മഴ തലോടുമ്പോള്‍ മണ്ണ് തുടുക്കുന്നത് പോലെ പ്രണയമിറങ്ങുമ്പോള്‍ ഹൃദയം.... അടഞ്ഞ മുറിയിലെ ഏകാന്തമായ ഇരുട്ടില്‍ വന്നു വീണേക്കാവുന്ന കണ്ണാടി ചില്ല് പോലെ വെളിച്ചം. അഗ്രം കൂര്‍ത്ത വെളിച്ചം എന്നിലേക്ക്‌ ആണ്ടിറങ്ങുമ്പോള്‍ എന്നിലുണ്ടാവുന്ന നൊമ്പരത്തെ പ്രണയമെന്നു വായിക്കട്ടെ.

ഓരോ വിത്തും മുളപൊട്ടുന്നത് മണ്ണ് നേരത്തെ അതിനായി ഒരുങ്ങിയത് കൊണ്ടുകൂടിയാണ്.
അതുപോലെ ഞാന്‍ നിനക്കായി എന്നേ ഒരുങ്ങിയിരുന്നു...

അതിനെ പ്രണയമെന്ന പദം കൊണ്ട് മലിനമാക്കരുതെന്നു നീ ...
ഇത് അതാണ്‌, ആണോ പെണ്ണോ അല്ലാത്ത അത്. ഓരോ നിമിഷവും പ്രണയത്തിന്റെ കരയിലെത്തി ആത്മാവ് താഴേക്കു ചാടി ആത്മഹത്യ ചെയ്യുന്നു. ഓരോ മരണവും പുനര്‍ജനിയാണ്.
നദി ഒഴുകുന്നത്‌ ഏറ്റവും താണ ഇടത്ത് കൂടെയാണ്. അതിനു ആചാരമോ അനുഷ്ടാനമോ ഇല്ല. അവിടെ സ്വരനിര്‍മിതിയില്ല. ഞാനെന്റെ മുഖം കണ്ടു നില്‍ക്കുമ്പോള്‍ എന്നിലൊരു കവിതയുണ്ട്. ഒരിക്കലും എഴുതാനാവാതെ, എങ്കിലും ഏറ്റവും ഉന്നതമായത്.

ആത്മാവ് ആത്മാവിലേക്ക് വരഞ്ഞു കയറുമ്പോള്‍ സ്വയം മലിനത നീക്കുന്നുണ്ട്. സ്വയം തിളങ്ങിയും നിന്റെ തിളക്കത്തില്‍ നിറഞ്ഞും.

ആത്മാവിന്റെ തിളക്കം കെടുത്തുന്നത് അഹങ്കാരമെന്നു കാറ്റ്. നദിയില്‍ പ്രണയം ദര്‍ശിക്കാന്‍ ഏറ്റവും താഴ്ചയിലേക്ക് നോക്കണമെന്നും ..

താണ ഇടങ്ങളിലാണ് ഒഴുക്കെന്നും. അഹങ്കാരം അലങ്കാരമാക്കിയവര്‍ക്ക് പ്രണയമില്ല.

1 Responses to പ്രണയം ചാഞ്ഞു പെയ്യുന്നത്

  1. ഇതത്രേ.. മനുഷ്യന് മനുഷ്യനോട് തോന്നുന്നത് എന്നൊക്കെ പറയാറില്ലേ അതുപോലെയൊന്ന്..!!

     

Post a Comment

Followers

About The Blog


MK Khareem
Novelist