സ്വയമുരിയുക

Posted by Kazhcha Monday, June 13, 2011


കാറ്റ് മണല്‍ കൂമ്പാരമേറ്റുമ്പോള്‍ ഞാനറിയുന്നു, ഈ നിമിഷത്തെ പണിതുയര്‍ത്തുകയാണെന്ന്. ഇന്നലെ പണിത കൂമ്പാരം നിരപ്പാക്കി ഇന്നലെ എന്നൊന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നു. ഇന്നോ നാളെയില്‍ ഇന്നലെയായി മാറുകയും. എന്നാല്‍ നാളെ എന്നൊന്നില്ല. നാളെകള്‍ നമ്മുടെ സങ്കല്‍പ്പത്തിന്റെ സൃഷ്ടി. തിരിഞ്ഞു നോക്കുക, ആര്‍ക്കെങ്കിലും ഇന്നലെയെ മടക്കി കൊണ്ടുവരാന്‍ പറ്റുമോ? നാളെയെ എടുത്തു ഈ നിമിഷത്തില്‍ വയ്ക്കാന്‍ കഴിയുമോ? നമുക്കതിനു കഴിയില്ലെങ്കില്‍ അങ്ങനെ ഒന്ന് ഉണ്ടെന്നു പറയുന്നത് എങ്ങനെ.

പ്രണയത്തിന് അങ്ങനെയുണ്ടോ? അത് ജനിക്കുകയോ മരിക്കുകയോ ഇല്ല. അത് ആദിയോ അന്തമോ ഇല്ലാതെ; തുടര്‍ച്ചയാകുന്നു. അതിനു സ്ഥിരമായി താവളമില്ല.
എങ്കിലും അത് അതിന്റെ ഇടത്ത് തന്നെ. ഉടലുകളുടെ ലോകത്ത് അതിനെ കണ്ടെത്താനാവില്ല.

പ്രണയം അനുഭവിക്കാന്‍
ആഗ്രഹത്തെ കുഴിച്ചു മൂടുക.
ആത്മീയമോ ഭൌതികമോ ആകട്ടെ
ആഗ്രഹം വിഷം ഉല്‍പ്പാദിപ്പിക്കുന്നു,
വഴി തെറ്റിക്കുകയും.
പ്രണയത്തെ ആഗ്രഹിക്കുന്നതെന്തിന്,
കാത്തിരിക്കുക പോലുമരുത്,
അത് വന്നുകൊള്ളും.

പ്രണയം തേടുന്നവര്‍ അകത്തേക്ക് നോക്കട്ടെ. ഏറ്റവും അകത്തേക്ക് ചലിച്ചു കൊണ്ടിരിക്കുക. ഉള്ളിയുടെ തോട് ഉരിയുന്നത് പോലെ സ്വയം ഉരിയുക. എങ്കില്‍ ആ അകക്കാമ്പിലെത്താം. അവിടെ എത്തുന്നതോടെ വെട്ടത്തിന്റെ ഉറവ പൊട്ടി ചിതറുന്നു. പിന്നെയത് മഴയായി നമ്മില്‍ നിറയുകയും...

1 Responses to സ്വയമുരിയുക

  1. പ്രണയം

    ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍
    അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍
    പ്രണവം ചിലമ്പുന്നു
    പാപം ജ്വലിക്കുന്നു
    ഹൃദയങ്ങള്‍ വേര്‍പിരിയുന്നു
    വഴിയിലീകാലമുപേക്ഷിച്ച വാക്കുപോല്‍
    പ്രണയം അനാഥമാകുന്നു...
    പ്രപഞ്ചം അശാന്തമാകുന്നു...

    ...................................... മധുസൂദനന്‍ നായര്‍

     

Post a Comment

Followers

About The Blog


MK Khareem
Novelist