മലകളില്‍ നിന്നും കുതിക്കുന്ന ജലത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം. ചിലപ്പോള്‍ ഒഴുകുമ്പോള്‍ കരയോട് ചൊല്ലാറുണ്ട്, നിന്നിലെത്താന്‍ നോട്ട നോമ്പിനെ കുറിച്ച്. അനുഭവിച്ച കരളുരുക്കത്തെ കുറിച്ചും...
ഹൃദയത്തില്‍ പെയ്യാന്‍ കൊടുമ്പിരി കൊണ്ട പ്രണയം നിന്നിലേക്കൊഴുകുമ്പോള്‍ ആ സ്വരമുണ്ടോ എന്ന് നിരീക്ഷിച്ചു.
കണ്ണിമാങ്ങ പെറുക്കി നിന്ന കുട്ടികളില്‍ പാഞ്ഞുവന്ന വേനല്‍ മഴയുടെ സംഗീതം.
ജലം ഏതൊക്കെ ഇടങ്ങള്‍ താണ്ടി ഒഴുകട്ടെ, കരകള്‍ തോറും നിശബ്ദവും അല്ലാതെയും.
അത് ജലമല്ലാതാവില്ല.
അവിടെയൊരു മീര ഉണ്ടെങ്കില്‍ ;
ആ മീര എന്നെ തിരിച്ചറിയാതിരിക്കില്ല.
ഞാന്‍ നിശബ്ദം വിളിക്കുമ്പോള്‍ മീര മുഖം തിരിക്കില്ല..

നിലം തൊടാതെ സഞ്ചരിക്കുന്നുണ്ട്, ഹൃദയം. വായുവില്‍ അശേഷം ഭാരം കൊടുക്കാതെ വീശുന്ന ചിറകുകളും.
കുറിക്കും മുമ്പ് വിരലുകള്‍ അറിയുന്നില്ല,
എന്താണ് പിറക്കാന്‍ പോകുന്നതെന്ന്.
പിറവി കാത്തു കിടക്കുന്ന പദത്തിന്
ആകാശം കാണാതിരിക്കാന്‍ ആവില്ലല്ലോ.
മഴയ്ക്ക് പെയ്യാതിരിക്കാന്‍ ആവാത്തത് പോലെ.
പ്രണയത്തിനും...
മഴ പെയ്തില്ലെങ്കില്‍
കാര്‍മേഘം പൊട്ടി പോകുമെന്ന് പുലര്‍ക്കാല ചിന്ത.
പ്രണയം പെയ്തില്ലെങ്കിലോ,
ഒരുവേള മരവിച്ചു പോകുമായിരിക്കാം.
പിന്നെ പ്രാവുകള്‍ക്ക് കൊത്തി പറിക്കാന്‍ ഇടം നഷ്ടപ്പെടുകയും...
ഇനിയെന്റെ കിനാവുകളില്‍ വരണ്ടുണങ്ങിയ വയലുകളില്ല. ഉണങ്ങിയ കുതിര ചാണകം ചിത്രം വരച്ച നിരത്തുകളില്ല.
വയലറ്റ് വേഷത്തില്‍ നൃത്തം ചെയ്തു കൊണ്ടിരിക്കുന്ന നീ മാത്രം.

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist