വര്‍ഗീയതക്ക് വളരാന്‍ ഏറ്റവും നല്ല മണ്ണ് കോരി കളയണ്ട എന്ന് നേരത്തെ മനസ്സിലാക്കിയിട്ടാണ് അവിടെ വികസനത്തിന് കമ്പി ഇറക്കണ്ട എന്ന് തീരുമാനമായത് ... തീരദേശങ്ങളിലെ പച്ചമനസ്സുകള്‍ എളുപ്പം ആളികത്തുമെന്ന്..
കൊച്ചിയിലെ ദന്ത ഗോപുരത്തില്‍ ഇരുന്നൊരാള്‍ മാറാടിലും പൂന്തുറയിലും കണ്ണെറിഞ്ഞു കലാപങ്ങള്‍ ആസ്വദിക്കുന്നു. അയാള്‍ക്ക്‌ അവര്‍ ഹിന്ദുക്കളോ മുസ്ലീംഗളോ കൃസ്ത്യാനികളോ ആണ്.. കടലിനു മതമില്ലാത്തത് പോലെ, കടല്‍ വികാരം കൊള്ളുന്നത്‌ പോലെ അവര്‍ പച്ചയായ മനുഷ്യര്‍ ആണെന്ന ബോധം നഗരത്തിനു നഷ്ടമാകുന്നു...
അങ്ങനെയാണ് വലയില്‍ കുടുങ്ങിയ മീന്‍ അയലയോ മത്തിയോ എന്ന തര്‍ക്കം നഗരത്തിനു വര്‍ഗീയ കലാപമായി വാര്‍ത്തയാകുന്നത്... വൈകീട്ട് തര്‍ക്കം കഴിഞ്ഞു രണ്ടു കുപ്പി കള്ളടിച്ചു കൂരകളിലേക്ക്‌ മടങ്ങാന്‍ വെമ്പുന്ന ആ സാധുക്കളെ ചിഹ്നങ്ങളാക്കി വിപണികള്‍ ആഘോഷിക്കുന്നു..
അവന്റെ അമ്മ ,ഈശ്വരന്‍ , എല്ലാം കടല്‍ തന്നെ..
നമുക്ക് അങ്ങനെയല്ല..
ഒരു കൈയ്യില്‍ ഗുണ്ട്, മറുകൈയ്യില്‍ പന്തം, മദ്യത്തില്‍ ആടിയുലഞ്ഞു, ഇടതു വലത് ഇടതു വലത്‌... പാമ്പും കോണിയിലും അടിവച്ചടിവച്ചു... എവിടെക്കെറിയും; ആശുപത്രി, സ്കൂള്‍, ആരാധനാലയം, പാര്‍ട്ടിയോഫീസ്?
റേഷന്‍ വാങ്ങാന്‍ പോയവനെ കാണാതെ ക്ഷമകെട്ട് തീ പിരിച്ച അമ്മ. പേപിടിച്ച കാറ്റില്‍ `മുടി കരിഞ്ഞ മണം...

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist