറവ പൊട്ടിച്ചെടുക്കാന്‍ പാടാ... ചിലപ്പോള്‍ ഒരിക്കലും കഴിഞ്ഞെന്നു വരില്ല. '
' ഓരോ പ്രശ്നങ്ങള്‍ ... ഒന്നോഴിയുമ്പോള്‍ മറ്റൊന്ന്‍... എനിക്ക് ഒന്നില്‍ നിന്നും മോചനമില്ല... '
' എഴുത്ത് തുടങ്ങുക...'
' പണ്ട് ഒരു ചായ കുടിക്കണ നേരം മതി കവിത എഴുതാന്‍ എന്ന് എകണോമിക്സിലെ ഊര്‍മിള പറഞ്ഞപ്പോള്‍ ഞാന്‍ തെറി വിളിച്ചത്... നീ അന്നവളെ താങ്ങി... എഴുത്തിനു മുമ്പ് അനുഭവിക്കുന്ന വേദനയെ കുറിച്ചായിരുന്നു നിന്റെ ചിന്ത. മനസ് കലങ്ങി, അശാന്തിയില്‍ പെട്ട്... ഊര്‍മിള അങ്ങനെ ഒന്ന് അനുഭവിചിരുന്നോ എന്ന് നമ്മള്‍ തിരക്കിയില്ല... പക്ഷെ പ്രശാന്തമായ മനസ് വേണം കവിതയ്ക്ക് എന്ന് പറഞ്ഞ ഷംസ് നെ നീ കണക്കിന് കൊട്ടി.. ഓര്‍മയില്ലേ , ആ ബാലുശേരിക്കാരന്‍... ആളിപ്പോള്‍ ബഹരൈനിലാ...'
' അവന്റെ മലബാറിലെ കാക്ക എന്ന കവിത... ആ വരികള്‍ ഇന്നും ഓര്‍മയുണ്ട്... തല്ലു കൂടിയും ഇണങ്ങിയും ആ നാളുകള്‍... ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ,കൊതി.
ഇടനാഴിയിലെ കാലൊച്ചകള്‍.. ആരോ മരക്കോണി കയറുന്നു. മുകളില്‍ ഒരു വാതില്‍ തുറന്നടയുന്നു.
' അത് കിഴവന്റെ മുറിയാണ്, ലല്ലു ഭായിയുടെ...' അനന്തന്‍ പറഞ്ഞു.
അവിടെ ഇരുന്നാല്‍ അനന്തന് ഒച്ചയിലൂടെ എല്ലാം കാണാം. താഴെയോ മുകള്‍ നിരയിലോ ഏതെല്ലാം മുറികള്‍ തുറന്നടയുന്നു, ആരൊക്കെ പോകുന്നു എന്നെല്ലാം. എന്നാല്‍ ലല്ലു ഭായിയുടെ മുറിയിലേക്ക് പോകുന്നവര്‍ ആരെന്നു മാത്രം അവനറിയുന്നില്ല. പക്ഷെ ഒന്നറിയാം ഉടലിന്റെ ദാഹം തീര്‍ക്കാന്‍ പോകുന്നവര്‍. അല്ലാതെ ആരും ലല്ലു ഭായിയെ തേടി വരാറില്ല. മങ്ങിയ ഇരുട്ട് ഏതെല്ലാമോ നിഗൂടതകള്‍ പേറുന്നു. ഇപ്പോള്‍ വള കിലുക്കം കേള്‍ക്കായി. പെണ്‍ കുട്ടിയുടെ ഉച്ചത്തിലുള്ള ചിരി. കിഴവന്റെ ശാസനയും.
ഫിറോസ് നിശബ്ദം കണ്ണടച്ചു. മലമുകളിലെ ചിത്രം. പഴയത്. ഒരാണ്‍ കുട്ടിയും പെണ്‍ കുട്ടിയും മുഖാ മുഖം. തികട്ടിയ വൃശ്ചിക പുല്ലിന്റെ മണം. സായാഹ്നത്തില്‍ അതിനു പ്രത്യേകിച്ചൊരു ലഹരിയുണ്ട്.
കാലേ കൂട്ടി തയ്യാറാക്കിയ പോലെയാണ് അവിടെ എത്തിയത്. സാധാരണ വായന ശാലയില്‍ നിന്നും പുസ്തകം എടുത്താല്‍ നേരെ വീട്ടില്‍ പോകുകയാണ് പതിവ്. അവിടേക്ക് നടന്നതുമാണ്. വഴി രണ്ടായി പിരിയുന്നിടത്ത് എത്തിയപ്പോള്‍ താന്‍ നിന്നു. നീലിമക്ക് ശങ്ക ഇല്ലാതെയല്ല.
' മല കയറാം, അസ്തമയം കാണാം...'
'ഇന്നെന്താ ചെക്കന് പതിവില്ലാതെ ഒരാശ...'
' ചുമ്മാ പോകാന്നെ...'
'മ്...'
പുല്ലാഞ്ഞി പടര്‍പ്പുകള്‍ വകഞ്ഞു മല കയറുമ്പോള്‍ എന്തെന്നില്ലാത്ത വിവശത. താഴുന്ന സൂര്യന്റെ ഭ്രമിപ്പിക്കുന്ന നോട്ടം. മധുരമുള്ള അസ്വസ്തതയിലേക്ക് അങ്ങനെ സ്വയം നഷ്ടപ്പെട്ടു ...
' ദേ, ചെക്കാ വേണ്ടാട്ടോ...'
പിന്നെ അവളും മിണ്ടാതായി. ആഴം തേടിയ കാറ്റിന്റെ ഹുങ്കാരം മാത്രം ശേഷിച്ചു...
മറ്റൊരു കാലൊച്ച കോണിപടിയിലൂടെ . അവര്‍ മൂന്നു പേരുണ്ടെന്ന് അനന്തന്‍. വ്യത്യസ്ത പ്രായക്കാര്‍, ഒരാള്‍ തടിയന്‍, കിളിരം കുറഞ്ഞ ഒരാള്‍, മറ്റൊരാള്‍ മെലിഞ്ഞിട്ടു. അനന്തന്‍ കണക്കു കൂട്ടി.
ഇന്ന് കിഴവന്‍ കോലാ...' അനന്തന്‍ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ച ഉറങ്ങി കിടക്കുകയായിരുന്നു . ചിലപ്പോള്‍ വല്ലാത്ത വരള്‍ച്ച. കിഴവനെ സംബന്ധിച്ചിടത്തോളം അത് അസഹ്യമാണ്. അവിടെ പണം പ്രശനമല്ല. ഒന്നും കൊടുത്തില്ലെങ്കിലും കുഴപ്പമില്ല. അനന്തനെ ആ ഒഴിവിലേക്ക് അയാള്‍ എത്രയോ വില്സിഹിരിക്കുന്നു. പോയില്ല.
' നിനക്കൊന്നു പോയി നോക്കാമായിരുന്നു...' ഫിറോസ് പറഞ്ഞു : കാര്യങ്ങളൊക്കെ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാ...'
'എന്റെ പട്ടി പോകും...'
ആദ്യമൊക്കെ ലല്ലു ഭായിക്ക് കൊയ്ത്തായിരുന്നു. പാതിരാത്രിയിലും ഇടവഴി നിറയുന്ന കാറുകള്‍. കാലമോ മനോഭാവമോ മാറിയത്, തിരക്കൊഴിഞ്ഞതിനു കാരണം...
ബൂട്ടിന്റെ ശബ്ദം പോകുന്നതും പടിയിറങ്ങുന്നതും കേട്ടു. ഏതോ പോലീസുകാരന്‍ പിരിവിനു ഇറങ്ങിയത്. എത്ര കൃത്യ നിഷ്ടയാണ് അക്കാര്യത്തില്‍ പൊലീസിന്. ആ മുറിയില്‍ നിന്നും ഒഴുകിയെത്തുന്ന പെന്‍ ശബ്ദം. ആ ലോകത്ത് എന്തെല്ലാം സംഭവിക്കുന്നുണ്ടാവാം... കണ്ണുകളടച്ചു. എല്ലാ ശബ്ദവും ഒരു ബിന്ദുവിലേക്കെന്ന പോലെ. പഴയതും പുതിയതും ഇരമ്പി കയറുന്നു. അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്വരം ഏതാണ്? നീലിമയുടെതല്ലേ? എന്തോ...
അദ്ധ്യായം നാല്
സന്ധ്യയില്‍ കൂപ്പു കുത്തുന്ന തിരകള്‍. തീരത്ത് മനുഷ്യര്‍ ഇരുണ്ട നിഴലുകളായി മാറി. ആളുകള്‍ക്ക് ഇനി അവിടം വിട്ടു പോകാനുള്ള തിരക്ക്. മനസ്സില്‍ കുറിച്ചു, നിഴലിനു പുറകെ പായുന്നവര്‍ നിഴലായി മാറുന്നു. പൊള്ളയായ സങ്കല്പപങ്ങളിലൂടെ ആടിയുലഞ്ഞു ഒടുക്കം എടുക്കാചരക്കായി മാറുന്നു. കടല വിറ്റു നടന്ന പയ്യന്റെ സ്വരം ഒഴിഞ്ഞു. പകലിന്റെ മരണം. അത് ഇരുട്ടിലേക്ക് മനുഷ്യനെ എറിയുന്നു. യുദ്ധത്തിന്റെ മുറിവുകള്‍ കണക്കെ തിരകള്‍.
' ഇത് ദാണ്ടി. ഇവിടെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയോടൊപ്പം കുറെ പേര്‍ ഉപ്പുണ്ടാക്കാന്‍ എത്തിയിരുന്നു. നാം ഗാന്ധിയെ മാത്രം ഓര്‍ക്കുന്നു. മറ്റുള്ളവരേയോ? ' ഗൈഡിനെ പോലെ കിശോരി പറഞ്ഞു നിര്‍ത്തി.
ഫിറോസ് നിശബ്ദം കേട്ടു. ഇതിഹാസത്തിന്റെ മണ്ണാണ് അതെന്നു വിശ്വസിക്കാന്‍ പ്രയാസം. ഉപ്പുസത്യാഗ്രഹം നടന്നതിന്റെ അടയാളങ്ങള്‍ ഇല്ല.
' മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി....' അവള്‍ ആ പേര്‍ ആവര്‍ത്തിച്ചു. ചുരുങ്ങിയത് ഗാന്ധിജി എന്നെങ്കിലും പറഞ്ഞു കൂടെ? എന്തിനാണ് ആ നാമം അങ്ങനെ വലിച്ചു നീട്ടി അരോചകം ആക്കുന്നത്? അതെ കുറിച്ച് ചോദിച്ചില്ല , സംസാരത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തരുതല്ലോ...
പിന്നീട് ബസ് സ്ടാന്റിന്റെ അരികെയുള്ള കടയില്‍ നിന്നും ചായ വാങ്ങി കുടിക്കുന്നതിനിടയില്‍ അവള്‍ എന്തോ ഓര്‍ത്തിട്ടെന്ന പോലെ പറഞ്ഞു:
' എന്തുകൊണ്ട് മഹാത്മാ ഗാന്ധി എന്ന് ഞാന്‍ പറയുന്നില്ല എന്ന് നീ ചിന്തിച്ചിരിക്കും. എനിക്കറിയാം പലവട്ടം നീയത് ചോദിക്കാന്‍ ആഞ്ഞതാണ് എന്ന്. സത്യമല്ലേ? മഹാത്മാവ് എന്ന് വച്ചാല്‍ ദൈവമാണ്. മനുഷ്യനെ നാം ദൈവമായി കാണുന്നത് ശരിയല്ല. മനുഷ്യന്‍ മനുഷ്യനും ദൈവം ദൈവവുമാണ്. എന്നാല്‍ മനുഷ്യന്‍ രണ്ടു കാലില്‍ നടക്കുന്ന ഒരു മൃകവും . അവിടെയാണ് നാം മൃകീയത എന്നൊക്കെ പറയുന്നത്. എന്നാല്‍ മൃകീയത എന്ന് പറയുമ്പോള്‍ നമുക്ക് തെറ്റ് പറ്റുന്നുണ്ട്, മൃകത്തിന്റെ ഗുണങ്ങള്‍ മനുഷ്യനില്‍ ദര്‍ശിക്കാന്‍ ആവുന്നില്ല . പ്രത്യേകിച്ച് ഇക്കാലത്തെ മനുഷ്യനില്‍... മൃകം സ്വന്തം വര്‍ഗത്തെ കൊല്ലുന്നില്ല. എന്നാല്‍ മനുഷ്യര്‍ യാതൊരു കാരണവും ഇല്ലാതെ മനുഷ്യനെ കൊല്ലുന്നു...
ഈ ചെറിയ തല എന്തെല്ലാം പേറുന്നു... " ഫിറോസ് പറഞ്ഞു.
' എനിക്ക് ഒരുത്തന്റെം സര്ട്ടിഫിക്കട്റ്റ് വേണ്ട, ഞാന്‍ ഞാനാ.. '
അവളോടുള്ള മതിപ്പ് വര്‍ദ്ധിച്ചു. രണ്ടു ദിവസത്തെ അടുപ്പമേ ഉള്ളൂ. എന്നാല്‍ അതിലേറെ തങ്ങള്‍ അടുത്തു കഴിഞ്ഞു. സമാന മനസ്കരായ രണ്ടാള്‍ക്ക് അടുക്കാന്‍ എത്ര നേരം വേണം... യാതൊരു മറയുമില്ലാതെ എന്തും തമ്മില്‍ സംസാരിക്കാം. പ്രണയത്തില്‍ പോലും കിട്ടാത്ത ഒന്ന്.
ആദ്യമായി അവളെ കാണാന്‍ ചെന്നത്. കൂടെ അനന്തന്‍ ഉണ്ടായിരുന്നു. ഏറെ നിര്‍ബന്ധിച്ച ശേഷമാണ് അവന്‍ വന്നത്. വീടിനു മുന്നില്‍ എത്തിയതോടെ കാര്യ കാരണമില്ലാത്ത അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. ചൌരസ്യയുടെ പുല്ലാങ്കുഴല്‍ ഗീതം ഇറയത്തു ഒഴുകി കൊണ്ടിരുന്നു. അത് പൂക്കളിലെക്കും അനന്തതയിലെക്കും. പോരെ പോരെ താന്‍ എന്താണോ തേടി കൊണ്ടിരിക്കുനത് അവിടെ എത്തിച്ചേര്‍ന്ന പ്രതീതി. അതെ കുറിച്ച് പറഞ്ഞപ്പോള്‍ അനന്തന്‍ പറഞ്ഞു:
'നിനക്ക് വട്ടാ... മനസ്സില്‍ അങ്ങനെ പലതും കിടക്കും.. തേടി കൊണ്ടിരിക്കുക. ഇതെന്താ ഗുരു കുലമോ?'
വരാന്തയിലേക്ക് ഇറങ്ങി വന്ന കിശോരിയെ കണ്ടു പകച്ചു. അഞ്ചര അടിയോളം ഉയരമുള്ള അവള്‍ പാല്‍ നിലാവ് കണക്കെ. ആ മുഖം ശാന്തമായിരുന്നു. അതേ ശാന്തതയില്‍ അവള്‍ പറഞ്ഞു:
' വെരി ഗുഡ്... കൃത്യ സമയത്ത് എത്തി... ചിത്രകാരന്‍ മാത്രം നിന്നാല്‍ മതി...'
അത് അനന്തന് രക്ഷയായി. ഫിറോസ് ദീനമായി അവനെ നോക്കി. താന്‍ തനിയെ... അത് കണ്ട ഭാവം നടിക്കാതെ അനന്തന്‍ രംഗം വിട്ടു.
' വരൂ അകത്തിരിക്കാം...'
ആകെയൊരു അങ്കലാപ്പ്. അതുവരെ ഉണ്ടായിരുന്ന ധൈര്യമൊക്കെ ചോര്‍ന്നു. പഞ്ഞികെട്ട് കണക്കെ അനുഗമിച്ചു കസേരയില്‍ ഇരുന്നു
പലരും ചിത്രം വരച്ചു. ഒരു വാഹക്കും കൊള്ളില്ല, ഒടുക്കം ആ പണി വേണ്ടെന്നു വച്ചു. എന്തായാലും ഇത്ര കഷ്ടപ്പെട്ട് ദൂരെ നിന്നും വന്നതല്ലേ, എങ്ങനെ ഒഴിവാക്കും. സാരോല്ല വരചോളൂ. എന്തൊക്കെ വേണമെന്ന് പറഞ്ഞാല്‍ മതി...'
'കുറച്ചു ദിവസം എനിക്ക് തരിക. മറ്റൊന്നിനുമല്ല, ചുമ്മാ കറങ്ങി നടക്കാന്‍...'
നിങ്ങള്‍ കൊള്ളാലോ, പുതിയ ആവശ്യം ആണല്ലോ. നടക്കട്ടെ. എനിക്കും അങ്ങനെ അലഞ്ഞു തിരിയല്‍ ഇഷ്ടമാ...'
കിശോരിയുടെ അച്ഛന് സ്വര്‍ണ കടയുണ്ട്, തുണി മില്ലുണ്ട്. അമ്പതു കിലോ മീറ്റര്‍ അകലെയായി ഒരെസ്റ്റെറ്റ് ബംഗ്ലാവ്... ഭാര്യക്ക് വേണ്ടി വാങ്ങിയതാണ് അത്. കിശോരി കുട്ടിയായിരിക്കെ അവള്‍ മരിച്ചു. അതിനു ശേഷം അയാളവിടെ കാലു കുത്തിയിട്ടില്ല.
കിശോരി പഠനം കഴിഞ്ഞു വെറുതെ നില്‍ക്കുകയാണ്. ഒരു വര്‍ഷത്തെ ഇടവേള എടുത്തിരിക്കുന്നു. ആ ഒരു വര്ഷം കൊണ്ട് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ പട്ടിക നീണ്ടത്. കുറെ യാത്ര ചെയ്യുക. മനുഷ്യരെ അറിയുക. പ്രകൃതിയുമായി ഇഴുകി ചേരുക. അതിനു ശേഷം പൂനെക്ക് വണ്ടി കയറും. അവിടെ നിന്നും സംവിധായക കല അഭ്യസിക്കുക.
സംവിധായക കല പഠിക്കേണ്ടത് അല്ല എന്ന് കൂടി അവള്‍ പറഞ്ഞു. ആദ്യമായി മനസ്സില്‍ സിനിമ ഉണ്ടാവണം. അതത്രയും അടക്കി വയ്ക്കാന്‍ സ്വയം ശീലിക്കുക. പിന്നെ എന്തിനു എന്ന ചോദ്യത്തിന് ഇത്ര മാത്രമേ അവള്‍ക്കു ഉത്തരം ഉള്ളൂ:
' ഞാന്‍ സംവിധായക ആണ് എന്ന് പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കുമോ? എനിക്കൊരു സര്‍ട്ടിഫിക്കറ്റു വേണം. അതിന്റെ തണലില്‍ നിന്നും ഞാന്‍ പടികള്‍ ചവിട്ടും. പക്ഷെ സിനിമ ആത്യന്തികമായി എന്റെതാകും. ഞാന്‍ ഉള്ളാലെ കാണുന്ന സിനിമ... അത് എങ്ങനെ വേണമെന്ന് ഞാന്‍ തീരുമാനിക്കും.'
മതിപ്പ് കൂടിയതേയുള്ളൂ. ആഗോളീകരണ കാലത്ത് കച്ചവട മനസ്ഥിതിക്കാര്‍ക്ക് ഇടയില്‍ ഇങ്ങനെയും ഒരാള്‍. സ്ത്രീ ആയാല്‍ ഇങ്ങനെ വേണം. സ്വന്തമായ തീരുമാനങ്ങള്‍, നിലപാടുകള്‍.
ബസ്സില്‍ തണുത്ത കാറ്റ് അടിച്ചു കയറി. അവളുടെ മുടി പറന്നു മുഖത്തു വീണു. പോകെ പോകെ മധുരമുള്ള നൊമ്പരം അനുഭവപ്പെടാന്‍ തുടങ്ങി.
' എത്ര ദിവസമായി നിന്നെ എഴുന്നള്ളിക്കുന്നു. ഇതുവരെ ചിത്രത്തിന്റെ പണി തുടങ്ങിയില്ല. ' കിശോരി പറഞ്ഞു.
' പതുക്കെയാകാം. പോയിട്ട് എനിക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ല. '
'നീ ആള്‍ കൊള്ളാമല്ലോ...'
'സത്യം പറയൂ, നിനക്കെന്തിനാ നഗ്ന ചിത്രം?'
'നാട് മുഴുക്കെ പ്രദര്‍ശിപ്പിക്കാന്‍... ആണെന്നും പറഞ്ഞു നടക്കുന്ന കോന്തന്മാര്‍ കണ്ടു രസിക്കട്ടെ...'
അവള്‍ പൊട്ടി ചിരിച്ചു.
അമ്പരപ്പോടെ അവളെ നോക്കി. എന്തിനാണ് അങ്ങനെ ഒരു ചിത്രം? അതും സ്വന്തം നഗ്നത.. പ്രദര്‍ശിപ്പിക്കാന്‍ ആണെങ്കില്‍ ക്യാമറയില്‍ പകര്‍ത്തിയാല്‍ പോരെ? എന്തിനു അഞ്ചോ പത്തോ മിനിട്ട് ദൈഘ്യമുള്ള ചിത്രമാക്കുകയും ആകാം. അതിനപ്പുറം അവള്‍ എന്തെല്ലാമോ തേടുന്നുണ്ട്. സ്വന്തം നഗ്നത കലാകാരന്‍ എങ്ങനെ കാണുന്നു എന്നറിയാനോ ? ഹേയ്, അതാവില്ല. ഇത്ര പഠിപ്പും പക്വതയും ഉള്ള ഒരാളില്‍ നിന്നും അങ്ങനെ ഒന്ന് പ്രതീക്ഷിക്കുന്നത് അബദ്ധമാകും...
' നീ കരുതുന്നത് പോലെ ഈ നിമിഷം വരെ ഒരുത്തന് മുന്നിലും ഞാന്‍ തുണിയില്ലാതെ നിന്നിട്ടില്ല.'
'പിന്നെ?!'
'അതൊക്കെ ഒരു രഹസ്യമാ... നീയാദ്യം ചിത്ര രചനക്ക് ഒരുങ്ങുക... എന്നിട്ട് സ്വയം അറിയുക..'
അവള്‍ പുറത്തു നോക്കി. തനിക്കു പിടി കിട്ടാത്തതായി എന്തെല്ലാമോ അവളില്‍...അവളുടെ കാഴ്ചയല്ല തന്റേത്. ഒരേ കാഴ്ച്ചയെ തങ്ങള്‍ രണ്ടായി വായിക്കുന്നുണ്ട്. തങ്ങള്‍ രണ്ടാകുമ്പോള്‍ പോലും ആന്തരികമായി എങ്ങെല്ലാമോ ഒന്നാകുന്നു. തന്നിലെ ഒന്ന് അവളിലെ ഒന്ന്. ആഴത്തില്‍ നോക്കിയാല്‍ ആ ഒന്ന് എന്തെന്നു രണ്ടാള്‍ക്കും അറിയില്ല എന്നതാണ് നേര്. അതുകൊണ്ട് സ്വയം ഇറങ്ങി ചെല്ലുക. ഉള്ളിലേക്ക് ...അതറിഞ്ഞാല്‍ പിന്നെ എല്ലാം വ്യക്തമായി.
കണ്ണടച്ച് അവളെ ഉള്ളില്‍ പ്രതിഷ്ടിക്കാന്‍ നോക്കി. കാതിനു താഴേക്കു പൊടിഞ്ഞ ചെമ്പന്‍ രോമങ്ങള്‍. മലര്‍ന്ന കീഴ്ച്ചുണ്ടിലെ വെട്ട്. ഉയര്‍ന്ന നാസിക... അതാണ് അവളുടെ ചിത്രമെങ്കിലും അതവളല്ല. പിന്നെ അവള്‍ ആരാണ്?
അദ്ധ്യായം അഞ്ച്
അനന്തന്‍ കാത്തിരിക്കുകയായിരുന്നു. നേരം പത്തെങ്കിലും കഴിഞ്ഞു കാണും. കിശോരിയോടൊത്തുള്ള സഞ്ചാരത്തില്‍ നേരം പോകുന്നത് അറിയില്ല.
'ഞാനിന്നു നേരത്തെ വന്നു. ഒരു സിനിമക്ക് പോകാമെന്ന് കരുതി. നിന്നെ കിട്ടണ്ടേ... എവിടുന്നു അവളെ കിട്ടിയതോടെ നീ എല്ലാം മറക്കുന്നു...' അനന്തന്‍ പറഞ്ഞു.
'ഉവ്വ്, എന്നെ പോലും മറക്കുന്നു...'
'എങ്കില്‍ അവളെയും കെട്ടി ഇവിടെയങ്ങ് കൂട്....'
' ആലോചിക്കാവുന്നതേയുള്ളൂ...'
' ഒരുത്തി നിന്നെയും കാത്തു കണ്ണില്‍ എണ്ണ ഒഴിച്ച് ഇരുപ്പുണ്ടെന്ന ഓര്മ വേണം... '
കിടന്ന പാടെ ഉറങ്ങി. എപ്പോഴോ അസുഖകരമായ സ്വപനം കിടുക്കി. ഞെട്ടിയുണര്‍ന്നു . പശ്ചാത്തലം വിറപ്പിച്ചു കടന്നു പോകുന്ന തീവണ്ടി. പയ്യെ എണീറ്റ് വാതില്‍ തുറന്നു പുറത്തു കടന്നു. മുകള്‍ നിരയില്‍ വാതില്‍ പാളികള്‍ക്കിടയിലൂടെ തെറിച്ചു വരുന്ന വെളിച്ചം. ഹിന്ദുസ്ഥാനി സംഗീതം. തെല്ലു നേരം സംഗീതത്തിന് കാതു കൊടുത്ത് അങ്ങനെ... അപ്പോള്‍ എവിടെ നിന്നുമാണ് ലല്ലു ഭായി പ്രത്യക്ഷപ്പെട്ടത്? ചിരകാല പരിചയം നടിച്ചു ചന്തിക്ക് മുട്ടി മുന്നില്‍ നിന്ന് ഇളിച്ചു.
'എന്താ സാബ്, ഇവിടെ ഇങ്ങനെ നിന്ന് കളഞ്ഞത്? നൂറു ഉറുപ്പികയുടെ കാര്യമല്ലേ ഉള്ളൂ... വരണം സാബ്...'
' ഞാന്‍ ആ ടൈപ്പല്ല...'
' അല്ല സാബ് അങ്ങനെ മുകളില്‍ നോക്കി നിന്നപ്പോള്‍ ഞാന്‍ കരുതി. '
'പോടോ കിഴവാ... മനുഷ്യനെ മിനക്കെടുത്താന്‍ ഓരോന്ന് അവതരിച്ചോളും... നാശം...'
അയാള്‍ വായിലെ തംബാക്ക് തുപ്പി വേഗം കോണി കയറി.
ലല്ലു ഭായി. കിഴവന്റെ പേര് അതാവണം എന്നില്ല. മറ്റെന്തോ. നാല് പെണ്‍ കുട്ടികളോടൊപ്പം അയാള്‍.
സന്ധ്യ മയങ്ങിയാല്‍ പിന്നെ അയാള്‍ക്ക് അങ്കലാപ്പാണ്. പ്രത്യേകിച്ച് കസ്റ്റമര്‍ കുറയുന്ന ദിവസം. അയാള്‍ നിരത്തിലെക്കും തിരിച്ചു ആ മുറിയിലേക്കും നടന്നു ക്ഷീണിക്കുന്നു. ടാക്സിക്കാരെ പോലും അവിടേക്ക് ക്ഷണിക്കുന്നു. ആ നേരം എത്ര വില കുറച്ചും സ്ത്രീകളെ നല്‍കാന്‍ തയ്യാറാണ്. വരുമാനം കുറഞ്ഞാല്‍ പിന്നെ അയാള്‍ക്ക് നിലനില്‍പ്പില്ല. അതോടെ ആ നിമിഷങ്ങള്‍ ചത്തു പോകുന്നു. ദില്ലിയില്‍ ഇരിക്കുന്ന ശരത് സക്സേനയോടു സമാധാനം പറയേണ്ടി വരുന്നതാണ് ഏറ്റവും ദുരിതം. ഇരുപതോളം നഗരങ്ങളിലായി ശാഖകള്‍ , വിദേശങ്ങളില്‍ വേറെയും. ഓരോ കേന്ദ്രത്തിലെയും വരുമാനം അറിഞ്ഞേ അയാള്‍ ഉറങ്ങാന്‍ കിടക്കൂ.
അന്ന് ദില്ലിയില്‍ നിന്നും നാല് പെണ്‍ കുട്ടികളെയും കൂട്ടി പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ശരത് സക്സേന ഓര്‍മപ്പെടുത്തി :
' ടാര്‍ജറ്റിനു താഴേക്കു ഒരിക്കലും പോകരുത്. നോക്കിയും കണ്ടും നിന്നെക്കുക. അല്ലെങ്കില്‍ നിന്റെ പണി പോകും...'
'ശരി സാബ്...' ലല്ലു ഭായി പറഞ്ഞു.
പെണ്‍ കിടാങ്ങള്‍ കാഴ്ചയില്‍ സുന്ദരികളാണ്. നേരത്തെ വിദേശ രാജ്യങ്ങളില്‍ ആയിരുന്നു അവര്‍. അവിടെ നിന്നുകൊണ്ട് അവര്‍ എത്രയോ വിദേശ നാണ്യം ശരത്തിന് നേടി കൊടുത്തിട്ടുണ്ട് . അതൊന്നും അയാള്‍ ഓര്‍മയില്‍ വയ്ക്കാറില്ല. കാരണം അയാളെ സംബന്ധിച്ചിടത്തോളം ആ പെണ്‍ കുട്ടികള്‍ അയാള്‍ക്ക് വേണ്ടി പിറന്നവരാണ്. ദാരിദ്ര്യം അവര്‍ക്ക് ലഭിച്ചത് തന്റെ താവളത്തില്‍ എത്തുന്നതിനു വേണ്ടിയാണ്. അവര്‍ തൊഴിലില്ലാത്തവര്‍ ആയതും തനിക്കു വേണ്ടി. അതുകൊണ്ട് അവരുടെ മജ്ജയും മാംസവും തനിക്കു കവരാം. അതില്‍ നന്ദി എന്ന പദത്തിന്റെ പ്രയോഗം വേണ്ടി വരുന്നില്ല.
ലല്ലു ഭായി അകത്തു കടന്നു വാതില്‍ കുറ്റിയിട്ടു. ഗീത ഒഴികെയുള്ളവര്‍ ഉറങ്ങി കഴിഞ്ഞു. അയാള്‍ ഒരിരയെ എങ്കിലും തപ്പി കൊണ്ടുവരുമെന്ന് അവള്‍ കരുതി. എന്നാല്‍ അയാള്‍ നേരെ ചെന്ന് അലമാര തുറന്നു മദ്യ കുപ്പി എടുത്തപ്പോള്‍ ബോധ്യമായി, ഇന്നിനി ആരും വരില്ല. കസ്റ്റമേഴ്സ് കുറയുന്ന രാത്രികള്‍ വല്ലാത്തൊരു നടുക്കമാണ് പകരുക. വരാന്‍ പോകുന്ന വിപത്തിന്റെ സൂചനയാണ് അത്. ചിലവാകാതെ പോകുന്ന സാധനങ്ങള്‍ തള്ളുന്ന ഗോഡോണ്‍ ധാരാളം കണ്ടിട്ടുണ്ട്. സോപ്പും പേസ്റ്റും ചീപ്പുമൊക്കെ ആരുടേയും ശ്രധയാകര്ഷിക്കാതെ അങ്ങനെ പൊടി കയറി കിടക്കുന്നത്. അതു പോലെ ഒരു ദുരന്തത്തിലെക്കാണോ തന്റെ പ്രയാണം?
' നിന്നെകൊണ്ട് എന്ത് ഗുണം? മര്യാദക്കാണേല്‍ ലല്ലു ഭായി നല്ലവനാ. ഒക്കെത്തിനേം ഞാന്‍ ചവിട്ടി പുറത്താക്കും...'
'എല്ലാം ലല്ലു ഭായിയുടെ കുറ്റമാ... ഉല്പന്നം മാര്‍കറ്റ് ചെയ്യാന്‍ നിങ്ങള്‍ക്കറിയില്ല. പഴയത് പോലെ ബസ് സ്ടാന്റിലോ വഴി വക്കിലോ ചെന്ന് നിന്നത് കൊണ്ടായില്ല...'
' പ്ഫൂ... നിര്‍ത്തെടീ ചൂലേ...'
' ഒച്ച വയ്ക്കാതെ ലല്ലു ഭായീ, ഇത് ഇന്റര്‍ നെറ്റിന്റെയും മറ്റും കാലമാ... ആവശ്യക്കാര്‍ നെറ്റ് വഴി കാര്യം സാധിക്കുന്നു... ഇരു ചെവി അറിയാതെ ഉല്‍പ്പന്നം അവരുടെ താവളങ്ങളില്‍ എത്തുകയും... നമുക്ക് ആ വഴിക്കൊന്നു നോക്കിയാലോ...;
അയാള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. അവള്‍ എണീറ്റ് അയാളെ തലോടി:
' ലല്ലു ഭായി കരയരുത്... ആര്‍ക്കും ഇപ്പോള്‍ സ്വദേശി വേണ്ടാതായി... വിദേശിയാണേല്‍ ധാരാളം വന്നിറങ്ങുകയും ... ഇത് നമ്മുടെ വിധിയാണ്. അത് സഹിക്കുക തന്നെ..
അവള്‍ തന്റെ വിധിയിലേക്ക് , എന്നാല്‍ കൂട്ടത്തില്‍ ഉള്ളവരുടെ ഇന്നലെകളിലേക്കും ഒരേ സമയം കണ്ണോടിച്ചു.തങ്ങള്‍ ദില്ലിയില്‍ എത്തി ചേര്‍ന്നതല്ല, എത്തിക്കുകയായിരുന്നല്ലോ. വേശ്യകള്‍ ആയിട്ടല്ല അഭയാര്‍ത്തി കണക്കെ. പല ദേശങ്ങളില്‍ നിന്നും അങ്ങനെ പലപ്പോഴായി എത്തിയവരാണ് സക്സേനയുടെ ക്യാമ്പിലുള്ള വേശ്യകള്‍. തങ്ങളെല്ലാം വര്‍ഗീയ ലഹള നടന്ന ഇടങ്ങളില്‍ നിന്നുമാണ് എത്തിയത് എന്ന് ഒഴിവുള്ള നേരങ്ങളില്‍ ഗീത ഓര്‍ക്കാറുണ്ട്. മുംതാസും, ഷെര്‍ലിയും നീതു സിംഗും പിന്നെയും എത്രയോ പേര്‍. ഇടയ്ക്കു ഞെട്ടലോടെ ഓര്‍ക്കാതെയല്ല, തങ്ങളെ പോലുള്ളവരെ സ്വന്തമാക്കുന്നതിനു വേണ്ടിയല്ലേ അങ്ങനെ ലഹളകള്‍ അരങ്ങേറുന്നത്? എങ്കില്‍ ഇനിയും എത്രയോ കലാപങ്ങള്‍ പിറക്കാനിരിക്കുന്നു. അതുവഴി തങ്ങളുടെ അനിയത്തിമാര്‍ ഇരുണ്ട വഴിയിലേക്ക് എത്തപ്പെടുകയും...
തങ്ങള്‍ ഇരകളാണ്...
ലല്ലുഭായി വീണ്ടും കുടിച്ചു. ഉടനെ ദില്ലിയില്‍ നിന്നും വിളിയുണ്ടാവും. അതോടെ ജോലി നഷ്ടപ്പെടുകയും. പിന്നെ തെരുവിലേക്ക്. ഈ ജീവിതത്തിന്റെ അവസാന ദശ തെരുവില്‍ ഓടി തീര്‍ക്കെണ്ടതാണ് എന്ന് അറിയാഞ്ഞിട്ടല്ല. എതൊരു ജോലിക്കും വിരാമം ഉണ്ടല്ലോ. പക്ഷെ ഈ പണിയില്‍ നിന്നും വിടുതല്‍ കിട്ടുമ്പോള്‍ കാല്‍ കാശ് സമ്പാദ്യമായി കയ്യില്‍ കാണില്ല. വേശ്യകളെ പോലെ കൂട്ടി കൊടുപ്പുകാരന്റെ ദുരന്തവും തെരുവ് ഏറ്റു വാങ്ങുന്നു. തുടര്‍ന്ന് പീടിക തിണ്ണകളില്‍ കൊതുക് കടിയേറ്റു കിടക്കാന്‍ മടിയുണ്ടായിട്ടല്ല. ആര്‍ക്കു മുന്നിലും കൈ നീട്ടി ഭക്ഷിക്കാം. പക്ഷെ എന്നന്നേക്കുമായി ഗീതയെ പോലുള്ളവരുടെ സഹവാസം നഷ്ടമാകും.
' ഇങ്ങനെ കുടിച്ചാല്‍ ലിവര്‍ കെട്ടു പോകും ലല്ലുഭായീ...'
' നീ പോടീ...'
അവള്‍ വേദനയോടെ കിടന്നു. ആ കിടപ്പിലെ ചന്തത്തിലേക്ക് അയാള്‍ അങ്ങനെ നോക്കി നിന്നു
അദ്ധ്യായം ആറ്
അഴുകി തുടങ്ങിയ കാബേജ് തൊണ്ടുകളും ഉരുള കിഴങ്ങും നിരത്തിന്റെ എടുപ്പില്‍ കുമിഞ്ഞു കൂടി. കാറ്റിലൂടെ ആ ദുര്‍ഗന്ധമത്രയും അടിച്ചു കയറി... ഏതോ ശ്മശാന പരിസരത്തെ അനുസ്മരിപ്പിച്ചു കൊണ്ട് നിരത്ത്. അതുവഴി അതികമാരും സഞ്ചരിക്കാറില്ലെന്ന് തോന്നുന്നു. ചിലപ്പോള്‍ ഒറ്റപ്പെട്ട ടാക്സികള്‍. ചിലപ്പോള്‍ കുതിര വണ്ടി... ആ വിജനതയില്‍ ആഴത്തില്‍ കോറല്‍ വീഴ്ത്തി കഴുകന്റെ ചിറകടി...
യാത്ര തുടങ്ങുമ്പോള്‍ എവിടെക്കെന്നു കിശോരി സൂചന നല്‍കിയില്ല. അവള്‍ക്കും അതെ കുറിച്ച് ബോധമില്ല. ഏതാനും നാളുകളായി അതാണ് അവസ്ഥ. ലക്ഷ്യമില്ലാതെ ഇറങ്ങി തിരിക്കുക. പിന്നെ തങ്ങള്‍ക്കു മുന്നില്‍ വഴികള്‍ ഉണ്ടാകുന്നു. ആ വഴിയിലൂടെ സ്വതന്ത്രമായി അങ്ങനെ നടന്നും വണ്ടിയില്‍ സഞ്ചരിച്ചും സഞ്ചാരത്തിന്റെ ലഹരികളിലൂടെ...
ഇടയ്ക്കു ക്ഷീണിതനായി ഇടിഞ്ഞു വീഴാറായ വാട്ടര്‍ ടാങ്കിനു കീഴെ ഇരുന്നപ്പോള്‍ കിശോരി പറഞ്ഞു:
' വരക്കാന്‍ പറ്റിയ ചിത്രം കാട്ടി തരാം...'
'എവിടെ?'
'ക്ഷമയോടെ നടക്കുക...'
സര്‍ക്കാര്‍ ആശുപത്രിയുടെ പിന്‍ഭാഗത്ത് പൊട്ടി പൊളിഞ്ഞ വരാന്തയിലാണ് നടന്നെത്തിയത്. എങ്ങും നിറഞ്ഞ ദുര്‍ഗന്ധം. കൊതുകും ഈച്ചകളും മത്സരിച്ചു... മുറ്റത്തെ പൊന്തകളില്‍ കറുത്ത ചേര്‍ ഊറി കൂടിയ ഇടങ്ങളില്‍ എലികളുടെ കരച്ചില്‍. അരയ്ക്കു താഴെ നഗ്നത മറച്ചു കിടന്ന കിഴവന്‍ കിശോരിയെ കണ്ടപാടെ കൈ കൂപ്പി:
'മേം സാബ്...'
തെല്ലു നേരം കണ്ണടച്ച് അയാള്‍ പ്രാര്‍ഥനാ നിരതനായി. സ്വന്തം ഈശ്വരന്‍ അരികെ എത്തി എന്ന ഭാവം. പ്രാര്‍ഥനയുടെ ഹവിസ് കണ്ണില്‍ നിന്നും പൊട്ടി കവിളിലൂടെ ചാല് തീര്‍ത്ത് ഒഴുകി. അപ്പോള്‍ അവളുടെയും കണ്ണ് നിറഞ്ഞു. ഏറ്റവും വലിയ സുഖത്തിന്റെ പടിയിലാണ് താന്‍ നില്‍ക്കുന്നത് എന്ന ബോധം.
ദുര്‍ഗന്ധമേറ്റ് ശ്വാസം മുട്ടിയപ്പോള്‍ ഫിറോസ് മൂക്ക് പൊത്തി. അവള്‍ ബലമായി ആ കൈകള്‍ നീക്കി:
' നീ ആ മണം അനുഭവിക്കണം...'
' എനിക്ക് വയ്യ, എന്നെ പരീക്ഷിക്കല്ലേ കിശോരീ...'
'നീ പിന്നെ എങ്ങനെയാണ് കലാകാരന്‍ ആകുക... ഈശ്വരന്റെ സഹവാസം ആരുമായാണോ അവരുമായി തന്നെയാണ് കലാകാരന്റെ സഹവാസവും... ദന്ത ഗോപുരത്തില്‍ ജീവിക്കുന്ന എതൊരു ഈശ്വരനെയും എനിക്ക് വെറുപ്പാണ്... '
ചിത്രകാരനും ദുര്‍ഗന്ധവും തമ്മിലെന്തു ബന്ധം? അവള്‍ തന്റെ ആത്മാവിലാണ് കത്തി ചേര്‍ത്തിരിക്കുന്നത്..
അവള്‍ ചാക്ക് വലിച്ചു നീക്കിയപ്പോള്‍ ഫിറോസ് നടുങ്ങി. അരക്ക് താഴെ കാലുകള്‍ മുറിച്ചു നീക്കിയിരുന്നു. ഒലിച്ചിറങ്ങുന്ന ചോരയും ചലവും...
' ഹോ...' ഫിറോസ് കണ്ണടച്ചു.
' നീ കാണണം... ഇത് കാണാന്‍ കഴിയില്ലെങ്കില്‍ നീ നിന്റെ കണ്ണ് കുത്തി പൊട്ടിക്കുക.'
' കിശോരീ, നീ?!'
' ഇയാള്‍ ചാമന്‍, സ്വാതന്ത്ര്യ സമര സേനാനി. ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റാണ് കാലു പോയത്. ജീവിക്കുന്ന രക്തസാക്ഷി...'
മടങ്ങുമ്പോള്‍ അയാളുടെ മങ്ങിയ പുഞ്ചിരിയും ദുര്‍ ഗന്ധവും അനുഗമിച്ചു.
' ഫിറോസ് ഇതാണ് ലോകം... നാം മോഹന്‍ദാസ് കരംചന്ദ് ഗാന്ധിക്ക് ജയ് വിളിക്കുന്നു. വഴി നീളെ പ്രതിമ സ്ഥാപിക്കുന്നു. പക്ഷെ ചമനെ ഓര്‍ക്കുകയോ ഒരു നേരത്തെ ഭക്ഷണം എത്തിക്കുകയോ ചെയ്യുന്നില്ല. മരുന്ന് പോലും കിട്ടാതെ ഇനിയുമെത്ര ചമാന്മാര്‍ ഉണ്ടാവും... '
വിശപ്പും ദാഹവും കെട്ടു. ഭക്ഷണത്തിന് മുന്നില്‍ മരവിപ്പോടെ ഇരുന്നു.
' ഫിറോസ്, ചായ തണുത്തു...'
'ഓ'...
മന്ത്രിമാരും മറ്റും ഖജനാവ് കൊള്ളയടിക്കുമ്പോള്‍, ബജറ്റിന്റെ നല്ലൊരു സംഖ്യ ആയുധം വിഴുങ്ങുമ്പോള്‍, അമ്പലത്തിനും പള്ളിക്കുമായി കോടികള്‍ ചിലവഴിക്കുമ്പോള്‍ ചമന്മാര്‍ അവഗണിക്കപ്പെടുന്നു.
' നമുക്ക് നടക്കാം, കിശോരീ...'
'അപ്പോള്‍ ചായ?'
'വേണ്ട...'
നടക്കുമ്പോള്‍ ചൂട് അറിഞ്ഞില്ല. അതിലും വലിയ വെയില്‍ ഹൃദയത്തില്‍ കുത്തിയിറങ്ങുന്നു. തെല്ലു ദൂരം നടന്നു അവള്‍ നിന്നു, ഇനി എവിടേക്ക് പോകണം എന്നരിയായ്ക. വേണമെങ്കില്‍ ഇന്നത്തെ സഞ്ചാരം മതിയാക്കി കൂട് പറ്റാവുന്നതെയുള്ളൂ. ആ കിഴവന്റെ മുഖം, മുറിഞ്ഞ കാലുകള്‍ എല്ലാം ഓര്‍ത്തെടുത്തു ക്യാന്‍വാസില്‍ പകര്‍ത്താം. അതുവഴി വന്ന ടാക്സി കൈ കാണിച്ചു നിര്‍ത്തി അവള്‍ പറഞ്ഞു:
'പോകാം...'
യാന്ത്രികമായി അവള്‍ക്കരികെ ഇരുന്നു. അവള്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി കൊണ്ടിരുന്നു. ഒന്നും ശ്രദ്ധിക്കാതെ ആ പിറക്കാത്ത ക്യാന്‍വാസ് ഉള്ളാലെ വച്ച് അങ്ങനെ ഇരുന്നു. ഒട്ടു ദൂരം ചെന്ന് വണ്ടി തുറസു ഭൂമിയിലൂടെ ഓടാന്‍ തുടങ്ങി. അപ്പോള്‍ മനസ്സൊന്നു അയഞ്ഞു തുടങ്ങി. ചിതറിയ ഉയരം കുറഞ്ഞ കൂരകള്‍, കാറ്റില്‍ തള്ളി കയറുന്ന സാംബ്രാണിയുടെ മണം. അത് മരണത്തിന്റെതല്ലേ! ഏതോ ചൂടി കട്ടിലില്‍ ആകാശത്തേക്ക് വായ പിളര്‍ന്നൊരു ശവം. വൃദ്ധന്റെയോ യുവാവിന്റെയോ... ആ നിമിഷം വാപ്പയുടെ, ഉമ്മയുടെയും ഖബറുകള്‍ തെളിഞ്ഞു. ജയിലില്‍ നിന്നും വന്നിട്ട് ഒരിക്കല്‍ അവിടെ പോയിരുന്നു. ആള്‍പ്പെരുമാറ്റം ഇല്ലാത്തതുകൊണ്ട് കാട് പിടിച്ചു തിരിച്ചറിയാതെ ഖബറുകള്‍...
'നമുക്കയാളെ ഒന്ന് സഹായിച്ചാലോ?' ഫിറോസ് ചോദിച്ചു.
ആരുടെ കാര്യമാ?' കിശോരി തിരിഞ്ഞു. അവള്‍ ആ കിഴവനെ മറന്നു കഴിഞ്ഞെന്നു തോന്നുന്നു. ഇപ്പോള്‍ ആ മനസ്സില്‍ മറ്റെന്തൊക്കെയോ കലംബുകയാണ്. വക്കുപൊട്ടിയ ഏതാനും ക്യാന്‍വാസുകള്‍ ആ മനസ്സില്‍ നിരക്കുന്നതായി ഓര്ത്തു. ആ ക്യാന്‍വാസുകള്‍ അത്രയും ഏറ്റെടുത്തു താന്‍ മറ്റൊന്ന് പണിയും.
'ആ കിഴവന്റെ കാര്യം...'
' ങ്ങാ ചെല്ല് സഹായവുമായി. ആട്ടും അയാള്‍... ആ ദുരവസ്ഥ അയാള്‍ക്ക് പക വീട്ടലാണ്. കാലത്തോടുള്ള പരിഹാസവും...'
' മരുന്നൊക്കെ കിട്ടിയിരുന്നെങ്കില്‍...'
' കഴിഞ്ഞ മാസം വരെ അയാള്‍ മുന്‍ ഭാഗത്തെ വരാന്തയിലായിരുന്നു കിടന്നത്. ദുര്‍ഗന്ധം കൂടിയപ്പോള്‍ ആശുപത്രി ജീവനക്കാര്‍ അയാളെ പിന്‍ഭാഗത്ത് തള്ളുകയായിരുന്നു. അയാളും മനുഷ്യനാണ്. ഒരു കാട്ടു ചെടിക്കുള്ള പരിഗണന പോലും കിട്ടാതെ...'
ഇരുട്ടടച്ച മരങ്ങള്‍ ക്കിടയിലൂടെ നീണ്ടൊരു ഡ്രൈവിലൂടെ സഞ്ചരിച്ചു വണ്ടി ബംഗ്ലാവിനു മുന്നില്‍ നിന്നു
വല്ലപ്പോഴും ഇവിടെ വരും...' കിശോരി പറഞ്ഞു: ' അച്ഛന്‍ എന്നേ ഇതൊക്കെ മറന്നു...'
ബംഗ്ലാവിന്റെ കിഴക്ക് ഭാഗത്ത് തറപറ്റിയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍. പണ്ടവിടെ കുതിരാലയം ഉണ്ടായിരുന്നു. കുതിര കംബക്കാരിയായ അമ്മക്ക് വേണ്ടി പണി കഴിപ്പിച്ചത്. നിശ്വാസത്തോടെ കിശോരി അവിടെ നോക്കി നിന്നു.
' ഇതൊരു ഓര്‍ഫനേജ് ആക്കണം. പിന്നെ തുണി മില്ലും... അനാഥര്‍ക്കു പണിയെടുത്തു ജീവിക്കാം.'
' മ്..'
വലിയൊരു ഹാളില്‍ രാജകീയ പ്രൌഡിയോടെ കസേരകള്‍. ചുവരില്‍ തൂക്കിയിരുന്ന ചിത്രം കിശോരിയുടെ അമ്മയുടെത് എന്ന് എളുപ്പം മനസിലായി. അവളുടെ അതേ ച്ചായ . മറ്റൊരു മുറിയില്‍ കയറിയപ്പോള്‍ അമ്പരന്നു. ചുവര്‍ നിറയെ രേഖാ ചിത്രങ്ങള്‍. ഒക്കെ കിശോരി വരച്ചത്. യാചകര്‍, വേശ്യകള്‍, തുടങ്ങി എത്രയോ കഥാ പാത്രങ്ങള്‍.
' ഇത് വെറും ചിത്രമല്ല ഫിറോസ്, ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയാണ്. '
അവസാനമായി കണ്ട ചിത്രം ഗൌരവ ചിന്ത അര്‍ഹിക്കുന്നു. ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന പാക്കിസ്ഥാന്‍ പ്രസിഡന്റും ഭാര്യയും. കുറച്ചകലെ ചാക്ക് പുതച്ചു എല്ലുന്തിയ മനുഷ്യ കോലം.
' നീ നല്ലൊരു ചിത്രകാരിയാണ്!'
'എന്റെ മനസിലൊരു സിനിമയുണ്ട്. അതിനുള്ള ശ്രമത്തിലാണ്. സമൂഹത്തിനായി എന്തെങ്കിലും ചെയ്യണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ചാവുക. നീ കണ്ടിട്ടില്ലേ, ആരാധനാലയങ്ങള്‍ തോറും പ്രാര്‍ഥിച്ചു നടക്കുന്നവരെ? അവര്‍ക്ക് എന്താണ് ആവശ്യം? ധനമോ സമാധാനമോ? സമൂഹത്തില്‍ നരകിക്കുന്നവരിലേക്ക് ചെല്ലുക. അവരെ താങ്ങുക. അതാണ് ശരിയായ പ്രാര്‍ത്ഥന. അവിടെയാണ് സമാധാനവും... ഈശ്വരന് ചെയ്യാവുന്ന ഏറ്റവും വലിയ സഹായവും...'
അദ്ധ്യായം ഏഴ്
' മഹത്തായ പ്രാര്‍ത്ഥന എന്നാല്‍ ഈശ്വരനെ സഹായിക്കല്‍ എന്ന് കിശോരി പറഞ്ഞപ്പോള്‍ അതുവരെ തോന്നാത്ത ഒരനുഭൂതി എങ്ങുനിന്നോ ഒഴുകി എത്തി. പുസ്തകങ്ങളില്‍ നിന്നും കിട്ടിയ ഈശ്വര സങ്കല്പങ്ങള്‍ ഒരുതരം യാചനയുടെതാണ് . ഈശ്വരനോട് ചോദിച്ചു കൊണ്ടിരിക്കുക. കിട്ടാവുന്നത് അത്രയും വാങ്ങി കൂട്ടുക. അവിടെയാണ് സ്വാര്‍ഥതയുടെ തുരുത്തുകള്‍. കിശോരിയുടെ ഭാഷയിലേക്ക് ഇറങ്ങുമ്പോള്‍ ഈശ്വരന്‍ എന്നാല്‍, ആരാണോ ഈശ്വരനെ തേടുന്നത് അവന്‍ തന്നെയായി മാറുന്നു. നിസ്വാര്‍ഥമായ സേവനത്തിലൂടെ സ്വയം വെളിപ്പെടുക.
തിരിഞ്ഞും മറിഞ്ഞും കിടന്നു, ഉറക്കം വരാതെ. ഈ രാത്രി ഏറ്റവും ഇഴഞ്ഞു നീങ്ങുന്നത് ആരുടെ ശാപമാണ്? കിശോരി എന്ന ബിംബമല്ലേ അതിനൊക്കെ കാരണം! പതുക്കെ താന്‍ ആ സാന്നിധ്യം കൊതിച്ചു കൊണ്ടിരിക്കുകയോ... തനിക്കു എവിടെയോ പിശകുന്നുണ്ട്, അല്ലെങ്കില്‍ ശരിയായ ദിശയിലേക്കു ഒഴുകിയെത്തുകയും. ചില ചിത്രങ്ങള്‍ എത്ര ചേര്‍ത്തു വച്ചാലും വക്രിചിരിക്കുന്നു.
കാല്‍പ്പെരുമാറ്റം വാതില്‍ക്കലോളം എത്തി നിന്നു. ആരോ എത്തിയിട്ടുണ്ട്. ആരാവാം ഈ പാതിരാത്രിക്ക്? അനന്തന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. അവനെ ഉണര്‍ത്താതെ വാതില്‍ തുറന്നു. കിഴവനാണ്. ഒട്ടു അസ്വസ്ഥതയോടെ അയാള്‍ ...
' എന്തുവേണം?'
അയാള്‍ക്ക് ഒന്നും മിണ്ടാന്‍ ആയില്ല. എങ്ങനെ തുടങ്ങണം എന്ന് അറിയായ്ക.
'എന്താ ചോദിച്ചത് കേട്ടില്ലേ?'
' സാബ് എനിക്കൊരുപകാരം ചെയ്യണം. റൂമില്‍ വരണം. ഗീത അങ്ങയെ അന്വേഷിക്കുന്നു. അവള്‍ക്കു ഈ രാത്രി സാബിനോട് എന്തോ പറയാനുണ്ട്...'
' ഞാന്‍ ഗീതയെ അറിയില്ല... എനിക്ക് അത്തരം സൂക്കേടും ഇല്ല. അതുകൊണ്ട് മനുഷ്യനെ മിനക്കെടുത്താതെ പോണം...'
' അല്ലാ സാബ്, ഇത് എന്റെ കൂടി ആവശ്യം എന്ന് കരുതിക്കോ... സാബ് വന്നില്ലെങ്കില്‍...'
' ഒന്ന് പോണുണ്ടോ, നാശം...'
അയാള്‍ നിരാശനായി, പതുക്കെ മരകോണിക്ക് നേരെ നടന്നു. ഒട്ടു സങ്കടത്തോടെ തിരിഞ്ഞു നോക്കി നിന്നു, പിന്നെ മുറിയിലേക്ക്...
അനന്തനില്‍ നിന്നും കേട്ട അറിവാണ്. ചില കുട്ടികളെ വിളിച്ചു വരുത്തി ഗീതയോട് ചേര്‍ത്തു അയാള്‍ രംഗം ആസ്വദിക്കാറുണ്ട്. എന്തോ, അത് എത്രത്തോളം ശരിയാണ് എന്നറിയില്ല. എങ്കിലും പറയുന്നത് അനന്തന്‍ ആകുമ്പോള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും... ചില ജന്മങ്ങള്‍ അങ്ങനെയാണ്. അത്തരം കഥകള്‍ എത്രയോ കേട്ടിരിക്കുന്നു.
അദ്ധ്യായം എട്ട്
സൂചി കുത്തിയിറക്കുന്ന വേദന. അത് പ്രണയത്തിന്റെതോ വിരഹത്തിന്റെതോ. അതിനിടയില്‍ കുറ്റബോധവും. നാട്ടില്‍ നിന്നും പോന്നിട്ട് മാസം രണ്ടു കഴിഞ്ഞു. അതിനിടയില്‍ ഫോണിലൂടെ നീലിമയുമായി സംസാരിച്ചത് രണ്ടുവട്ടം. കഴിഞ്ഞ ആഴ്ചകളില്‍ താന്‍ അവളെ പാടെ മറന്നു. അനന്തന്‍ പറഞ്ഞപ്പോഴാണ് സത്യത്തില്‍ താന്‍ അവളെ ഓര്‍ക്കുന്നത്. അനന്തന്‍ തുടര്‍ന്നു:
' ആ ഭ്രാന്തി പെണ്ണിനെ കിട്ടിയതോടെ നീ ആളാകെ മാറി.. ഇന്ന് നീലിമ ഓഫീസില്‍ വിളിച്ചു കരഞ്ഞു.'
' ഇന്ന് തന്നെ അവളെ വിളിക്കുന്നുണ്ട്...'
' വിളിച്ചെന്ന് വരുത്തി തീര്‍ക്കാന്‍, അതിലും ഭേദം മിണ്ടാതിരിക്കുകയാ. പ്രണയത്തില്‍ അഭിനയം നന്നല്ല. അത് നിങ്ങളെ എങ്ങും എത്തിക്കില്ല. '
അറപ്പുളവാക്കുന്ന യാധാര്‍ത്ത്യത്തിലൂടെ കടന്നു പോകുമ്പോള്‍ താന്‍ മറ്റെല്ലാം മറക്കുന്നു. മാത്രമല്ല വിരക്തിയും. താന്‍ പോലും തനിക്കു അന്യനാണ്.
ആളൊഴിഞ്ഞ മൈതാനത് കാലികള്‍ അയവിറക്കി കിടക്കുന്നു. കുതിക്കുന്ന തീവണ്ടിയുടെ വിദൂര ദൃശ്യം. അടുത്ത ദിവസം കിശോരിയുടെ ചിത്രത്തിന്റെ പണി തുടങ്ങണം. ഓര്‍ക്കുമ്പോള്‍ ഒരുള്ഭയം. അതിനു കഴിഞ്ഞില്ലെങ്കില്‍ പരാജയപ്പെട്ടവര്‍ക്കിടയില്‍ ഒരാളാകാം. അതോടെ തന്നെ കുറിച്ചുള്ള മതിപ്പ് അവസാനിക്കും. പിന്നീട് വരുന്നവരോട് അവള്‍ക്കു പറഞ്ഞു ചിരിക്കാന്‍ ഒരാള്‍ കൂടിയാകും.
കല്‍പ്പൊടി ഏന്തിയ കാറ്റ് മരചാര്‍ത്തില്‍ ഉലഞ്ഞു കടന്നു പോയി. മഴയുടെ തണുപ്പ് . എങ്ങോ മഴ പെയ്യുന്നുണ്ട്. ആ മഴ ഈ നഗരത്തിലേക്കും എത്തിയെങ്കില്‍...
അദ്ധ്യായം ഒമ്പത്
കാലത്തിന്റെ പിന്നാമ്പുറത്തു നിന്നെന്ന പോലെ ആ സ്വരം. അത് അച്ചന്റെതാണ്. ഇക്കാലത്തിലും പഴയ കാലത്തിലും നിലയുറപ്പിച്ചു അച്ഛന്‍. അമ്മയുടെ ചിത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥനയോടെ. അയാള്‍ മടങ്ങി വരുന്നതും കാത്തു കിശോരി അക്ഷമയായി.
തെല്ലു കഴിഞ്ഞു അയാള്‍ പുറത്തേക്ക് വന്നു. പിന്നെ പൂക്കളെ തലോടി അങ്ങനെ നടന്നു. ഓരോ പൂവിനും പേരുണ്ട്. അതിനു അയാള്‍ ഓരോ മതത്തിലും പെട്ട പേരുകള്‍ നല്‍കിയിരുന്നു. അവിടെയാണ് അയാള്‍ ഭാരതത്തെ ദര്‍ശിച്ചത്. ഓരോ പൂവും ഓരോ നിറത്തിലും ഗുണത്തിലും ആകുമ്പോള്‍ പോലും അവ പൂക്കളാണെന്ന് അയാളറിഞ്ഞു. ഓരോ ചെടിയും വേരുകള്‍ ആഴ്ത്തുന്നത് ഒരേ മണ്ണിലെന്നും. ഏതുമാകട്ടെ ഒടുക്കം അലിയുന്നതും അതേ മണ്ണില്‍.
ക്ഷമ കെട്ട് കിശോരി അയാള്‍ക്ക് നേരെ ചെന്നു:
' അച്ഛാ, ഞാന്‍ പറഞ്ഞത്....'
' എനിക്കതില്‍ പ്രത്യേകിച്ച് അഭിപ്രായമില്ല. ജീവിതം നിന്റേത്, അത് അനുഭവിക്കേണ്ടത് നീ. നീ തിരഞ്ഞെടുക്കുന്ന പുരുഷന്‍ നിനക്ക് ഇഷ്ടപ്പെട്ടത് ആകണം. അപ്പോള്‍ പിന്നെ എന്റെ അഭിപ്രായം എന്തിനു?'
' അതല്ല അച്ഛാ...'
' മോളേ, എതൊരു ബന്ധവും സമാന ചിന്താഗതിക്കാര്‍ തമ്മില്‍ ആകുക. അവിടെ ജാതിക്കോ മതത്തിനോ പണത്തിനോ പ്രസക്തിയില്ല. നിന്റെ അമ്മയെ കല്യാണം കഴിച്ചത് അങ്ങനെയാണ്... അതിനു ഞാന്‍ നല്‍കേണ്ടി വന്ന വില വലുതാ, എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തു... ഞാന്‍ അവനോടു സംസാരിക്കാം...'
' വേണ്ട അച്ഛാ, ഞാന്‍ മാനേജ് ചെയ്തോളാം... ആദ്യം അവന്റെ മനസ് അറിയട്ടെ...'
' അവന്‍ സമ്മതിചില്ലെങ്കില്‍ എന്റെ മോള്‍ വിഷമിക്കരുത്...'
'മ്...'
വിഷമം ഉണ്ടെന്നോ ഇല്ലെന്നോ? അവന്‍ സമ്മതിക്കാതിരിക്കുക . അങ്ങനെ സംഭവിക്കുമോ? അങ്ങനെ ഉണ്ടാവാതിരിക്കട്ടെ
അദ്ധ്യായം പത്ത്
ഫിറോസ് നടന്നു എവിടെക്കെന്നില്ലാതെ. ഭാരിച്ചൊരു ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത്. അത് നിറവേറ്റാന്‍ ആകുമോ എന്ന് കണ്ടറിയണം . പാളം മുറിച്ചു കടക്കുമ്പോള്‍ ദൂരെ നിന്നേ ലല്ലു ഭായിയെ കണ്ടു. അയാള്‍ ആ ഇടവഴിയുടെ അറ്റത്തു ആരെയോ പ്രതീക്ഷിചിട്ടെന്ന പോലെ നില്‍പ്പുണ്ട്. കെട്ടുപോയ ബീഡി കത്തിക്കുമ്പോള്‍ ആ വിരലുകള്‍ വിറച്ചു. തിമിരം കയറി തുടങ്ങിയ ആ കണ്ണുകള്‍ എവിടെയാണ് ഉന്നം വയ്ക്കുന്നത്. ഗീതയുടെയും മറ്റും ഉടലുകളില്‍ തേഞ്ഞ കാഴ്ച. അതുകൊണ്ട് അയാള്‍ എന്ത് നേടി? ഒരുപക്ഷെ അയാള്‍ക്കതാവാം നേട്ടം. അരികെ എത്തിയപ്പോഴാണ് കണ്ടത് അയാള്‍ക്ക് പിന്നിലായി ദില്ലി രജിസ്ട്രെഷനില്‍ ഉള്ള ടാറ്റ സുമോ കിടക്കുന്നത്. ഡ്രൈവറെ കൂടാതെ സുമുഖനായ ചെറുപ്പക്കാരന്‍ വണ്ടിയിലുണ്ട്. ലല്ലു ഭായിയും അയാളും തമ്മിലെന്ത്. ഏതെങ്കിലും കസ്ടമര്‍ ആകാം. എങ്കിലും ലല്ലു ഭായിയുടെ ആ അസ്വസ്തതക്ക് പിന്നില്‍ എന്തോ ഉണ്ട്.
പെട്ടിയുമായി രണ്ടു പെണ്‍കുട്ടികള്‍ വണ്ടിക്കു അരികെ എത്തുകയും ലല്ലു ഭായിയെ നോക്കുക പോലും ചെയ്യാതെ അവര്‍ വണ്ടിയിലേക്ക് കയറുകയും. കൂടൊഴിയുന്നതിന്റെ ലക്ഷണം. ലാല്ലുഭായിയെ കണ്ട ഭാവം നടിച്ചില്ല. വണ്ടിയിലേക്ക് എത്തി നോക്കിയില്ല. ഫിറോസ് നേരെ ഇടനാഴിയില്‍ കടന്നു. അപ്പോള്‍ മര കോണി ഇറങ്ങി ഗീത വരുന്നുണ്ടായിരുന്നു.
ഞങ്ങള്‍ പോകുന്നു സാബ്...' ചിരകാല പരിചയം നടിച്ചു ഗീത പറഞ്ഞു.
' അപ്പോള്‍ ലല്ലു ഭായി?'
' അയാളെ കമ്പനിക്ക് വേണ്ട. വൈകാതെ ഞങ്ങളെയും വേണ്ടാതാവും. വിപണിയില്‍ കടുത്ത മത്സരമല്ലേ...'
പിന്നില്‍ വണ്ടിയുടെ വാതില്‍ തുറന്നടഞ്ഞു. പുറപ്പാടിന്റെ വേദന.
മുറിയില്‍ കിശോരി കാത്തിരുപ്പുണ്ടായിരുന്നു. അവള്‍ അസ്വസ്ഥയായി കാണപ്പെട്ടു.
' നീ എവിടെ ആയിരുന്നു? മനുഷ്യനായാല്‍ വാക്കിനൊരു വ്യവസ്ഥയൊക്കെ വേണം...'
അതിനു മറുപടി പറയാതെ അവള്‍ക്കു എതിരെ ഇരുന്നു. വിപണി കിട്ടാതെ പോയ പെണ്‍കുട്ടികളെ ഓര്‍ത്ത്... . എതൊരു കലാപത്തിന്റെയും ദുരന്തത്തിന്റെയും ഇരകള്‍. ഓരോ മുറിയും അവളെ വച്ച് മാറ്റുന്നു. അവളിലൂടെ ചൊരിഞ്ഞു കിട്ടുന്ന നാണയങ്ങള്‍. പക്ഷെ അതില്‍ നിന്നും പുറന്തള്ളപ്പെടുന്നവര്‍ . നാളെ അവള്‍ എന്താകും? ലല്ലു ഭായിയെ പോലെ എടുക്കാചരക്കായി ഏതെങ്കിലും തെരുവ് മൂലയില്‍ കാണപ്പെടാം
'പെയ്ന്റിങ്ങിനു വേണ്ട സാധനങ്ങള്‍ എന്തൊക്കെ? ലിസ്റ്റ് തന്നാല്‍ എല്ലാം വാങ്ങി വയ്ക്കാം..'
' ക്യാന്‍വാസ് മാത്രം ശരിയാക്കുക. ഇരുപതടി നീളവും പതിനെട്ടടി വീതിയുമുള്ള ഒന്ന്. ചുറ്റും ഒരു മറയും... ഈച്ച പോലും ഉള്ളില്‍ കടക്കരുത്...'
' ഇതെന്താ പെന്റകന്റെ സുരക്ഷയോ?'
' ഞാന്‍ പറയുന്നത് ചെയ്താല്‍ മതി, രാവിലെ കൃത്യം അഞ്ചു മണിക്ക് എല്ലാം റെടിയാകണം...'
'ഫിറോസ്...'
' ഞാന്‍ പറയുന്നത് കേട്ടാല്‍ മതി..'
അദ്ധ്യായം പതിനൊന്ന്
കിശോരിയുടെ സങ്കടം വിജയ് പട്ടേലിന് ബോധിച്ചു. കുറെ ചിത്രകാരന്മാരെ കളിപ്പിച്ചതല്ലേ. അതിന്റെ ശിക്ഷയെന്നോണം ഫിറോസ് അവതരിച്ചിരിക്കുന്നു. അവള്‍ പൂന്തോപ്പിലൂടെ ശുണ്ടി പിടിച്ചു നടന്നു. അതിനിടയില്‍ പിറുപിറുക്കുകയും:
' ആര്‍ക്കും അറിയില്ല ഈ കിശോരി ആരെന്ന്... ങാ കാട്ടി കൊടുക്കാം...'
' നീ ഒന്നടങ്ങ് കിശോരീ, ഒരുകണക്കിന് അതൊരു ശിക്ഷയെങ്കില്‍ നല്ലത്. ഈ ജീവിതത്തില്‍ തന്നെ അതങ്ങ് അനുഭവിക്കാലോ... അടുത്ത തലമുറക്കായി നീക്കി വയ്ക്കുകയും വേണ്ടാ..'
' ദേ അച്ഛാ, വേണ്ടാ.... അവന്‍ എവിടെ വരെ പോകുമെന്ന് അറിയണമല്ലോ...'
'അപ്പോള്‍ വിവാഹമോ?'
'കുന്തം, ഇങ്ങനെ ഒരു കൊന്തനെങ്കില്‍ എനിക്കെന്തിന്...'
സഹികെട്ട് അവള്‍ ഇറങ്ങി.
ഫിറോസ് ചെല്ലുമ്പോള്‍ നേരം ഏഴു കഴിഞ്ഞിരുന്നു. അവള്‍ ക്ഷീണം അകറ്റാന്‍ പുല്‍ തകിടിയില്‍ മലച്ചു കിടപ്പുണ്ടായിരുന്നു.
' മനുഷ്യനെ ഇങ്ങനെ കുരങ്ങു കളിപ്പിക്കരുത്. നീ എന്താ കരുതിയെ ഞാന്‍ വെറും പഴമെന്നോ...'
' നീ അത്രക്കുള്ളോ കിശോരീ, ഞാന്‍ കരുതി നീ മറ്റുള്ളവരെ പോലെയല്ലെന്ന്... ഇതിപ്പോള്‍ കണ്ട പീറകളെ പോലെ...'
'സ്ടുപ്പിട് ...'
' നിനക്ക് പോകാം. അഞ്ചു ദിവസം കഴിഞ്ഞു വന്നാല്‍ മതി...'
' ഞാനില്ലാതെ എന്ത് പടം വര? അറ്റ്‌ലീസ്റ്റ് എനിക്കൊന്നു കാണണ്ടേ...'
' വേണ്ടാ.'
അവള്‍ വണ്ടിയില്‍ കയറി.
ഫിറോസ് ക്യാന്‍വാസിന് നേരെ നീങ്ങി. ആ ഒഴിഞ്ഞ ക്യാന്‍വാസ് വല്ലാത്തൊരു അനുഭൂതി ചൊരിഞ്ഞു കൊണ്ടിരുന്നു. അറിയാത്ത മുഖങ്ങള്‍, ദേശങ്ങള്‍, അങ്ങനെ പലതും മിന്നായം പോലെ വന്നു മടങ്ങി... എവിടെ തുടങ്ങണം, അല്ലെങ്കില്‍ അങ്ങനെ ഒരു തുടക്കത്തിന്റെ ആവശ്യമെന്ത് എന്ന ചിന്ത. അല്ലെങ്കില്‍ തന്നെ അങ്ങനെ ഒരു ചിത്രത്തിന്‍റെ സാധ്യത എന്ത്... കേവലം ഒരു സ്ത്രീയുടെ നഗ്നത പകര്‍ത്താം എന്ന് വച്ചാല്‍ അത് സൃഷ്ടി ആകില്ല. ഒരുതരം കടം കൊള്ളല്‍, അല്ലെങ്കില്‍ നേര്പകര്പ്പ്. ഇനി ഒരു സ്ത്രീയുടെ നഗനതയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനു കിശോരി തന്നെ മോഡല്‍ ആകണം എന്നുണ്ടോ. നഗ്നത എല്ലാം ഒന്നല്ലേ. ഉടല്‍ എന്ന തലത്തില്‍ വീക്ഷിക്കുമ്പോള്‍ കിശോരിയും തെരുവ് വേശ്യയും തമ്മിലെന്ത്
അദ്ധ്യായം പന്ത്രണ്ട്
കിശോരി എത്തുമ്പോള്‍ പുല്‍ തകിടിയില്‍ ഫിറോസ് ഉറങ്ങുകയായിരുന്നു. അഞ്ചു ദിവസം എന്നത് അഞ്ചാണ്ട് പോലെ തോന്നിച്ചു. അവനെ കണ്ടിട്ട് കൊതി തീരാതെ. ആ അഞ്ചു നാള്കൊണ്ട് അവന്‍ വല്ലാതെ ക്ഷീണിച്ചു കാണപ്പെട്ടു. അവനു വേണ്ടുന്ന എല്ലാ തരത്തിലുള്ള ഭക്ഷണവും എത്തിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടാണല്ലോ അന്ന് താന്‍ പോയത്. എന്നാല്‍ ആ കടക്കാരന്‍ വന്നു വാതിലില്‍ മുട്ടിയപ്പോള്‍ അവന്‍ അയാളെ ചീത്ത വിളിച്ചു വിടുകയായിരുന്നു. എന്നാല്‍ ആവശ്യത്തിലേറെ മദ്യം അവന്‍ അകത്താക്കിയതായി ചിതറി കിടന്ന കുപ്പികള്‍ എണ്ണിയപ്പോള്‍ മനസിലായി. .
വാതില്‍ തുറന്നു നോക്കിയത് ക്യാന്‍വാസിലേക്ക് . അതൊരു അനുഭവമായി. ഫിറോസ് പറയാറുള്ളത് ഓര്‍ത്തു. ഒരു ചിത്രം വരക്കുക എന്നാല്‍ ഒരു ലോകം അനുഭവിപ്പിക്കുക എന്നാണ്. കാലത്തെ, ദേശത്തെ, ഭാഷയെ മറികടക്കുന്ന കല... അതുകൊണ്ട് ചിത്ര കല എന്നാല്‍ ദൈവത്തിന്റെ കല എന്നറിയുക. അതിന്റെ ഭാഷ മൌനം ആകുന്നതു പോലെ ചിത്രവും. അവിടെ ചിത്രം ഏറ്റവും അടുത്തു നില്‍ക്കുന്നത് പ്രണയത്തോട്. പ്രണയത്തിനോ ഭാഷയില്ലല്ലോ...
ക്യാമറയിലൂടെ നോക്കുന്ന കിശോരിയുടെ കാഴ്ചപ്പാടിലൂടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചാക്ക് പുതച്ചു കിടക്കുന്ന ചമന്‍. വൃണത്തില്‍ കുമിഞ്ഞു കൂടിയ ചോരയും ചലവും. വഴിവക്കില്‍ ഇരുന്നു മുലയൂട്ടുന്ന സ്ത്രീ. ഉണങ്ങിയ മുല ചുരത്തുന്നത് ചോര. അതിലേക്കു ഏന്തി വലിഞ്ഞു നോക്കി കാമ വികാരം അനുഭവിക്കുന്ന യുവാവ്. കാഴ്ചയില്‍ അവന്‍ കുബേര പുത്രന്‍. മറ്റൊരു ഭാഗത്ത് തീന്‍ മേശക്കരികെ മന്ത്രിയും ആയുധ ദല്ലാളും. മേശമേല്‍ കൂമ്പാരമേറ്റിയ പണം. കാവിയും പച്ചയും പുതച്ച മുഖമില്ലാത്ത മനുഷ്യര്‍, കയ്യില്‍ ആയുധം പിടിച്ചുകൊണ്ട്.
ഭിക്ഷ എടുക്കുന്ന ആളെ ജെറ്റിന്റെ രൂപത്തില്‍ ആക്രമിക്കുന്ന വിദേശ നിര്‍മിത സോപ്പ്. അങ്ങനെ എന്തെല്ലാം. അതിനടിയില്‍ ഇങ്ങനെ കുറിച്ചിരുന്നു;
'കിശോരിയുടെ നഗ്ന ചിത്രം...'
കിശോരി അവന്റെ കവിളില്‍ ചുംബിച്ചു: 'യു ആര്‍ ഗ്രെയ്റ്റ് ...'
' ആരും ഗ്രേയ്റ്റല്ല കിശോരി...'
ബാക്കി വന്ന നിറങ്ങളും ബ്രഷും അവളെ ഏല്‍പ്പിച്ചു:'
എന്റെ ജോലി കഴിഞ്ഞു, ഇനി പോകണം...'
' ഇത്ര പെട്ടെന്നൊ?! നീ കളി വിട്..'
'പോകാതിരിക്കാന്‍ ആവില്ല.'
അവളുടെ കണ്ണ് നിറഞ്ഞു. അടിച്ചു കയറുന്ന ശൂന്യത. ഉള്ളാലെ എങ്ങി കരഞ്ഞുകൊണ്ട്, കൈ പിടിച്ചു. എന്തെല്ലാമോ അറ്റ് പോകുന്ന പ്രതീതി.
വസ്തങ്ങള്‍ എടുത്തു പെട്ടിയില്‍ വയ്ക്കുമ്പോള്‍ അറിഞ്ഞു താന്‍ മടങ്ങുന്നത് മരവിപ്പിലേക്ക് തന്നെ. അതില്‍ നിന്നും തനിക്കു മോചനം ഇല്ല.
കിശോരി ആകെ തകര്‍ന്ന മട്ടാ... അവള്‍ക്കു വല്ലാത്ത പ്രതീക്ഷ ആയിരുന്നു. ഒന്നും നിന്നോട് പറഞ്ഞില്ലന്നെ ഉള്ളൂ. അവള്‍ക്കു നിന്നെ വേണം...' അനന്തന്‍ പറഞ്ഞു.
ആദ്യമായി കിശോരിയെ കുറിച്ച് അവനില്‍ നിന്നും നല്ലൊരു വാക്ക് കേള്‍ക്കുകയാണ്. എന്നാല്‍ അത് രസിക്കാനുള്ള മാനസിക അവസ്ഥ പോലും തനിക്കില്ല. ഒരു ഭാഗത്ത് നീലിമ, മറു ഭാഗത്ത് കിശോരി. തനിക്കു രണ്ടാളും ചേരില്ല. പിന്നെ എന്താണ് വേണ്ടത്? അതിനൊട്ടു ഉത്തരവുമില്ല.
അടുത്തു വരുന്ന വണ്ടിയുടെ കിതപ്പ്. പാളത്തിന്റെ അതേ മണം. പലായനത്തിന്റെ ചൂര്. യാത്രയയപ്പിനു കിശോരിയെ പ്രതീക്ഷിച്ചില്ല. എന്നാല്‍ അവള്‍ നേരത്തെ എത്തിയിരുന്നു. വാടിയ പൂവ് കണക്കെ അവള്‍. അനന്തന്‍ ടിക്കറ്റ് നീട്ടിയപ്പോള്‍ ഫിറോസ് പറഞ്ഞു;' ഞാന്‍ നാട്ടിലേക്കല്ല...'
'പിന്നെ?!'
' അറിയില്ല...'
തേങ്ങലോടെ കിശോരി കൈ കടന്നു പിടിച്ചു. പാളത്തിലൂടെ ഒഴുകിയെത്തുന്ന മരവിപ്പിന്റെ ബോഗികള്‍. ഫിറോസ് വണ്ടിയിലേക്ക്. അകത്തു കയറി തിരിഞ്ഞു നോക്കി, നിറ കണ്ണോടെ അവള്‍. അകലുമ്പോള്‍ പിന്നില്‍ തീവണ്ടിയാപ്പീസിനു മയ്യത്ത് തുണിയുടെ പരിവേഷം. എവിടെക്കെന്നറിയാതെ താന്‍. പലായനത്തിന്റെ താളം കൊട്ട് കാതില്‍ മുറുകി. ജാലകത്തോട് ചേര്‍ന്നുള്ള സീറ്റില്‍ ചാഞ്ഞിരുന്നു കണ്ണടച്ചു...
നോവല്‍ അവസാനിച്ചു...
About The Blog

MK Khareem
Novelist
0 comments