വന്നെത്തിയത് തികച്ചും അസുഖകരമായ ഒരന്തരീക്ഷത്തില്‍ ആണല്ലോ എന്ന് ഗ്രാമി ഓര്‍ത്തു. അവളെ കൂട്ടി വരേണ്ടിയിരുന്നില്ല എന്ന് ഷിഹാബുദ്ധീനും... താന്‍ പറഞ്ഞു കൊടുത്ത തെളിമയില്‍ അവള്‍ തന്റെ നാടിനെ ഉള്ളാലെ കണ്ടു കൊള്ളുമായിരുന്നു. യാധാര്‍ത്യത്തിന്റെ മുഖം എത്ര വികൃതമാണ്.
ഓണക്കാലം. എവിടെക്കെന്നില്ലാതെ പായുന്ന ആള്‍കൂട്ടം. ഓണം വര്‍ഗീയ വല്‍ക്കരണത്തിനു വിധേയമാകുന്നു. ഓണം ഹിന്ദുവിന് പതിച്ചു നല്‍കുന്നവര്‍. അത് കേരളത്തിന്റെ കാര്ഷികൊല്‍സവം എന്ന് മറന്നു പോയിരിക്കുന്നു. ആരൊക്കെയോ ചേര്‍ന്ന് അത് മറവിയില്‍ ആഴ്ത്തുന്നു. ശിഹാബുദ്ധീന്‍ ആ പഴയ ഇന്നലെകളിലേക്ക് ഉള്‍കണ്ണെറിഞ്ഞു...
ഓണം തനിക്കു പാടത്തെ ചേറിന്റെ മണമാണ്. കൊയ്ത്തു കഴിഞ്ഞ പാടത്ത് ഇടതടവില്ലാതെ കരയുന്ന താറാവുകളും... നിറഞ്ഞൊഴുകുന്ന തോട്ടില്‍ പരല്‍ മീന്‍ തിളക്കം... പാട വരമ്പില്‍ നില്‍ക്കുമ്പോള്‍ അവ്യക്തമായി കേള്‍ക്കാവുന്ന ചങ്ങാലി പ്രാവിന്റെ കുറുകല്‍. ആ കുറുകല്‍ ഹൃദയത്തില്‍ പ്രണയത്തിന്റെ പയര്‍ മണി നിക്ഷേപ്പിക്കുമായിരുന്നു. എങ്ങോ ഇരിക്കുന്ന കാമിനിയെ ആ കുറുകലിലൂടെ ഓര്‍ത്തെടുത്തു ഉള്ളാലെ വരഞ്ഞ കവിതകള്‍. ഇന്ന് മലകളും പാടങ്ങളും നഷ്ടമായി. പയര്‍ മണികളില്ല . ചങ്ങാലി പ്രാവുമില്ല . എങ്കിലും ഈ ഓണക്കാലത്തും എല്ലാം ഓര്‍ത്തെടുത്തു ഇങ്ങനെ ...
' എങ്കിലും ഞാനുണ്ടല്ലോ...' ഗ്രാമി പറഞ്ഞു.
'മ്...'
ഇല്ലാത്ത വരമ്പിലൂടെ നടത്ത. തികച്ചും നിര്‍വികാരതയോടെ മഴ. പാടവും മലയും ഇല്ലാത്തിടത്ത് യാന്ത്രികമായി മഴ പെയ്യുകയാണ്. എങ്ങെല്ലാമോ ശാപ വചനങ്ങളും . മഴയെ വെറുക്കുന്നവര്‍. മഴ വന്നാല്‍ തെരുവോര കച്ചവടം നഷ്ടമാകുന്നു എന്ന് ഭയക്കുന്നവര്‍. മഴയത്ത് സ്വസ്ഥമായി സാധനങ്ങള്‍ വാങ്ങാന്‍ ആവില്ലെന്ന് ചിലര്‍....
' മഴ പരാശക്തിയുടെ അനുഗ്രഹം എന്നറിയുക. മുല കുടിക്കുന്ന കുട്ടികളും കന്നുകാലികളും ഇല്ലായിരുന്നെങ്കില്‍ മഴ പെയ്യില്ലായിരുന്നു. മഴ അവയ്ക്ക് വേണ്ടിയാണ്. അതില്‍ നിന്നും മനുഷ്യന്‍ അനുഭവിക്കുന്നു എന്ന് മാത്രം...' സഞ്ചാരി പറഞ്ഞു.
സഞ്ചാരി കഥനത്തിന്റെ പാതയിലേക്ക് നീങ്ങുകയായിരുന്നു. സൂഫികളുടെ ലോകം മുന്നില്‍ വെട്ടിത്തിളങ്ങി. ഈശ്വരനെ അനുഭവിച്ചവരുടെ വീഥികള്‍. ആ വീഥികളിലേക്ക് ഷിഹാബുദ്ധീനും ഗ്രാമിയും നോക്കി. അപ്പോള്‍ ഉള്ളിലൊരു പൊള്ളി പിടുത്തം. അത് പരാശക്തി തങ്ങളില്‍ നോക്കുന്നതെന്ന് സഞ്ചാരി ഓര്‍മപ്പെടുത്തി. പരാശക്തി നോക്കുന്നിടത്തു ഹൃദയം തുള്ളി തുളുമ്പുന്നു. ഭാഷയ്ക്ക്‌ വഴങ്ങാത്ത ഒരിത്....
ലോകം പരാശക്തിയില്‍ നിന്നുമകന്ന ഇരുണ്ട കാലഘട്ടത്തിലാണ് സൂഫിസം പുഷ്പ്പിക്കുന്നത്. യാതൊരു സുഖഭോഗങ്ങള്‍ക്കും അതീതമായ സുഖം പരാശക്തിയുടെ സാമീപ്യമെന്നു സൂഫികള്‍ പ്രഖ്യാപിച്ചു. പതിമൂന്നാം നൂറ്റാണ്ടു ക്രൂരതയുടെത് ആയിരുന്നു. മംഗോള്‍ ആക്രമണത്തില്‍ ആ പ്രദേശം പാടെ തകര്‍ന്നു. ധര്‍മവും സത്യവും നഷ്ടപ്പെട്ടു ഭീകരമായൊരു തകര്‍ച്ചയുടെ വക്കിലായിരുന്നു അക്കാലത്തെ ഇസ്ലാം. ആ ഇരുട്ടില്‍ റൂമിയും റൂമിയുടെ രചനകളും പ്രകാശമായി മാറുകയായിരുന്നു. അതേ വരള്‍ച്ച, അക്രമം, ക്രൂരത ഏറെക്കുറെ ഇക്കാലത്തും പ്രകടമാണ്. അതിനു കാരണം ഹല്ലാജുമ് റൂമിയും യോഗികളും നമുക്ക് അപരിചിതര്‍ ആയി എന്നിടത്താണ്. ഇന്ന് ഇസ്ലാമില്‍ മാത്രമല്ല അപചയം മറ്റു മതങ്ങളിലും വ്യാപിച്ചിരിക്കുന്നു . മത ഇസ്ലാം, രാഷ്ട്രീയ ഇസ്ലാം എന്ന തലത്തിലേക്ക് ഇസ്ലാമിനെ കൊണ്ട് പോയിരിക്കുന്നു. അതുതന്നെയാണ് ഇതര മതങ്ങളിലും കാണുന്നത്. മനുഷ്യന്‍ ഭൌതീകതയുടെ ക്രൂരമായ തലത്തില്‍ ധര്‍മവും നീതിയും നഷ്ടപ്പെട്ടു ഉഴറി നടക്കുന്നു. ഭൌതീകത മാത്രം സത്യമെന്നും അതില്‍ രമിച്ചും ആന്തരീകമായ തലത്തില്‍ നിന്നും ബഹിഷ്ക്രുതര്‍ ആകുകയും ചെയ്തിരിക്കുന്നു. പുതു സാമ്പത്തീക ആധിപത്യമെന്നാല്‍ നവ കൊളോണലിസം തന്നെ. സാമ്രാജ്യത്വം നേരിട്ട് ഭരിക്കാതെ അവരുടെ ദല്ലാള്‍ വഴി നാലാം ലോകത്തെ കാല്കീഴെ നിര്‍ത്തുന്നു. ഏറ്റവും അപകടകരമായി നമ്മെ സാമ്പത്തീക കെണിയില്‍ പെടുത്തിയിരിക്കുന്നു.ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ അധിനിവേശത്തിനു ചുവടുറപ്പിക്കണം എങ്കില്‍ ഇവിടത്തെ ധര്‍മം നീതി ഒക്കെ നശിക്കെണ്ടതുണ്ട്. അതായത് ഇന്ത്യ ഒരിക്കലും ഒരു വന്‍ ശക്തിയായി വളരാതിരിക്കാന്‍, നമ്മുടെ നാനാത്വത്തില്‍ ഏകത്വം എന്ന ജീവന്‍ തകര്‍ക്കുന്നു. അതിനു കണ്ടെത്തിയ മാര്‍ഗമാണ് ജാതി മത വിദ്വേഷം, മത വര്‍ഗീയത, ഭീകരത.... ഒരു ജനത പരസ്പരം പൊരുതുകയും, സംശയത്തിലെക്കും ഭീതിയിലെക്കും കൂപ്പു കുത്തുമ്പോള്‍ രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകുന്നു. അതിനുള്ള മാര്‍ഗം എന്ന നിലക്കാണ് ആദ്യം അക്ഷരങ്ങളെ നമ്മില്‍ നിന്നും അടര്‍ത്തി മാറ്റി ടെലിവിഷന്‍ പോലുള്ള കാഴ്ച്ചയുടെ ലോകത്ത് എത്തിച്ചു മസ്തിഷ്കം തകര്‍ക്കുന്നത്. ഏറെക്കുറെ അവര്‍ അതില്‍ വിജയിച്ചിരിക്കുന്നു. ഇവിടെയാണ്‌ സൂഫിസത്തിന്റെ പ്രസക്തി. പക്ഷെ ലോകം സൂഫിസത്തെ അംഗീകരിക്കുന്നില്ല. ഒരാള്‍ സൂഫിയുടെ പാതയിലേക്ക് നീങ്ങുന്നിടത്തു നിരാസമുണ്ട്. ആദ്യം പുസ്തകങ്ങളെ നിരസിക്കുക, അത് പൌരോഹിത്യത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

ഉണ്ണുന്നവനെയും പാത്രം നോക്കിയും വേണം വിളമ്പാന്‍ എന്ന് ചിലര്‍ പറയും. ഭക്ഷണ കാര്യത്തില്‍ അതങ്ങ് സമ്മതിച്ചു കൊടുക്കാം.പക്ഷെ സാഹിത്യത്തില്‍? ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ലോകത്തെ നേരായ വഴിയില്‍ നടത്താന്‍ ബാധ്യസ്ഥമാണ്. അവിടെ വായനക്കാരെ പടി പടിയായി ശരിയായ ദിശയിലേക്കു കൊണ്ട് വരാന്‍ ശ്രമിക്കണം. അല്ലാതെ നിലവിലെ അപചയത്തിനൊത്ത് പേനയുന്തി കയ്യടി വാങ്ങാന്‍ ശ്രമിക്കരുത്. ഒരെഴുത്തുകാരന്‍ ആകാന്‍ തയ്യാറാകുമ്പോള്‍ ആക്രമിക്കപ്പെടാന്‍ കൂടി ഒരുങ്ങുക. എഴുത്ത് യുദ്ധമാണ്, എല്ലാത്തരം നെറിവു കേടിനെതിരെയും യുദ്ധം ചെയ്യുക. അവിടെ എതിര്‍ചേരിയില്‍ നില്‍ക്കുന്നത് ശക്തമായ നിരയാണ് എന്ന് കൂടി ഓര്‍ക്കുക. ഒഴുക്കിന് എതിരെ നീന്താന്‍ ഒരുങ്ങുക. അല്ലാത്തവര്‍ എഴുത്ത് നിര്‍ത്തുക. ഉണ്ണുന്നവനെ , പാത്രം നോക്കി വിളമ്പണം എന്നൊരു പറച്ചില്‍ ചെറുപ്പക്കാരായ എഴുത്തുകാര്‍ക്കിടയില്‍, പ്രത്യേകിച്ച് ഇലക്ട്രോണിക് മീഡിയയില്‍ വളരുന്നുണ്ട്‌ . ഇ-രംഗത്തെ എഴുത്തുകാരെ പരിഹസിച്ചു എം.മുകുന്ദന്‍ എഴുതിയത് അത്തരം ബ്ലോഗ്‌ രചനകള്‍ കണ്ടിട്ടാണോ. എഴുതാന്‍ വേണ്ടി എഴുതുക , അത്തരം ഏര്‍പ്പാട് ഇ – മീഡിയയില്‍ കുറവല്ല. ഏറ്റവും എളുപ്പത്തില്‍ കവിതകള്‍ ഉണ്ടാക്കാനും അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുമുള്ള സൌകര്യം ഇ – രംഗത്ത് കൂടുതലാണ്. ചില കവിതകള്‍ കണ്ടു കഴിയുമ്പോള്‍ എങ്കില്‍ എനിക്കും ഒരു കവിയായി കൂടെ എന്ന് ചിന്തിക്കുന്നവരും വിരളമല്ല. കാര്യങ്ങള്‍ അങ്ങനെയൊക്കെ ആണെങ്കിലും ഇ – രംഗത്തെ പാടെ തള്ളുകയല്ല. ഇ- രംഗം തരുന്ന സ്വാതന്ത്ര്യം അപാരമാണ്. അതൊരിക്കലും പ്രിന്റ്‌ മീഡിയയില്‍ നിന്നും കിട്ടില്ല. എങ്കിലും ഇ – രംഗം വായനയെ തകിടം മറിക്കുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല. ഭൂരിപക്ഷത്തിന്റെയും മസ്തിഷ്കം സാമ്ര്യാജ്യത്വം പിടിച്ചെടുത്തുവോ എന്ന് പലപ്പോഴും സംശയിച്ചു പോകുന്നു. കൂടുതല്‍ വായനക്കാര്‍ ദിനംപ്രതി ഇ – രംഗത്തോട് അടുക്കുന്നു. ആ പ്രവണത തുടര്‍ന്നാല്‍ ഭാവിയില്‍ ഒരു മരവിപ്പിന്റെ സാധ്യത മുന്നില്‍ കാണുന്നതില്‍ അപാകതയില്ല.

ശീര്‍ഷകങ്ങള്‍ കൊണ്ട് അതി വ്യത്യസ്ഥതയാര്‍ന്ന വിപുലമായ അര്‍ഥങ്ങള്‍ ഉണ്ടാക്കുന്ന എഴുത്തുകാരനാണ്‌ എം.എസ്.ബനേഷ്. അദ്ധേഹത്തിന്‍റെതായി എടുത്തു പറയാവുന്ന രണ്ടു കവിതകള്‍ ‘എന്‍ കെ ആശാസ്യകുമാര്‍ ഐ പി എസ് ‘(കലാകൌമുദി ആഴ്ചപതിപ്പ്, 2010 മെയ്‌ 2), ‘നിവേദ്യങ്ങള്‍ കാത്തിരിക്കുന്ന പെണ്‍കുട്ടി ‘( മലയാളം വാരിക, മേയ്, 14 , 2010 ) …
‘ നിന്റെ ഭൂതകണ്ണില്‍ മലം
നഷ്ട ഭക്ഷണങ്ങളുടെ അനീതിയില്‍
പട്ടിണി മരണങ്ങള്‍ക്കിരയായ
പതിനായിരം കോടി
സന്താനഗോപാലം കഥകളെ
കാലിഡോസ്കോപ്പാക്കുന്നു…’
ലാബില്‍ മലത്തിനായി കാത്തിരിക്കുന്ന പെണ്‍കുട്ടി. അവള്‍ക്കു ജാതി മത വെറിയില്ല. അതെ അമലവും രക്തവും കറങ്ങി തിരിഞ്ഞ ഉടലുകളിലെ മസ്ഥിഷ്കങ്ങള്‍ക്ക് അങ്ങനെ ഒരവകാശ വാദത്തിനു ഇടമില്ലെങ്കിലും… ഉണ്ണാന്‍ ഉള്ളവനെ മലമുള്ളു. എന്നാല്‍ നാലാം ലോകത്തെ പട്ടിണി കോലങ്ങള്‍ക്ക്‌ മലമോ രക്തമോ ഇല്ലാതെയാവുന്ന ഒരവസ്ഥയിലേക്കു കവി വിരല്‍ ചൂണ്ടുന്നു. അങ്ങനെ ഒരവസ്ഥയില്‍ ടെക്നീഷ്യന്‍മാര്‍ക്ക് പരിശോധിക്കാന്‍ മലം കിട്ടാതെയാവുന്നു. പുസ്തകതാളില്‍ മയില്‍പ്പീലി തിരുകി പ്രണയം പങ്കിടുന്ന കവികള്‍ക്കുള്ള പ്രഹരം കൂടിയാകുന്നു ‘നിവേദ്യങ്ങള്‍ കാത്തിരിക്കുന്ന പെണ്‍കുട്ടി…’

ഉച്ച ഭക്ഷണത്തിനു ശേഷം ഹിമാനിക്ക് വെള്ളത്തിനു പകരമായി ഉപയോഗിക്കാവുന്ന ഗുളികകള്‍ കിട്ടി. സ്പടിക ചില്ലുകള്‍ പോലെ കാണപ്പെട്ട കാപ്സ്യൂളുകളിലേക്ക് അവള്‍ മടുപ്പോടെ നോക്കി…’ പച്ചയുടെ ആല്‍ബം – കഥ, ധന്യാരാജ് ( മാതൃഭൂമി വാരിക മേയ് 16 ,22 , 2010 ). ആ കഥ ഭാവിയിലേക്ക് നമ്മെ നടുക്കുകയാണ്. ബ്ലഡ് ബാങ്ക് പോലെ ശുദ്ധജല സംഭരണിയായ വാട്ടര്‍ ബാങ്കിലേക്ക് നമ്മെ കൊണ്ട് പോകുന്നു. ആഖ്യാനത്തില്‍ പുതുമയൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും വര്‍ത്തമാനത്തിലെ സൂര്യാഘാതം അനുഭവിക്കാനാവുന്നു. എഴുത്ത് എന്നത് കേവലം ആധുനികമോ ഉത്തരാധുനികമോ അല്ല നാം ജീവിക്കുന്ന ലോകത്തെ അനുഭവം വരച്ചിടലെന്നു കഥയിലൂടെ ഓര്‍മിപ്പിക്കുന്നു. എഴുത്ത് എന്നത് കേവലം നേരമ്പോക്കല്ല എന്ന് അടിവരയിടുകയാണ് കഥാകാരി.

പലരുടെയും നിര്‍ദേശം മാനിച്ചു ഇ – മീഡിയയില്‍ നിന്നും കവിത ഉള്‍പ്പെടുത്താം എന്ന് കരുതി. കവിത തേടി അലഞ്ഞപ്പോഴാണ് സത്യത്തില്‍ ഒരു കാര്യം മനസ്സിലായത്‌, ഇ – മീഡിയ ഒരു കടല്‍ തന്നെ. ചെല്ലുന്തോറും പിടിതരാതെ അതങ്ങനെ പരന്നു കിടക്കുന്നു. സമയക്കുറവു മൂലം എല്ലായിടത്തും എത്തി ചേരാന്‍ കഴിയുന്നില്ല. വായനക്കാര്‍ കൊള്ളാവുന്ന കവിതകള്‍ നിര്‍ദേശിച്ചാല്‍ തരക്കേടില്ല എന്ന് തോന്നി.

‘കിടക്കയില്‍ കിടന്നുറങ്ങുന്നത്
ഞാനോ എന്റെ അപരനോ?
അവര്‍ തലപുകഞ്ഞാലോചിച്ചു.
ശാന്തമായ നിദ്രാ പുരികങ്ങളില്‍
എവിടെയോ
കപടമായ കണ്ണിറുക്കല്‍ നടക്കുന്നുണ്ടോ?’
സി.പി അബൂബക്കറുടെ ചാനല്‍ എന്ന കവിതയാണ് അത്. കിടക്കയില്‍ കിടന്നുറങ്ങുന്നത് നാം തന്നെ ആകണമെന്നില്ല. അപരനാവാം. ആധുനികത എന്ന് കൊട്ടി ഘോഷിക്കുന്ന സമൂഹത്തിന്റെ ഒരു സൃഷ്ടിയാണ് അത്. നമ്മെകൊണ്ട് പേന ഉന്തിക്കുക . അവിടെ എഴുത്തുകാരന്‍ തകരുന്നത് സ്വയം അറിയാതെ. മുനയില്ലാത്ത പേന കൊണ്ട് ഏതു ചുവരിലും എഴുതാം. പേന പോറും എന്ന് പേടിക്കാനില്ല. പരമുവിന്റെ ചായക്കട ഇന്നില്ല. അതുകൊണ്ട് ‘ഇവിടെ രാഷ്ട്രീയം പാടില്ല’ എന്ന ബോര്‍ഡ് കാണാനില്ല.

പക്ഷെ വിദ്യാലയങ്ങളില്‍ നിന്നും രാഷ്ട്രീയത്തെ ഇറക്കി വിടുന്നു. കെ.എസ്.യു ആകട്ടെ, എസ്.എഫ്.ഐ ആകട്ടെ നമ്മുടെ ചെറുപ്പക്കാരില്‍ അല്‍പ്പമെങ്കിലും ദിശാബോധം നല്‍കാന്‍ അവയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ന് കുട്ടികള്‍ കമ്പി സീരിയലും ഇന്റര്‍നെറ്റുമായി അയല്‍ക്കാരനെ പോലും പരിചയമില്ലാത്ത അവസ്ഥയിലേക്ക് എത്തുന്നു. ഞാന്‍ ഓര്‍ക്കുന്നത് സൗദി അറേബിയയിലെ അവസ്ഥയെ കുറിച്ചാണ്. അവിടെ സ്വന്തം നാട്ടില്‍ പൌരനു ജോലി കൊടുക്കില്ല. ദാമ്മാമ്മില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക്‌ ജോലി കൊടുക്കുക അഞ്ഞൂറോളം കിലോ മീറ്റര്‍ അകലെയുള്ള റിയാദില്‍ ആകും. അതിനു പിന്നിലെ കെണി തമ്മില്‍ അറിയാതെ സംഘടിക്കാതെ കാലം കഴിക്കുക എന്ന് തന്നെ. സംഘടിക്കുമ്പോഴാണല്ലോ ഭരിക്കുന്നവരുടെ തോന്ന്യാസങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുക. അങ്ങനെ ഒരവസ്ഥക്ക് പഴുതില്ലാതെ, അരാഷ്ട്രീയതയിലേക്ക്‌ ജനത്തെ തള്ളി വിടുക. രാഷ്ട്രീയം പാടില്ല എന്നത് തത്വത്തില്‍ സാമ്രാജ്യത്വത്തിന്റെ ഇറക്കുമതിയാണ്. പുതിയ ലോകത്ത് പ്രതിഷ്ഠ നേടുന്ന നേതാക്കളുടെ നിരയില്‍ നോക്കിയാല്‍ അത് പ്രകടമാണ്, അടിസ്ഥാന വര്‍ഗത്തിന്റെ വേദന അറിയാത്തവരെയാണ് ലോകം ഭരിക്കാന്‍ ആവശ്യപ്പെടുന്നത്. . എഴുത്തുകൊണ്ട് എതിരിടാന്‍ നില്‍ക്കുന്ന എഴുത്തുകാരനെ ഇരുചെവി അറിയാതെ സൈബര്‍ ചുവര്‍ മറിച്ചിടും. എത്രമാത്രം എഴുതി എന്നതില്‍ അര്‍ത്ഥമൊന്നുമില്ല. എന്തെഴുതി എന്നത് തന്നെ പ്രസക്തം.നാലാം ലോകത്തേക്കുള്ള സാമ്രാജ്യത്വ ചാനലിന്റെ കടന്നു കയറ്റം. കാഴ്ച നമ്മെ ചിന്താ ദാരിദ്രത്തിലേക്ക് അരാഷ്ട്രീയതയിലേക്ക്‌ എടുത്തെറിയുന്നു. ഒടുക്കം നാം ഇല്ലാതാവുകയും അപരന്‍ രംഗം കീഴ്പെടുത്തുകയും .
Comments

കിനാലൂരില്‍ സംഭവിക്കുന്നത്‌ ജമാത്തെ ഇസ്ലാമിയുടെ ചിന്തന്‍ ബൈടക് ആണ് . എന്നാലതിനെ മതേതര ജനാധിപത്യ കൂട്ടായ്മയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. അത് സോളിഡാരിറ്റി എന്ന സംഘടന ഏറ്റെട്ടുക്കുമ്പോള്‍ അത് ജമാത്തെ ഇസ്ലാമിക്ക് വേണ്ടി മാത്രമല്ല സാമ്രാജ്യത്വ ഭീകര ശക്തികള്‍ക്കും വേണ്ടിയാണ്.സോളിഡാരിറ്റി ജമാത്തെ ഇസ്ലാമിയുടെ കൊട്ടേഷന്‍ സമരക്കാര്‍ ആകുന്നു. എന്നാല്‍ ചില മതേതര മുഖങ്ങള്‍ ജമാത്തെ ഇസ്ലാമിയുടെ വോട്ടിനു വേണ്ടി താങ്ങും തണലുമായി വര്‍ത്തിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതക്ക് ഗുണകരമാകുകയെ ഉള്ളൂ. വര്‍ഗീയത ഏതുമാകട്ടെ, അത് ഭൂരിപക്ഷമോ ന്യൂനപക്ഷമോ എന്ന് കരുതാതെ ചെറുക്കപ്പെടണം . എന്നാല്‍ തികച്ചും ഇടതുപക്ഷ സഹയാത്രികര്‍ എന്ന് പേരുകേട്ടവര്‍ ഇന്ന് ജമാത്തെ ഇസ്ലാമിയുടെ കൂലിയെഴുത്തുകാര്‍ ആകുന്നതു അത്ര സുഖമുള്ള കാര്യമല്ല. അവരാണ് ജമാത്തെ ഇസ്ലാമിക്ക് ഇടതു മുഖം നല്‍കുന്നത്. എന്തിന് , കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പോലും വാരാന്ത്യ മാധ്യമത്തില്‍ തൂലികയുന്തുന്നു. ജമാത്തെ ഇസ്ലാമിയുടെ വേരുകള്‍ ചെന്ന് മുട്ടുന്നത് സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളില്‍ തന്നെയാണ്. സോവിയറ്റ് യൂണിയന് എതിരെ ബിന്‍ ലാദനെ അമേരിക്ക എങ്ങനെ ഉപയോഗിച്ചുവോ അത് പോലെയാണ് ജമാത്തെ ഇസ്ലാമിയെയും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് . ലോകത്ത് അശാന്തി വിതക്കാന്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികള്‍ കണ്ടെത്തിയ പ്രസ്ഥാനം ആണ് ജമാത്തെ ഇസ്ലാമി. ജമാത്തെ ഇസ്ലാമിക്ക് രണ്ടു ലക്ഷ്യമാണ്‌ ഉള്ളത് . ഒന്ന് ഇസ്ലാമിനെ തകര്‍ക്കുക, രണ്ടു കമ്യൂണിസത്തെ കെട്ടു കെട്ടിക്കുക. അങ്ങനെ വരുമ്പോള്‍ ജമാത്തെ ഇസ്ലാമി സാമ്രാജ്യത്വ ഫാസിസ്റ്റു ശക്തികളുടെ കൊട്ടേഷന്‍ ടീമായി മാറുന്നു.

മുസ്ലീം പേരുകാര്‍ മുഖ്യധാരയില്‍ അവഗണിക്കപ്പെടുന്നു എന്ന വാദമാണ് മുസ്ലീം തീവ്രവാദികളുടെത് . എന്നാല്‍ മുസ്ലീങ്ങള്‍ സമൂഹത്തില്‍ നിറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. ഏറ്റവും വിശ്വസിക്കാവുന്ന ആളും അതായിരുന്നു. കേരളത്തില്‍ മാലിക് ദിനാറും സംഘവും വന്നിറങ്ങിയപ്പോള്‍ ഇവിടത്തെ ഹിന്ദുക്കള്‍ അവരെ സ്വീകരിച്ചത്, ഇസ്ലാമിനെ മനസിലാക്കിയത് ഖുര്‍ ആനും ഹദീസും വായിച്ചിട്ടല്ല. അവരുടെ ജീവിതം കണ്ടിട്ടായിരുന്നു ഇസ്ലാമിനെ മനസിലാക്കിയത്. മുസ്ലീങ്ങള്‍ക്ക് എല്ലാ സൌകര്യവും ഒരുക്കി കൊടുത്ത സമൂഹമാണ് ഹിന്ദു. ഇന്ന് ലോകത്ത് ഏറ്റവും നന്നായി, സ്വതന്ത്രമായി ഇസ്ലാം പ്രചരണം നടത്താവുന്നതും ജീവിക്കാന്‍ ഏറ്റവും കൊള്ളാവുന്നതുമായ രാജ്യം ഇന്ത്യ മാത്രമാണ്. എന്തിന് , സൗദി അറേബ്യയില്‍ പോലും ഇസ്ലാമിന് ഈ സ്വാതന്ത്ര്യം ലഭിക്കില്ല . അവിടത്തെ രാജാവിനു വിരുദ്ധമായി സംസാരിക്കാന്‍ പാടില്ല. പക്ഷെ ഇന്ത്യയില്‍ സ്വതന്ത്രമായി സംസാരിക്കാം. സോളിഡാരിറ്റിയും മറ്റും കിനാലൂരില്‍ സമരം നടത്തിയത് ഇത് ഇന്ത്യ ആയതു കൊണ്ട് മാത്രമാണ്. മുസ്ലീം പേരുകാരന് ഒരു കുഴപ്പവും പറ്റിയിട്ടില്ല. അല്‍പ്പമെങ്കിലും പോറല്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് ജമാത്തെ ഇസ്ലാമി, മുജാഹിദ്, ഐ.എസ്‌.എസ്‌., എന്‍.ഡി.എഫ്. മുതലായ സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്. മുസ്ലീങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇന്ന് എത്ര മുസ്ലീം ഉണ്ട് എന്നോര്‍ക്കണം. വേഷം കൊണ്ട്, പേര് കൊണ്ട് മുസ്ലീങ്ങളെ കാണാം. ഇന്ന് വേഷവും രൂപവും മാത്രമേ ഉള്ളൂ. മുസ്ലീം എവിടെ? കുറെ സുഖിയന്മാര്‍ ഇസ്ലാമിന്റെ പേരില്‍ സംഘടന ഉണ്ടാക്കി അധികാരം പിടിച്ചടക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇവിടെ. അത്തരം ആള്‍ക്കാരുടെ ഒടുക്കം തീട്ട കുളത്തില്‍ തന്നെയാകും. മനുഷ്യന്‍ ജാതി മത പരമായി സംഘടിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് തടയപ്പെടുക തന്നെ വേണം. അത് ഇസ്ലാം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും കൊള്ളാം. എല്ലാത്തരം മത മൌലീക വാദത്തെയും, വര്‍ഗീയതയേയും ഭീകരതയേയും തൂത്തെറിയുക തന്നെ വേണം.

Followers

About The Blog


MK Khareem
Novelist